തൃക്കാക്കര മുനിസിപ്പൽ വൈസ് ചെയർമാന്റെ മകൻ അറസ്റ്റിൽ
കൊച്ചി: ഇറച്ചിവെട്ടുയന്ത്രത്തിൽ ഒളിപ്പിച്ച് 2.26 കിലോ സ്വർണം കടത്തിയ കേസിൽ തൃക്കാക്കര നഗരസഭാ വൈസ് ചെയർമാൻ എ.ഇ. ഇബ്രാഹിം കുട്ടിയുടെ മകൻ ഷാബിനെ കസ്റ്റംസ് അറസ്റ്റു ചെയ്തു. വിമാനത്താവളങ്ങളും തുറമുഖങ്ങളും വഴി സ്വർണക്കടത്ത് നടത്താൻ ഷാബിൻ ഉൾപ്പെട്ട സംഘം ഒരു കോടി രൂപ ഹവാലയായി ദുബായിൽ എത്തിച്ചെന്ന് വ്യക്തമായി.
ഷാബിന്റെ പങ്കാളികളായ കെ.പി. സിറാജുദ്ദീൻ, പി.എ. സിറാജുദ്ദീൻ എന്നിവരുടെ വീടുകളിൽ ചൊവ്വാഴ്ച നടത്തിയ കസ്റ്റംസ് റെയ്ഡിൽ പിടിച്ചെടുത്ത ലാപ്ടോപ്പ്, ബാങ്കിടപാടു രേഖകൾ തുടങ്ങിയവ പരിശോധിച്ച ശേഷമായിരുന്നു അറസ്റ്റ്. സ്വർണം കടത്തിയ യന്ത്രം നെടുമ്പാശേരി വിമാനത്താവളത്തിൽ ഏറ്റുവാങ്ങാനെത്തിയ ഡ്രൈവർ തൃക്കാക്കര സ്വദേശി നകുലിനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
തൃക്കാക്കര തുരുത്തുമ്മേൽ എന്റർപ്രൈസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് ദുബായിൽ നിന്ന് യന്ത്രം ഇറക്കുമതി ചെയ്തത്. ഷാബിൻ പാർട്നറായ സ്ഥാപനം മറ്റു വിമാനത്താവളങ്ങൾ വഴിയും യന്ത്രങ്ങൾ ഇറക്കുമതി ചെയ്തതായി കണ്ടെത്തി. ഇവയിലൂടെയും സ്വർണം കടത്തിയെന്ന നിഗമനത്തിലാണ് കസ്റ്റംസ്. തൃക്കാക്കര നഗരസഭയുടെ കരാർ ജോലികൾ ഷാബിൻ ചെയ്യുന്നുണ്ട്. ഇതുവഴി ലഭിച്ച പണം സ്വർണക്കടത്തിന് വിനിയോഗിച്ചതായി കസ്റ്റംസ് സംശയിക്കുന്നു.
ദുബായിലെത്തിച്ചത്
ഒരു കോടി രൂപ
സ്വർണക്കടത്തിന് ഒരു കോടി രൂപ ഹവാല ഇടപാടുകൾ വഴി ദുബായിലേയ്ക്ക് കൈമാറിയതായി ഷാബിൻ കസ്റ്റംസിന് മൊഴി നൽകി. കളമശേരി ഇല്ലിക്കൽ വീട്ടിൽ കെ.പി. സിറാജുദ്ദീനാണ് കള്ളക്കടത്തിന്റെ ആസൂത്രകൻ. ദുബായിലുള്ള കെ.പി. സിറാജുദ്ദീൻ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളും തുറമുഖങ്ങളും വഴി കള്ളക്കടത്ത് നടത്തുന്നുണ്ട്. സ്വർണക്കടത്തിൽ പങ്കാളിയാകാൻ സിറാജുദ്ദീനാണ് ക്ഷണിച്ചത്. തന്റെ 65 ലക്ഷം രൂപയും രണ്ടു സുഹൃത്തുക്കളിൽ നിന്ന് വാങ്ങിയ 35 ലക്ഷം രൂപയും ഹവാല ഇടപാടുകളിലൂടെ ദുബായിയിൽ എത്തിച്ചതായി ഷാബിൻ മൊഴി നൽകി.
എറണാകുളം അഡിഷണർ ജുഡിഷ്യൽ മജിസ്ട്രേറ്റ് (സാമ്പത്തിക കുറ്റകൃത്യം) കോടതിയിൽ ഹാജരാക്കിയ ഷാബിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |