പാലക്കാട്: കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളുടെ നിരക്ക് വർദ്ധനവ് അന്തർജില്ലാ യാത്രക്കാർക്ക് തിരിച്ചടിയാകുന്നു. ജില്ലയിൽ നിന്ന് അന്തർജില്ലകളിലേക്കും കോയമ്പത്തൂരിലേക്കും ഉൾപ്പെടെ നിരവധി പേരാണ് ദിവസേന യാത്രചെയ്യുന്നത്. കൂലിപ്പണി ഉൾപ്പെടെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരാണ് യാത്ര ചെയ്യുന്നവരിൽ ഭൂരിഭാഗവും. പാലക്കാട് നിന്ന് തൃശൂരിലേക്ക് നേരത്തെ സ്വകാര്യ ബസിൽ യാത്ര ചെയ്യാൻ 69 രൂപയാണ് നൽകിയിരുന്നതെങ്കിൽ നിലവിൽ 78 രൂപയാണ് നൽകേണ്ടത്. കോഴിക്കോട്ടേക്ക് 132 രൂപ നൽകിയ സ്ഥാനത്ത് 148 രൂപയാണ് വർദ്ധിച്ചത്. മലപ്പുറത്തേക്ക് നേരത്തെ 89 രൂപയായിരുന്നത് 94 രൂപയാണ് നിലവിലെ നിരക്ക്. കോയമ്പത്തൂരിലേക്ക് 58ൽ നിന്ന് 65ഉം, ഗുരുവായൂരിലേക്ക് 87നിന്ന് 98 രൂപയുമാണ് വർധനവ് ഉണ്ടായിരിക്കുന്നത്.
കെ.എസ്.ആർ.ടിസിയിൽ ഇതിനേക്കാൾ വർദ്ധവാണ് ഉണ്ടായിരിക്കുന്നത്. സെസ് ചുമത്തുന്നതിനാൽ കെ.എസ്.ആർ.ടിസിയിൽ ദീർഘദൂര യാത്രയ്ക്ക് മിനിമം ദൂരം കഴിഞ്ഞാൽ അഞ്ചു രൂപ മുതൽ പത്ത് രൂപ വരെ നൽകണം. ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റുകളിൽ ഓർഡറി സർവീസിനേക്കാൾ ചാർജാണ് ഈടാക്കുന്നത്. പാലക്കാട് ഡിപ്പോയിൽനിന്ന് 73 സർവീസുകളാണ് നടത്തുന്നത്. മണ്ണാർക്കാട്- 24, വടക്കഞ്ചേരി- 28, ചിറ്റൂർ- 29 എന്നിങ്ങനെയാണ് മറ്റ് ഡിപ്പോകളിലെ സർവീസുകൾ.
ബസ് ചാർജ് വർദ്ധനവ് സാധാരണക്കാർക്ക് സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ഒരുമാസത്തെ വേതനം ബസ് ചാർജ് നൽകിയാൽ പിന്നെ മറ്റു ചെലവുകൾക്ക് നെട്ടോട്ടം ഓടേണ്ട അവസ്ഥയാണ്. അന്തർജില്ലകളിൽ മാത്രമല്ല ജില്ലക്കകത്തും ചാർജ് വർദ്ധനവ് ദുരിതത്തിലാക്കുന്നുണ്ട്. 40 രൂപയുണ്ടായിരുന്ന മീനാക്ഷിപുരത്തേക്ക് 45 രൂപയും 46 രൂപയുണ്ടായിരുന്ന വാണിയമ്പാറയിലേക്ക് 53 രൂപയുമാണ്. 28 രൂപയുണ്ടായിരുന്ന വാളയാറിലേക്ക് 33 രൂപയും 37 രൂപ ഉണ്ടായിരുന്ന ഗോവിന്ദാപുരത്തേക്ക് 43 രൂപയുമാണ് നിരക്ക് വർദ്ധനവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |