മുംബയ്: മഹാരാഷ്ട്രയിലെ സംഗ്ളിയിൽ എ.ടി.എം കവർച്ചയ്ക്ക് കൂറ്റൻ ജെ.സി.ബി ഉപയോഗിച്ച് കള്ളന്മാർ. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കൗണ്ടറിലെ എ.ടി.എം അപ്പാടെ കടത്തിക്കൊണ്ടുപോകുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ വൈറലായി.
എ.ടി.എം കൗണ്ടറിന്റെ വാതിൽ ഒരാൾ തുറക്കുന്നതാണ് ആദ്യം ദൃശ്യങ്ങളിലുള്ളത്. പിന്നാലെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വാതിൽ തകർത്തു. ശേഷം എ.ടി.എം അപ്പാടെ മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റിൽ കോരിയെടുത്ത് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചുള്ള എ.ടി.എം മോഷണം പൊലീസിനെയും അമ്പരപ്പിച്ചിട്ടുണ്ട്. കവർച്ചയുടെ ദൃശ്യങ്ങൾ സാമൂഹികമാദ്ധ്യമങ്ങളിലും വൈറലായി.
മണി ഹെയിസ്റ്റ് 2023? എന്ന ചോദ്യത്തോടെയാണ് ഒരാൾ ഈ ദൃശ്യം പങ്കുവച്ചത്. 'ക്രിപ്‌റ്റോ മൈനിങ്ങിന്റെ കാലത്ത് എ.ടി.എം. മൈനിങ് എന്ന പുതിയ കണ്ടുപിടുത്തം' എന്നായിരുന്നു മറ്റൊരാൾ നൽകിയ വിശേഷണം. മോഷണരീതിയെ തമാശയായി അവതരിപ്പിച്ചും ഒട്ടേറെ പേർ ദൃശ്യങ്ങൾ പങ്കുവച്ചു. അതേസമയം, തൊഴിലില്ലായ്മയും ഭക്ഷണത്തിന് ഉയർന്നവിലയും ഉണ്ടാകുമ്പോൾ ഇതുപോലുള്ള കൂടുതൽ സംഭവങ്ങളുണ്ടാകുമെന്നായിരുന്നു ചിലരുടെ പ്രതികരണം.
അടുത്തിടെ, ഇന്ത്യയിൽ നടന്ന മറ്റുചില മോഷണങ്ങളും സാമൂഹികമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഉത്തർപ്രദേശിൽ ഒരു ഹാർഡ് വെയേഴ്സ് കടയിൽ മോഷണം നടത്തിയ ശേഷം കള്ളൻ നൃത്തം ചെയ്യുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങളും ബിഹാറിൽ പാലം പൊളിച്ചുകടത്തിയ സംഭവങ്ങളും ഇക്കൂട്ടത്തിൽപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |