ന്യൂഡൽഹി: ലൗ ജിഹാദ് വാദം ഹിന്ദുത്വ അജൻഡയുടെ ഭാഗമാണെന്നും, പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള ഭരണഘടനാ അവകാശത്തെ ആർക്കും ചോദ്യം ചെയ്യാനാകില്ലെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. മുതിർന്ന ഒരു സ്ത്രീക്കും പുരുഷനും ഒന്നിച്ച് ജീവിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന നൽകുന്നുണ്ട്. ജാതി മത ഭേദമെന്യേ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനും അവകാശമുണ്ട്. അങ്ങനെയല്ലെങ്കിൽ മിശ്രവിവാഹം നിയമവിരുദ്ധമായി പ്രഖ്യാപിക്കട്ടെ.
തിരുവമ്പാടി മുൻ എം.എൽ.എ ജോർജ് എം. തോമസിന്റെ വിവാദ പ്രസ്താവന പാർട്ടി സംസ്ഥാന ഘടകം പരിശോധിക്കും.
കഴിഞ്ഞ രാമനവമി ദിനത്തിൽ 10 സംസ്ഥാനങ്ങളിൽ അരങ്ങേറിയ അക്രമം രാജ്യത്ത് കേട്ടുകേൾവിയില്ലാത്തതാണ്. ആർ.എസ്.എസിന്റെ ഹിന്ദുത്വ വർഗ്ഗീയ നീക്കം തിരിച്ചറിയപ്പെടേണ്ടതുണ്ട്. ബി.ജെ.പിക്കെതിരായ വോട്ടുകൾ ഭിന്നിക്കാതെ നോക്കണം. പാർട്ടിയുടെ സ്വതന്ത്രമായ ശക്തി കൂട്ടണം. രാജ്യത്തിന്റെ ആസ്തി കൊള്ളയടിക്കപ്പെടുകയാണ്. ഇതിനെതിരെ ബദൽ നയപരിപാടിയുടെ അടിസ്ഥാനത്തിൽ ഇടത് ജനാധിപത്യ മുന്നണി ശക്തിപ്പെടുത്തി ജനകീയ സമരങ്ങൾക്ക് മൂർച്ച കൂട്ടും. ഈ പ്രക്രിയയിൽ കോൺഗ്രസിന്റെ പങ്ക് അവരാണ് തീരുമാനിക്കേണ്ടത്. തൃണമൂൽ കോൺഗ്രസിന് ഞങ്ങളോടുള്ള സമീപനം എന്താണോ അതാണ് ഞങ്ങളുടെയും സമീപനം. അവർ ഇപ്പോൾ ഞങ്ങളെ വേട്ടയാടുകയാണ്. -യെച്ചൂരി ചൂണ്ടിക്കാട്ടി.
സിൽവർ ലൈൻ അജൻഡയിൽ ഉണ്ടായിരുന്നില്ല
സിൽവർ ലൈൻ പദ്ധതി പാർട്ടി കോൺഗ്രസിന്റെ അജണ്ടയിൽ ഉണ്ടായിരുന്നില്ലെന്ന് യെച്ചൂരി ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തമ്മിൽ നിലവിൽ പദ്ധതി സംബന്ധിച്ച ചർച്ചകൾ നടന്ന് വരികയാണ്. പദ്ധതി പ്രാരംഭ ഘട്ടത്തിലാണ്. വരാത്ത തീവണ്ടിക്ക് എങ്ങനെയാണ് പച്ചക്കൊടി കാട്ടുന്നതെന്ന് അദ്ദേഹം ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |