മുംബയ്: നാണയപ്പെരുപ്പ സൂചിക കുതിച്ചതോടെ സർക്കാർ കടപ്പത്രങ്ങളുടെ ആദായം കൂടുന്നു. ഇതോടെ 10 വർഷത്തെ ബോണ്ട് ആദായം മൂന്നുവർഷത്തെ ഉയർന്ന നിരക്കിലെത്തി. 2021 ഏപ്രിൽ 16ലെ ആറ് ശതമാനത്തിൽനിന്ന് 7.21 ശതമാനമായാണ് വർദ്ധിച്ചത്. നിലവിൽ രാജ്യത്തെ ഉപഭോക്തൃ വില സൂചിക 17 മാസത്തെ ഉയർന്ന നിരക്കിലാണ്. സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയലം പുറത്തുവിട്ട കണക്കുപ്രകാരം മാർച്ചിലെ സൂചിക 6.95ശതമാനമായാണ് ഉയർന്നത്. ഫെബ്രുവരിയിലാകട്ടെ 6.1ശതമാനമായിരുന്നു. ഭക്ഷ്യവസ്തുക്കളുടെ വിലയിലാണ് കുതിപ്പ് കാര്യമായുണ്ടായത്. ഇന്ധനത്തിന്റെയും വൈദ്യുതിയുടെയും വില 7.52ശതമാനം ഉയർന്നപ്പോൾ വസ്ത്രങ്ങളുടെയും പാദരക്ഷകളുടെയും വില 9.4ശതമാനം കൂടി. ഉത്പാദന ചെലവ് വർദ്ധിക്കുന്നതിനാൽ സമസ്തമേഖലകളിലും വിലവർദ്ധനയുടെ ഭീഷണിയുണ്ട്.
പണലഭ്യത കുറയ്ക്കുക വഴി
വിപണിയിലെ പണലഭ്യത കുറയ്ക്കുന്ന നടപടികളുമായി മുന്നോട്ടുപോകുയാണ് ആർ.ബി.ഐയ്ക്കുമുന്നിലുള്ള വഴി. അതിന്റെ ഭാഗമായി അടുത്ത പണവായ്പാ അവലോകന സമിതിയോഗത്തിൽ 0.50 മുതൽ 0.75ശതമാനംവരെ നിരക്ക് വർദ്ധന ഉണ്ടായേക്കാം. ഉയർന്ന കടമെടുക്കൽ, അസംസ്‌കൃത എണ്ണവിലയിലെ കുതിപ്പ് എന്നിവയോടൊപ്പം പണലഭ്യത കുറയ്ക്കാനുള്ള നടപടികൾകൂടി പ്രഖ്യാപിച്ചത് ബോണ്ട് ആദായത്തെ ഇതിനകം സമ്മർദത്തിലാക്കിയിട്ടുണ്ട്.
വിലക്കയറ്റം തുടരും
1981 ഡിസംബറിനുശേഷമുള്ള ഉയർന്ന വാർഷിക വർദ്ധനയാണ് യു.എസിൽ രേഖപ്പെടുത്തിയത്. ഭൗമരാഷ്ട്രീയ സംഘർഷം തുടരുന്നതും വിതരണ ശൃംഖലകളിലെ തടസ്സവും കമ്മോഡിറ്റികളുടെ ഉയർന്ന വിലയും ആഗോളതലത്തിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വരുംമാസങ്ങളിലും ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം തുടരാനാണ് സാദ്ധ്യത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |