മഹാകവി കുമാരനാശാന്റെ നൂറ്റിയമ്പതാം ജന്മവാർഷികാചരണ വേളയിൽ ആശാന്റെ വിഖ്യാതമായ ചിന്താവിഷ്ടയായ സീതയ്ക്ക് നാടകാവിഷ്ക്കാരം ഒരുക്കുകയാണ് ഫ്രാൻസിസ്.ടി.മാവേലിക്കര
" ഞാൻ 375 നാടകങ്ങളെഴുതി.എഴുതിയതെല്ലാം സ്റ്റേജിൽ അവതരിപ്പിക്കപ്പെട്ടു.ഒരു നാടകവും നൂറുവേദിയിൽ താഴെ അവതരിപ്പിച്ചിച്ചിട്ടില്ല.എല്ലാം കൂടി ഇന്ത്യയിലങ്ങോളമിങ്ങോളം അമ്പതിനായിരം മുതൽ അറുപതിനായിരം വരെ വേദികളിൽ ഞാനെഴുതിയ നാടകങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് .പത്ത് തവണ മികച്ച നാടകകൃത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു." -പ്രശസ്ത നാടകരചയിതാവ് ഫ്രാൻസിസ് ടി.മാവേലിക്കര സംസാരിക്കുകയായിരുന്നു.
മഹാകവി കുമാരനാശാന്റെ നൂറ്റിയമ്പതാം ജന്മവാർഷികാചരണ വേളയിൽ ആശാന്റെ വിഖ്യാതമായ ചിന്താവിഷ്ടയായ സീതയ്ക്ക് നാടകാവിഷ്ക്കാരം ഒരുക്കുകയാണ് ഫ്രാൻസിസ്. " വാത്മീകി രാമായണത്തിൽ നിന്ന് ചിന്താവിഷ്ടയായ സീതയ്ക്ക് എത്രമാത്രം അകലമുണ്ടോ.ആ അകലം കുറയ്ക്കാനാണ് എന്റെ ശ്രമം. ചിന്താവിഷ്ഠയായ സീതയല്ല ആദ്യം ഞാൻ വായിച്ചത്..സുകുമാർ അഴീക്കോട് മാഷിന്റെ ' ആശാന്റെ സീതാകാവ്യമാണ് ' വായിച്ചത്.അതിലൂടെ കവിതയുടെ ആഴം മനസിലാക്കി ചിന്താവിഷ്ഠയായ സീതയിലെത്തുകയായിരുന്നു. ആവർത്തിച്ചാവർത്തിച്ചു വായിച്ചപ്പോൾ അതിൽ നിന്നൊരു നാടക രൂപം ഉണ്ടാക്കിയെടുക്കാമെന്ന ആലോചന വന്നു.ഏത് കാലത്തും ചോദിക്കാൻ പറ്റുന്ന ഒരുപാട് കാര്യങ്ങൾ സ്ത്രീപക്ഷത്തുനിന്ന് ആശാൻ അതിൽ ചോദിച്ചിട്ടുണ്ട്.
ശൂർപ്പണഖയെ ഒരു കഥാപാത്രമാക്കി അവതരിപ്പിക്കും. ആശാൻ സ്പർശ്ശിക്കാതെ പോയൊരു കഥാപാത്രമാണ് ശൂർപ്പണഖ ഒരു കാട്ടു പെണ്ണ്. സുന്ദരിയായ ശൂർപ്പണഖ രാമലക്ഷ്ണൻമാരോട് പ്രേമം യാചിക്കുന്ന സ്ത്രീയാണ് .ആ ശൂർപ്പണഖയെ അവർ അവഹേളിച്ച് അങ്ങോട്ടുമിങ്ങോട്ടും തട്ടി.മൂക്കും മുലയും മുറിച്ചു .ഒരു പെണ്ണിനോട് ചെയ്യുന്ന ഭീകരമായ ആക്രമണമായിരുന്നുവത്.ഈ വേദനയുമായി ചെല്ലുന്ന സഹോദരിയുടെ സങ്കടം തിരിച്ചറിഞ്ഞ് സഹോദരനായ രാവണനാണ് സീതയെ മോഷ്ടിച്ചുകൊണ്ടുപോകുന്നത്.സീതാപഹരണത്തിന് കാരണം ശൂർപ്പണഖയോട് ചെയ്ത സ്ത്രീ നിന്ദയാണ്.സീതയെ കൊണ്ടുപോയി സുരക്ഷിതമായി പാർപ്പിച്ചു. 'നിനക്ക് എന്നോട് എന്നെങ്കിലും പ്രണയം തോന്നുന്നുവെങ്കിൽ ' സ്വീകരിച്ചാൽ മതിയെന്നു പറഞ്ഞ് രാവണൻ തോഴിമാർ സഹിതം കൊട്ടാരത്തിൽ പാർപ്പിക്കുകയാണ്.രാമൻ ഒരു അവതാരപുരുഷനാണ്. എന്നാൽ മനുഷ്യപക്ഷത്തുനിൽക്കുമ്പോൾ നിസഹായനുമാണ്. മനുഷ്യനായ രാമൻ തോറ്റുപോയി.രാമന്റെ അത്രയും ഉയരം രാവണനുമുണ്ട്.മഹത്വവുമുണ്ട്. രാവണന്റെ രൂപം കണ്ട് രാമൻ പോലും അതിശയിച്ചു പോയിട്ടുണ്ട് .നാടക രചന പൂർത്തിയായിവരുന്നു.ആശാനോടും വാത്മീകിയോടും നാടകാസ്വാദകരോടും നീതി പുലർത്തുന്ന നാടകമായിരിക്കും. പല നാടകസമിതികളും ആവശ്യപ്പെട്ടിട്ടുണ്ട്.ആർക്കു നൽകണമെന് തീരുമാനിച്ചില്ല." -ഫ്രാൻസിസ് വിശദീകരിച്ചു.
ചിന്താവിഷ്ടയായ സീത ഒരു നാടകമായി ആവിഷ്‌കരിക്കുക അത്ര എളുപ്പമല്ല .എന്നിരുന്നാലും ആശാന്റെ ആരാധകനായ ഫ്രാൻസിസ് അതൊരു വെല്ലുവിളിയായി ,സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു . വളരെയേറെ മനസ്സിരുത്തി അത്രയധികം സമർപ്പണത്തോടെ ആശാന്റെ സീതയെ അരങ്ങിലേക്ക് കൊണ്ടുവരാനായി പ്രയത്നിക്കുകയാണ്. തന്റെ പതിനെട്ടാം വയസ്സിലാണ് ചിന്താവിഷ്ടയായ സീത വായിക്കുന്നത്. അന്നുതൊട്ട് മനസ്സിനെ വല്ലാതെ മതിച്ച കാവ്യമാണ് ചിന്താവിഷ്ടയായ സീതയെന്ന് അദ്ദേഹം പറയുന്നു.അരങ്ങിന്റെ ഭാഷതന്നെ മാറ്റുന്ന വേറിട്ട ഒരു രംഗഭാഷക്ക് വേണ്ടി ഫ്രാൻസിസ് ഈ നാടകത്തിൽ ശ്രമിക്കുകയാണ്.
ഫ്രാൻസിസ് ടി. മാവേലിക്കര
ചങ്ങമ്പുഴയുടെ രമണനിലെ ചന്ദ്രികയെ ,ചന്ദ്രികയുടെ വീക്ഷണത്തിൽ നോക്കിക്കണ്ട് ഒരു നാടകം ഫ്രാൻസിസ് എഴുതിക്കഴിഞ്ഞു.കൊല്ലം കാളിദാസ കലാകേന്ദ്രം അത് അവതരിപ്പിക്കും. രമണനിലെ ചന്ദ്രികയെ കവിതകൊണ്ട് ഇരുട്ടിൽ നിറുത്തുകയായിരുന്നുവെന്നാണ് ഈ നാടകത്തിൽ ഫ്രാൻസിസ് മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാട്. ചന്ദ്രികയ്ക്കുമുണ്ടൊരു കഥ പറയാൻ ചങ്ങമ്പുഴയുടെ രചനയിലെ ചന്ദ്രികയെ സ്ത്രീപക്ഷത്തുനിന്ന് ആരും വായിച്ചിട്ടില്ല.ചന്ദ്രികയ്ക്ക് എന്താണ് പറയാനുള്ളതെന്ന് ഈ നാടകം വിശദീകരിക്കും. .ഇടപ്പളിയെ പ്രേമിച്ചു.ഇടപ്പളിയുടെ മരണവുമായി ബന്ധപ്പെട്ട് ഇന്നും ഒരുപാട് ദുരൂഹതകൾ നിലനിൽക്കുന്നുണ്ട്.ഇടപ്പള്ളിക്കും ചങ്ങമ്പുഴയ്ക്കുമിടയിലുള്ള ചന്ദ്രിക .ആ ചന്ദ്രികയെ വെളിച്ചത്തേക്കു കൊണ്ടുവരും ചങ്ങമ്പുഴ രോഗാതുരനായി കിടക്കുന്ന അവസരത്തിൽ ചന്ദ്രിക വരുന്നുണ്ട് .കാനനഛായയിൽ ആടുമേക്കാൻ പോകണമെന്ന് ഞാൻ ചോദിച്ചോ?നിങ്ങൾകേട്ടോ?നാടകത്തിലെചന്ദ്രിക ഈ ചോദ്യം ചോദിക്കും.ചങ്ങമ്പുഴയ്ക്കുടെയും ഇടപ്പള്ളിയുടെയും പ്രതിശ്ചായക്ക് ഒരു കോട്ടവും തട്ടാതെയാണ് നാടകം രചിച്ചതെന്നും ഫ്രാൻസിസ് പറയുന്നു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |