മഞ്ചേരി : പയ്യനാട്ടെ ഫുട്ബാൾ സ്റ്റേഡിയത്തെ ആവേശക്കടലാക്കിയ പതിനായിരങ്ങൾക്ക് പഞ്ചാമൃതം സമ്മാനിച്ച് കേരളത്തിന്റെ ചുണക്കുട്ടികൾ.
ഇന്നലെ രാത്രി നടന്ന സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കേരളം മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് രാജസ്ഥാനെ കീഴടക്കി. ഹാട്രിക്കുമായി കളം നിറഞ്ഞ ക്യാപ്ടൻ ജിജോ ജോസഫിന്റെ മികവിലാണ് കേരളം മികച്ച ജയം സ്വന്തമാക്കിയത്. നിജോ ഗിൽബർട്ട്, അജോ അലക്സ് എന്നിവർ കേരളത്തിനായി ഓരോ ഗോൾ വീതംനേടി.
ഹൗസ്‌ഫുള്ളായ ഗാലറി ഫ്ലാഷ് ലൈറ്റുകൾ കത്തിച്ച് ആർപ്പുവിളച്ചപ്പോൾ, ആ ഊർജ്ജം കാലുകളിൽ ആവാഹിച്ച് കേരളത്തിന്റെ താരങ്ങൾ ഇരട്ടി ആവേശത്തോടെ പന്ത് തട്ടുകയായിരുന്നു.
ആദ്യ പകുതിയിൽ രണ്ട് ഗോളുകളും രണ്ടാം പകുതിയിൽ മൂന്ന് ഗോളുകളും നേടിയാണ് കേരളം രാജസ്ഥാന്റെ ഗോൾവലയിൽ അഞ്ച് ഗോളുകൾ നിറച്ചത്. ആറാം മിനിട്ടിൽ തന്നെ ജിജോ ജോസഫ് ഫ്രീകിക്കിലൂടെ രാജസ്ഥാനെതിരെ ആദ്യ ഗോൾ നേടി. മിഡ് ഫീൽഡർ നിജോ ഗിൽബർട്ടിനെ രാജസ്ഥാൻ താരം ഫൗൾ ചെയ്തതിന് കിട്ടിയ ഫ്രീ കിക്കാണ് ജിജോ ജോസഫ് വലയിലാക്കിയത്. 37ാം മിനിട്ടിൽ ഇടതു വിംഗിൽ നിന്നും നിജോ ഗിൽബർട്ട് തൊടുത്ത ലോംഗ്റേഞ്ചർ രാജസ്ഥാന്റെ ഗോളിക്ക് ഒരവസരവും നൽകാതെ വലയിൽ കയറി. ആദ്യ പകുതിയിൽ തന്നെ കേരളത്തിന് വീണ്ടും ഫ്രീ കിക്കിലൂടെ അവസരം ലഭിച്ചെങ്കിലും ഗോൾ നേടാനായില്ല. രണ്ടാം പകുതിയിൽ നിജോ ഗിൽബർട്ടിനെ കയറ്റി ടി.കെ ജസിനെ ഇറക്കി. ഇടത് വിംഗിൽ നിന്നും 57ാം മിനുട്ടിൽ ജസിൻ നൽകിയ മനോഹര പാസിലൂടെ ജിജോ രാജസ്ഥാനെതിരെ മൂന്നാമത്തെ ഗോളും നേടി. സോയിൽ ജോഷിയുടെ പാസിൽ നിന്ന് കേരളത്തിന്റെ നാലാമത്തെ ഗോളും തന്റെ ഹാട്രിക്കും ജിജോ തികച്ചു. പകരക്കാരനായെത്തിയ അജയ് അലക്‌സ് 82ാം മിനിട്ടിൽ അഞ്ചാമത്തെ ഗോളും നേടി. രണ്ട് പകുതികളിലും രാജസ്ഥാന് ചെറിയ മുന്നേറ്റമുണ്ടാക്കാൻ പോലും സാധിച്ചില്ല. ഇടയ്ക്ക് ലഭിച്ച അവസരം കേരളത്തിന്റെ ഗോൾ കീപ്പർ മിഥുൻ തട്ടിയകറ്റുകയും ചെയ്തു.
ആദ്യ ജയം ബംഗാളിന്
കേരളം വേദിയാകുന്ന 75ാമത് സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് പോരാട്ടങ്ങളിലെ ഉദ്ഘാടന മത്സരത്തിൽ വെസ്റ്റ് ബംഗാളിന് ജയം. ഇന്നലെ രാവിലെ കോട്ടപ്പടി സ്റ്റേഡിയം വേദിയായ മത്സരത്തിൽ പഞ്ചാബിനെയാണ് ഏകപക്ഷീയമായ ഒരുഗോളിന് വെസ്റ്റ് ബംഗാൾ വീഴ്ത്തിയത്. ശുഭാം ബൗമിക്കാണ് 60ാമിനുട്ടിൽ ബംഗാളിന്റെ വിജയഗോൾ നേടിയത്. വലതു വിംഗിൽ നിന്ന് അണ്ടർ 21താരം ജയ് ബസ് നൽകിയ മനോഹരമായ പാസ് ശുഭാം ബൗമിക് പഞ്ചാബിന്റെ ഗോൾവലയുടെ വലതു മൂലയിലേക്ക് എത്തിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |