മലയിൻകീഴ്: സൈഡ് കൊടുക്കാത്തതിന് കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞുനിറുത്തി ഡ്രൈവറെ ബസിൽ നിന്ന് പിടിച്ചിറക്കി മർദ്ദിക്കുകയും ബസ് തല്ലിത്തകർക്കുകയും ചെയ്‌ത കേസിൽ പ്രായപൂർത്തിയാകാത്ത ഒരാളുൾപ്പെടെ നാലുപേരെ വിളപ്പിൽശാല പാെലീസ് അറസ്റ്റുചെയ്തു.
അരുവിക്കര കാച്ചാണി കരകുളം വാഴവിളാകത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ബി. ഗോകുൽകൃഷ്ണൻ(22), കുലശേഖരം കൊടുങ്ങാനൂർ ലക്ഷംവീട്ടിൽ എൻ. മുനീർ (20), വട്ടിയൂർക്കാവ് മൂന്നാംമൂട് കൊടുങ്ങാനൂർ അമ്പ്രകുഴി വീട്ടിൽ എം. കാർത്തിക്(19) എന്നിവരും ഇവരുടെ കൂട്ടുകാരനായ പ്രായപൂർത്തിയാകാത്ത ബാലനുമാണ് പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ട് 5.30ഓടെ പുളിയറക്കോണം മൈലാടിയിലായിരുന്നു സംഭവം.
രണ്ട് ബൈക്കുകളിലെത്തിയ പ്രതികൾ ബസിനെ ഓവർടേക്ക് ചെയ്‌ത് ബൈക്ക് കുറുകെനിറുത്തി ഡ്രൈവറെ അസഭ്യം വിളിച്ചു. പിന്നാലെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഡ്രൈവറെ ബസിൽ നിന്ന് വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നു. വിവരമറിഞ്ഞ് വിളപ്പിൽശാല സി.ഐ എൻ. സുരേഷ് കുമാറിന്റെ നേതൃത്വത്തിലെത്തിയ പൊലീസാണ് പ്രതികളെ പിടികൂടിയത്. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. ഡ്രൈവറെ മർദ്ദിക്കുന്നത് തടയാനെത്തിയ കണ്ടക്ടറെ പിടിച്ചുതള്ളുകയും ചെയ്‌തു. കളക്ഷൻ ബാഗ് നഷ്ടപ്പെട്ടതായും 25,000 രൂപയുടെ നാശനഷ്ടം വരുത്തിയെന്നും പൊലീസ് അറിയിച്ചു. ഇവരുടെ ബൈക്കും പൊലീസ് പിടിച്ചെടുത്തു.
പ്രതികളുടെ ബാഗിൽ നിന്ന് 20 ഗ്രാം കഞ്ചാവും പൊലീസ് കണ്ടെത്തി. ഡ്രൈവറെ മർദ്ദിച്ചതിനും കഞ്ചാവ് സൂക്ഷിച്ചതിനും പ്രതികൾക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. മൂന്ന് പ്രതികളെ റിമാൻഡ് ചെയ്‌തു. പ്രായപൂർത്തിയാകാത്ത ബാലനെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി.
ഫോട്ടോ: അറസ്റ്റിലായ ഗോകുൽകൃഷ്ണൻ,
മുനീർ, കാർത്തിക് എന്നിവർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |