ഉദയ്പൂർ: രാജ്യത്ത് ഭയത്തിന്റെ സാഹചര്യം ഒരുക്കി ഭിന്നിപ്പിക്കാനാണ് ബി ജെ പിയുടെ ശ്രമമെന്നും ഭയത്തോടെ ജീവിക്കാൻ ഒരു വിഭാഗം നിർബന്ധിതമാകുന്നു എന്നും കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി.രാജസ്ഥാനിലെ ഉദയ്പൂരിൽ കോൺഗ്രസ് ചിന്തൻ ശിബിരം ഉദ്ഘാടനം ചെയ്യവേയാണ് ബി ജെ പിക്കും മോദി സർക്കാരിനുമെതിരെ സോണിയ രൂക്ഷ വിമർശനമുന്നയിച്ചത്.
'മഹാത്മാ ഗാന്ധിയുടെ ഘാതകരെ മഹത്വവൽക്കരിക്കാനാണ് ബി ജെ പിയും കേന്ദ്രവും ശ്രമിക്കുന്നത്. നെഹ്‌റു അടക്കമുള്ള നേതാക്കളുടെ സംഭാവനങ്ങൾ തമസ്കരിക്കാൻ ആസൂത്രിത നീക്കം നടക്കുന്നുണ്ട്. ഭയത്തിന്റെ സാഹചര്യം ഒരുക്കി ഭിന്നിപ്പിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. ധ്രുവീകരണം സൃഷ്ടിക്കാനും അവർ ശ്രമിക്കുന്നുണ്ട്. .സമാധാനത്തോടെയും ഐക്യത്തോടെയും ജീവിക്കാനാണ് ജനങ്ങളുടെ ആഗ്രഹം. വിദ്വേഷ രാഷ്ട്രീയം സാമ്പത്തിക വളർച്ചയെ ബാധിക്കുന്നു. ബി ജെ പിയുടെ വിദ്വേഷ രാഷ്ട്രീയത്തെ എന്തുവിലകൊടുത്തും നേരിടണം. കർഷക സമരത്തിന്റെ ആവശ്യങ്ങൾ ഇനിയും നടപ്പിലായില്ല'- സോണിയ പഞ്ഞു.
ചിന്തൻ ശിബിരം ആത്മപരിശോധനയ്ക്കുളള അവസരമാണ്. അഭിപ്രായങ്ങൾ തുറന്നുപറയണം പക്ഷേ, സംഘടനയുടെ ഐക്യം പരമപ്രധാനമാണ്. ശിബിരത്തിലൂടെ പുതിയ ആത്മവിശ്വാസം നേടണമെന്നും കോൺഗ്രസ് അദ്ധ്യക്ഷ ആവശ്യപ്പെട്ടു.
സംഘടനാപരമായി കോൺഗ്രസിന് പുതുജീവൻ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് മൂന്നു ദിവസത്തെ നവ് സങ്കൽപ് ചിന്തൻ ശിബിരം താജ് ആരവല്ലി റിസോർട്ടിൽ നടക്കുന്നത്. രാഹുൽ ഗാന്ധി, ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി തുടങ്ങി 422 പ്രതിനിധികൾ പങ്കെടുക്കും. ആറ് ഉപസമിതികൾ തയ്യാറാക്കിയ കരട് പ്രമേയങ്ങൾ പ്രതിനിധികൾ ചർച്ച ചെയ്യും. ഞായറാഴ്ച സുപ്രധാന പ്രഖ്യാപനത്തോടെ ശിബിരത്തിന് കൊടിയിറങ്ങും. രാഷ്ട്രീയം, സാമൂഹികനീതി, സാമ്പത്തികം, സംഘടന, കർഷകർ-കൃഷി, യുവജനം-ശാക്തീകരണം എന്നീ വിഷയങ്ങളിലായാണ് ശിബിരത്തിൽ ചർച്ചനടക്കുക.
.പാർട്ടിയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്ന ശിബിരം, അദ്ധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും രാഹുൽ ഗാന്ധിയെ നിർദ്ദേശിച്ചേക്കും. 2013ൽ രാജസ്ഥാനിലെ ജയ്‌പൂരിൽ നടന്ന സമ്മേളനത്തിലാണ് രാഹുലിനെ ഉപാദ്ധ്യക്ഷനാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |