സമ്മാനം വാങ്ങാൻ സ്റ്റേജിലെത്തിയ മുസ്ലിം പെൺകുട്ടിയെ സമസ്‌ത നേതാവ് അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി മാത്യു ടി തോമസ് എംഎൽഎ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം കുറിപ്പ് പങ്കുവച്ചത്.
ലിംഗസമത്വവും തുല്യനീതിയും അവിടെ നിൽക്കട്ടെയെന്നും കുഞ്ഞുമനസിനെ വേദനിപ്പിച്ച അപരാധത്തിന് മതത്തിന്റെ സംരക്ഷണമുണ്ടോയെന്നുമാണ് അദ്ദേഹം ചോദിക്കുന്നത്. ഇതിലൊന്നും തളരാതെ പെൺകുട്ടിയോട് മിടുക്കിയായി വളരാനും വേദനിപ്പിച്ചവർ തന്നെ അഭിനന്ദിക്കുന്ന ദിവസമുണ്ടാകുമെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നുണ്ട്.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം
കഷ്ടം !
സമ്മാനം സ്വീകരിക്കുന്നതിനു വേദിയിലേക്ക് പെൺകുട്ടിയെ ക്ഷണിച്ചതിന് സംഘാടകർക്കു മേൽ മതനിഷ്‌ഠകളുടെ മറവിൽ ശകാരങ്ങൾ വർഷിക്കുന്ന ദൃശ്യങ്ങൾ ഇന്നത്തെ വാർത്തകളിൽ കാണാനിടയായി.
പഠനമികവിന് സമ്മാനിതയായത് 16 വയസുകാരി പെൺകുട്ടിയായിപ്പോയത് കൊണ്ട് ഇത്ര മ്ലേച്ഛത്തരം പാടുണ്ടോ?
ലിംഗസമത്വം, തുല്യനീതി,...
ഭരണഘടനാതത്വങ്ങൾ അവിടെ നിൽക്കട്ടെ..
ആ കുഞ്ഞു മനസിനെ വേദനിപ്പിച്ചില്ലേ?
ആ അപരാധത്തിന് മതത്തിന്റെ സംരക്ഷണമോ?
മതബോധനങ്ങളുടെ ദുർവ്യാഖ്യാനം എന്ന് കരുതിക്കോട്ടെ?
മകളെ... പൊറുക്കു ഞങ്ങളോട്.
മറക്കു ഇന്നെന്ന കറുത്ത ദിനത്തെ.
വെല്ലുവിളിയായി ഈ അനുഭവം മാറട്ടെ.
നീ മിടുക്കിയായി വളരണം.
ഒന്നും നിന്നെ തളർത്താതിരിക്കട്ടെ.
നീ നിന്ദിതയല്ല...ആവരുത്..
ഇന്ന് നിനക്കീ വേദന സമ്മാനിച്ച ഞങ്ങൾ നിന്നെ നമിക്കുന്ന ഒരു ദിനമുണ്ടാവും.. തീർച്ച.
മാത്യു ടി. തോമസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |