റിയാദ്: യെമനിൽ പ്രസിഡന്റ് അബ്‌ദ് - റബ്ബു മൻസൂർ ഹാദി അധികാരം ഒഴിഞ്ഞു. ഹൂതി വിമതരുടെ ആക്രമണത്തിൽ തകർന്ന യെമന്റെ ഭരണം പ്രസിഡൻഷ്യൽ കൗൺസിലിന് അദ്ദേഹം കൈമാറി. മുൻ ആഭ്യന്തര മന്ത്രിയും ഹാദിയുടെ ഉപദേശകനുമായ റഷാദ് അൽ അലിമിയുടെ നേതൃത്വത്തിലെ എട്ട് അംഗങ്ങൾ ഉൾപ്പെടുന്നതാണ് പ്രസിഡൻഷ്യൽ കൗൺസിൽ.
ഇന്നലെ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ നടന്ന അവസാന ഘട്ട സമാധാന ചർച്ചകൾക്ക് പിന്നാലെയാണ് അധികാരം കൈമാറുന്ന തീരുമാനം ഹാദി അറിയിച്ചത്. വൈസ് പ്രസിഡന്റിനെ പുറത്താക്കുകയും ചെയ്തു. യുദ്ധത്തിൽ തകർന്ന യെമന് 300 കോടി ഡോളർ ധനസഹായം നൽകുമെന്ന് സൗദി അറേബ്യ അറിയിച്ചു.
സൗദിയിൽ നിന്ന് 200 കോടി ഡോളറും യു.എ.ഇയിൽ നിന്ന് 100 കോടി ഡോളറുമാണ് എത്തുന്നത്. ഹൂതി വിമതരുമായി ചർച്ച നടത്തി പ്രശ്നങ്ങൾക്ക് വേഗം പരിഹാരം കാണണമെന്ന് സൗദി നിർദേശം നൽകിയിരിക്കുകയാണ്. 2014ലാണ് ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർ യെമന്റെ തലസ്ഥാനമായ സന പിടിച്ചടക്കിയത്. അതേ സമയം, സൗദിയിൽ നടക്കുന്ന യെമൻ സമാധാന ചർച്ചയിൽ ഹൂതികൾ പങ്കെടുത്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |