എറണാകുളം ഡിപ്പോയിൽ വൻ വരുമാന വർദ്ധന
കൊച്ചി: കൊവിഡ് കാലത്തും അതിനുശേഷവും വരുമാനത്തിൽ തകർന്ന് തരിപ്പണമായ കെ.എസ്.ആർ.ടി.സി എറണാകുളം ഡിപ്പോയ്ക്ക് ഉത്സവകാലം സമ്മാനിച്ചത് ഉശിരൻ തിരിച്ചുവരവ്. കൊവിഡിനു മുൻപ് 13 മുതൽ 15 ലക്ഷം വരെയായിരുന്നു പ്രതിദിന കളക്ഷൻ. തിങ്കൾ, ശനി ദിവസങ്ങളിൽ ഇത് 17 ലക്ഷം വരെയെത്തി. കൊവിഡിനു ശേഷം സർവീസ് തുടങ്ങിയപ്പോൾ 3 - 4 ലക്ഷത്തിലേക്ക് കൂപ്പുകുത്തി. മാസങ്ങളോളം വരുമാനം ഉയരാത്ത സ്ഥിതി. നിയന്ത്രണങ്ങൾ നീക്കിത്തുടങ്ങിയപ്പോൾ 2021 അവസാനം വരുമാനം 10ലക്ഷമായി.
വീണ്ടും ലോക്ക് ഡൗണെത്തിയപ്പോൾ 6 ലക്ഷമായി വരുമാനം കുറഞ്ഞു. നിയന്ത്രണങ്ങൾ പാടേനീക്കി സർവീസുകൾ പുന:രാരംഭിച്ചതോടെ വരുമാനമുയർന്നു. 13-16 ലക്ഷം രൂപ വരെയാണ് ഉത്സവകാലത്തെ പ്രതിദിന വരുമാനം. തിങ്കൾ, ശനി ദിവസങ്ങളിൽ ഇത് 17-18ലക്ഷം വരെയെത്തി. എറണാകുളം മേഖലയ്ക്ക് കീഴിലെ 36 ഡിപ്പോകളിൽ ഏറ്റവും കൂടുതൽ വരുമാനമുള്ളതും എറണാകുളം ഡിപ്പോയ്ക്ക് തന്നെ.
സർവീസുകൾ വർദ്ധിച്ചു
യാത്രക്കാരുടെ എണ്ണം കൂടിയതോടെ ഡിപ്പോയിൽ നിന്നുള്ള സർവീസുകളും വർദ്ധിപ്പിച്ചു. നേരത്തെ 60 ആയിരുന്ന ശരാശരി സർവീസ് 65 ആക്കി ഉയർത്തി. തിരക്കേറിയ ദിവസങ്ങളിൽ ജനറം ഉൾപ്പെടെ 75സർവീസ് വരെ നടത്തുന്നുണ്ട്.
സ്വിച്ചിട്ടപോലെ സ്വിഫ്റ്റ്
കെ.എസ്.ആർ.ടിസിയിലെ പുത്തൻ താരമായ സ്വിഫ്റ്റിന് ദിവസവും രാത്രി എട്ടിനും ഒൻപതിനുമായി രണ്ട് സർവീസാണ് കൊച്ചിയിൽ നിന്ന് ബംഗളൂരുവിലേക്ക്. നാല് സ്വിഫ്റ്റ് ബസുകളാണ് ഡിപ്പോയ്ക്ക് നൽകിയത്. ഇന്നലെയും ശനിയും ഞായറും ഹൗസ്‌ഫുൾ ആയിരുന്നു. 40 സീറ്റാണ് സ്വിഫ്റ്റിന്. 1,240രൂപയാണ് ടിക്കറ്റ് ചാർജ്.
റിസർവേഷനും കൂടി
ആരും കാണാത്തിടത്ത് സ്ഥാപിച്ചിരുന്ന റിസർവേഷൻ കൗണ്ടർ എൻക്വയറി കൗണ്ടറിനോട് ചേർന്ന് പ്രവർത്തനം ആരംഭിച്ചതോടെ റിസർവേഷന്റെ എണ്ണത്തിലും വർദ്ധനവുണ്ട്.
എറണാകുളത്തു നിന്നുള്ള സർവീസുകൾ
(തിരക്കേറിയ ദിവസങ്ങളിൽ)
ഡീലക്‌സ്- 2
എക്‌സ്‌പ്രസ്- 2
സൂപ്പർ ഫാസ്റ്റ്- 14
ഫാസ്റ്റ്- 25
ഓർഡിനറി- 20
മൾട്ടി ആക്‌സിൽ- 2 (ബംഗളൂരു, ആഴ്ചയിൽ രണ്ട്)
സ്വിഫ്റ്റ്- 2 (2സർവീസിനായി നാല് ബസുകൾ)
ജനറം- 12 (6 സർവീസ്, 6 ക്രൂചെയ്ഞ്ച്)
ഡിപ്പോയിൽ നിന്നുള്ള ദീർഘദൂര സർവീസുകൾ- 25
(കോഴിക്കോട്, കോയമ്പത്തൂർ, തിരുവനന്തപുരം, കന്യാകുമാരി, ബംഗളൂരു, കൊല്ലൂർ, തിരുപ്പൂർ, മംഗലാപുരം)
കഴിഞ്ഞ ദിവസങ്ങളിലെ ഡിപ്പോയിലെ വരുമാനം
(തീയതി, വരുമാനം എന്ന കണക്കിൽ)
13- 13,06,939
14- 15,17,127
15(വിഷുദിനം)- 10,06,988
17 (ഈസ്റ്റർ)- 11,20,463
ഇനിയുള്ള ദിവസങ്ങളിലും വരുമാനം വർദ്ധിക്കും. അവധി ദിനങ്ങളിൽ പോലും നല്ല കളക്ഷനുണ്ട്.
എസ്. രമേശ്
എക്‌സിക്യൂട്ടീവ് ഡയറക്ടർ ഇൻ-ചാർജ്
എറണാകുളം, സെൻട്രൽ സോൺ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |