തിരുവനന്തപുരം: പത്താംക്ലാസ് വിദ്യാർത്ഥിനിയെ പൊതുവേദിയിൽ പുരസ്കാരം നൽകാനായി ക്ഷണിച്ചതിനെതിരെ സമസ്ത നേതാവ് പ്രതികരിച്ച സംഭവത്തിൽ പ്രതികരണവുമായി കെ ടി ജലീൽ എംഎൽഎ. യഥാർത്ഥത്തിൽ പ്രശ്നമുണ്ടാക്കിയത് യോഗത്തിന്റെ സംഘാടകരാണെന്ന് കെ ടി ജലീൽ ആരോപിച്ചു. പെരിന്തൽമണ്ണയിൽ മദ്രസാ വാർഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിലാണ് പുരസ്കാരം സ്വീകരിക്കാനെത്തിയ വിദ്യാർത്ഥിനിയെ സമസ്‌താ നേതാവ് അപമാനിച്ചതായി വിമർശനങ്ങൾ ഉയർന്നത്.
സമസ്തയുമായി ബന്ധമുള്ളവരാണ് സംഘാടകർ. സമസ്തയുടെ നയസമീപനങ്ങൾ അറിയുന്നവരാണ്. പെൺകുട്ടി വേദിയിലെത്തുന്നത് തെറ്റാണെങ്കിൽ എന്തിനായിരുന്നു കുട്ടിയെ ക്ഷണിച്ചത്. മറ്റ് ബാഹ്യശക്തികൾ കുട്ടിയെ വേദിയിലേക്ക് വിളിച്ചതല്ല. വിളിച്ചുവരുത്തിയതിന് ശേഷം ഉസ്‌താദ് ചെയ്തത് ശരിയായില്ല. അതിനെ എന്ത് പറഞ്ഞ് ന്യായീകരിക്കാനും സാധിക്കില്ല.
വേണമെങ്കിൽ പെൺകുട്ടി സമ്മാനം വാങ്ങിപ്പോയതിന് ശേഷം ബന്ധപ്പെട്ട ആളുകളോട് ഇത് ആവർത്തിക്കരുതെന്ന് സ്വകാര്യമായി പറയാമായിരുന്നു. ഇത് സംഘടനയുടെ തീരുമാനങ്ങൾക്ക് എതിരാണെന്ന് പറയാമായിരുന്നു. എന്നാൽ അതിന് പകരം പെൺകുട്ടിയെ വിളിച്ചുവരുത്തി പരസ്യമായി താക്കീത് നൽകിയത് ആ പെൺകുട്ടിക്ക് മാത്രമല്ല മറ്റ് പെൺകുട്ടികൾക്കും മാനസിക വിഷമമുണ്ടാക്കുന്നു. ആൺകുട്ടിയ്ക്ക് ഇല്ലാത്ത എന്ത് അവകാശമാണ് പെൺകുട്ടിയ്ക്ക് നിഷേധിക്കുന്നത്. മതം, വിശ്വാസം എന്നിവയ്ക്കൊക്കെ അനുസൃതമായി ജീവിക്കുന്നവരാണെങ്കിലും ഇന്ത്യൻ ഭരണഘടന നൽകുന്ന പരിരക്ഷയിലാണ് ഇക്കാര്യങ്ങളെല്ലാം നടപ്പിലാക്കുന്നത്. സ്ത്രീയ്ക്കും പുരുഷനും തുല്യ അവകാശമാണ് ഇന്ത്യൻ ഭരണഘടന പ്രദാനം ചെയ്യുന്നത്. അതിന് വിരുദ്ധമായി യാതൊരു സംഘടനയും പ്രവർത്തിക്കാൻ പാടില്ല.
സമസ്തയ്ക്ക് അവരുടേതായ നിലപാടുകൾ ഉണ്ടാകാം. എന്നാൽ അതിനോട് വ്യക്തിപരമായി യോജിപ്പില്ല. മറ്റ് പല കാര്യങ്ങളിലും സമസ്തയെ പിന്തുണയ്ക്കുന്നയാളാണ്. എന്നാൽ അവരുടെ ഈ നിലപാട് അംഗീകരിക്കാനാവില്ല. അതിനുള്ള സ്വാതന്ത്ര്യം തനിക്കുണ്ട്. പ്രതികരണം വരുന്ന തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നുണ്ടെങ്കിൽ ബാധിക്കുമോയെന്ന ഭയം തനിക്കില്ല. പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്ത് പറഞ്ഞിട്ടുണ്ടെന്നും കെ ടി ജലീൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |