വിഴിഞ്ഞം: കെ.എസ്.ഇ.ബി വിഴിഞ്ഞം സെക്ഷനിൽ നിർമ്മിച്ച ആധുനിക സബ് സ്റ്റേഷൻ ഉദ്ഘാടനം നാളെ നടക്കും. വിഴിഞ്ഞം അഴാകുളത്ത് നാളെ ഉച്ചയ്ക്ക് 2.30ന് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. എം.വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഡോ. ശശി തരൂർ എം.പി മുഖ്യാതിഥിയാകും.
220 കെ.വിയുടേതാണ് സബ് സ്റ്റേഷൻ. ഇതോടെ വിഴിഞ്ഞത്തും സമീപപ്രദേശങ്ങളിലും ഇനിമുതൽ വൈദ്യുതി തടസമില്ലാതെ ലഭിക്കും. സംസ്ഥാനത്തെ മറ്റ് വൈദ്യുത സ്റ്റേഷനുമായി ബന്ധപ്പെടുത്തിയുള്ള ആധുനിക സ്റ്റേഷനാണ് വിഴിഞ്ഞത്തേത്. ഇവിടെ ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷൻ (ജി.ഐ.എസ്) സ്ഥാപിച്ചതിനാൽ വളരെ കുറഞ്ഞ സ്ഥലസൗകര്യമേ വേണ്ടിവന്നുള്ളൂ. മുഴുവനും ഓട്ടോമാറ്റിക് സംവിധാനമായതിനാൽ അത്യാവശ്യ ജീവനക്കാർ മാത്രം മതി.
വിഴിഞ്ഞത്ത് നിന്ന് 220 കെ.വി വൈദ്യുതി എത്തിച്ച് 110 കെ.വിയാക്കുന്നതിന് രണ്ട് ട്രാൻസ്‌ഫോർമറുകളും 110 കെ.വിയെ 11 കെ.വി ആക്കുന്നതിന് 100 എം.വിയുടെ രണ്ട് ട്രാൻസ്‌ഫോർമറുകളും ഉണ്ടാകും. 11 കെ.വി ആക്കിയ ശേഷം പ്രാദേശിക ആവശ്യങ്ങൾക്കുള്ള വൈദ്യുതി വിതരണം ഉണ്ടാകും.
കിഫ്ബി പദ്ധതി മുഖാന്തരം നിർമ്മിക്കുന്ന 220 കെ.വി സബ്‌സ്റ്റേഷന് ഏറ്റുമാനൂരും വിഴിഞ്ഞത്തേക്കുമായി 114 കോടി രൂപയാണ് ചെലവ്.
വിഴിഞ്ഞത്തു നിന്ന് മുട്ടത്തറ സബ് സ്റ്റേഷനിലേക്കും വേളി സബ് സ്റ്റേഷനിലേക്കും വിതരണമുണ്ടാകും. നിലവിൽ ടെക്നോപാർക്കിൽ നിന്നുള്ള വൈദ്യുതിയാണ് മുട്ടത്തറയിലും വേളിയിലും എത്തുന്നത്. ടെക്നോപാർക്കിൽ എന്തെങ്കിലും സംഭവിച്ചാൽ വൈദ്യുതി മുടങ്ങാറാണ് പതിവ്. വിഴിഞ്ഞത്തു നിന്ന് വൈദ്യുതി വരുന്നതോടെ വൈദ്യുതിക്ക് മുടക്കമുണ്ടാകില്ല.
പുതിയ ഭൂഗർഭ കേബിൾ കൂടി സ്ഥാപിച്ച് തുടങ്ങി. കേബിൾ ഇടുന്ന ജോലികൾ പൂർത്തിയായി. കെ.എസ്.ഇ.ബിയുടെ മൂന്നാമത്തെ 220 കെ.വി സബ് സ്റ്റേഷനാണിത്. പോത്തൻകോട്, കാട്ടാക്കട എന്നിവിടങ്ങളിലാണ് മറ്റ് രണ്ടെണ്ണം. വിഴിഞ്ഞത്ത് നിലവിൽ 66 കെ.വി സബ് സ്റ്റേഷനാണുള്ളത്. ഇതിനോട് ചേർന്ന് ഒന്നര ഏക്കറിൽ 2019 ഡിസംബർ 18നാണ് നിർമാണം തുടങ്ങിയത്. രാജ്യാന്തര തുറമുഖ പദ്ധതി വരുന്നതിനോടനുബന്ധിച്ച് വൻ വ്യവസായ സാദ്ധ്യതകൾ ലക്ഷ്യം വച്ചാണ് വികസന പ്രവർത്തനങ്ങൾ. ഇപ്പോഴത്തെ 66 കെ.വി സബ് സ്റ്റേഷനിൽ ഉപഭോക്താക്കളുടെ വർദ്ധനയ്‌ക്ക് അനുസരിച്ച് വൈദ്യുതി ലഭ്യമാക്കാൻ കഴിയുന്നില്ല. ട്രാൻസ്ഗ്രിഡ് വഴിയുള്ള പുതിയ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പ്രസരണ നഷ്‌ടമടക്കമുള്ള ബുദ്ധിമുട്ടുകൾക്കും പരാതികൾക്കും പരിഹാരമാകും. പൂർണമായും ഓട്ടോമാറ്റിക് ആയിട്ടാവും 220 കെ.വി സബ്സ്റ്റേഷൻ പ്രവർത്തനം. പുതിയ സബ് സ്റ്റേഷൻ വരുന്നതോടെ നിലവിലെ 66 കെ.വി സ്റ്റേഷൻ പൊളിച്ചുമാറ്റിയും മുന്നിലെ സാങ്കേതിക സംവിധാനങ്ങൾ ഒഴിവാക്കിയും വാഹന ചാർജിംഗ് സ്റ്റേഷൻ അടക്കമുള്ള സേവനങ്ങൾ സജ്ജമാക്കും. ഇതിന്റെ സർവേ ജോലികൾ പൂർത്തിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |