തളിപ്പറമ്പ്: പാലക്കാട് നിന്ന് 15 കാരിയെ തട്ടിക്കൊണ്ടുവന്ന യുവാവ് തളിപ്പറമ്പിൽ പിടിയിലായി. മലപ്പുറം വെട്ടത്തൂർ തച്ചമ്പറ്റ് ഹൗസിൽ ടി.പി മുഹമ്മദ് നജീം ശബാബ് (22)ആണ് പിടിയിലായത്. പെൺകുട്ടിയെ കാണാതായത് സംബന്ധിച്ച് കല്ലടിക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ തളിപ്പറമ്പിൽ നിന്ന് നജീം പുതിയൊരു സിം കാർഡ് എടുത്തിരുന്നു. ഈ സിംകാർഡ് നജീം പിന്നീട് പൊട്ടിച്ചുകളഞ്ഞു. എന്നാൽ സിം കാർഡ് എടുക്കുമ്പോൾ മൊബൈൽ ഷോപ്പിലേക്ക് ഒ.ടി.പി ലഭിക്കുന്നതിന് ഒരു ആൾട്ടർനേറ്റീവ് - നമ്പർ കൂടി നൽകും. ഈ ആൾട്ടർനേറ്റീവ് നമ്പർ തളിപ്പറമ്പിലെ മൊബൈൽ ഷോപ്പിൽ നിന്നുള്ളതാണെന്ന് കണ്ട് കല്ലടിക്കോട് പൊലീസ് തളിപ്പറമ്പ് മൊബൈൽ ഫോൺ റീട്ടെയിൽ അസോസിയേഷൻ നേതാക്കളുമായി ബന്ധപ്പെട്ട് എല്ലാ മൊബൈൽ ഷോപ്പ് ഉടമകൾക്കും വിവരം കൈമാറി. അതിനിടെ നജീം മറ്റൊരു മൊബൈൽ കടയിലെത്തി. നേരത്തെ ഇയാൾ സിംകാർഡ് വാങ്ങിയ ഷോപ്പിലെ കടയിലെ സി.സി ടി.വി ദൃശ്യം കൈമാറിക്കിട്ടിയ ഇവർക്ക് സംശയം തോന്നി അന്വേഷിച്ചപ്പോൾ ആളെ തിരിച്ചറിയുകയായിരുന്നു. സി.ഐ എ.വി ദിനേശൻ നജീമിനെ കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയെ തളിപ്പറമ്പ് മെയിൻ റോഡിലെ ഒരു ലോഡ്ജിൽ കണ്ടെത്തി. ഇരുവരുമായി കല്ലടിക്കോട് പൊലീസ് മടങ്ങി. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷം തുടർനടപടി സ്വീകരിക്കും. പിടിയിലാകുമ്പോൾ നജീമിന്റെ കൈവശം ധാരാളം മൊബൈൽ ആക്സസറീസുകളുള്ള ഒരു ബാഗും ഉണ്ടായിരുന്നു. ഇതും പൊലീസ് കസ്റ്റഡിയിലെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |