തിരുവനന്തപുരം : കഴിഞ്ഞ മാസത്തിന് സമാനമായി മേയ് മാസത്തിലും കെ എസ് ആർ ടി സിയിൽ ശമ്പള വിതരണം നീളാൻ സാദ്ധ്യത. മേയ് ആറിന് ഒരു വിഭാഗം ജീവനക്കാർ നടത്തിയ പണിമുടക്ക് സാഹചര്യങ്ങൾ പ്രതികൂലമാക്കിയിരിക്കുകയാണ്. പ്രതിസന്ധിയ്ക്കിടയിലും പത്തിന് മുൻപ് ശമ്പളം നൽകാമെന്ന് യൂണിയൻ ഭാരവാഹികളുമായുള്ള ചർച്ചയിൽ ഗതാഗത മന്ത്രി ആന്റണി രാജു ഉറപ്പ് നൽകിയിരുന്നു. എന്നാൽ മന്ത്രിയുടെ വാക്കിന് വില കൽപ്പിക്കാതെ പ്രതിപക്ഷ യൂണിയനുകൾ പണിമുടക്ക് നടത്തുകയായിരുന്നു. പണിമുടക്ക് കാരണം അഞ്ച് കോടിയുടെ നഷ്ടമാണ് കെ എസ് ആർ ടി സിക്ക് ഉണ്ടായത്. കെ എസ് ആർ ടി സിയെ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുന്ന പണിമുടക്കിലേക്ക് നീങ്ങരുതെന്ന മന്ത്രിയുടെ ആവശ്യം നിരസിക്കപ്പെട്ടതോടെ വേതനം നൽകേണ്ടത് മാനേജ്‌മെന്റാണെന്ന തലത്തിലേക്ക് ഗതാഗത മന്ത്രി എത്തി.
അതേസമയം പ്രതിപക്ഷ യൂണിയനുകളുടെ സമരത്തിൽ സി പി ഐ ട്രേഡ് യൂണിയൻ പങ്കെടുത്തതും വിവാദമായിട്ടുണ്ട്.
എഐടിയുസി യൂണിയനിൽ ഉൾപ്പെട്ടവർ പണിമുടക്ക് ദിവസം ഡ്യൂട്ടിക്ക് ഹാജരായിരുന്നില്ല. ഇത് വിവാദമായപ്പോൾ ജോലി ചെയ്താൽ കൂലി കിട്ടണം എന്ന് അഭിപ്രായപ്പെട്ട് പണിമുടക്കിയവരെ അനുകൂലിക്കുന്ന അഭിപ്രായമാണ് കാനം രാജേന്ദ്രൻ നടത്തിയത്. ഇതും ഗതാഗത മന്ത്രിയെ പ്രകോപിപ്പിച്ചിട്ടുണ്ട്. കാനത്തിനുള്ള മറുപടിയായി ബസുകൾ സർവീസ് നടത്താത്തപ്പോഴും കെഎസ്ആർടിസിയിൽ ശമ്പളം കൊടുത്തിട്ടുണ്ടെന്ന് കൊവിഡ് കാലത്തെ ഓർമ്മിപ്പിച്ചു കൊണ്ട് മന്ത്രി ആന്റണി രാജു തിരിച്ചടിച്ചു. പണിമുടക്കിന് പിന്നിൽരാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും മന്ത്രി ആരോപിച്ചു.
അതേസമയം മേയ് ആറിന് പണിമുടക്കിൽ പങ്കെടുത്ത് ഡ്യൂട്ടിക്ക് ഹാജരാകാത്ത ജീവനക്കാരുടെ വിവരങ്ങൾ മാനേജ്‌മെന്റ് ശേഖരിച്ചു തുടങ്ങി. ജീവനക്കാർക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടങ്ങിയതായും റിപ്പോർട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |