കൊല്ലം: നാലു മാസത്തോളം നീണ്ട വിചാരണയ്‌ക്ക് ശേഷം വിസ്‌മയ കേസിൽ മേയ് 23ന് വിധി പറയും. കൊല്ലം ജില്ലാ അഡിഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്.
കഴിഞ്ഞ വർഷം ജൂൺ 21 നാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭർതൃഗൃഹത്തിൽ വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കേസിൽപെട്ടതിനെ തുടർന്ന് വിസ്മയയുടെ ഭർത്താവ് കിരൺകുമാറിനെ സർവീസിൽനിന്നും പിരിച്ചുവിട്ടിരുന്നു.
ആത്മഹത്യ പ്രേരണയടക്കം ഒമ്പത് വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായ കിരൺകുമാർ 2020 മേയ് 30നാണ് വിസ്മയെ വിവാഹം കഴിച്ചത്. വാഗ്ദാനം ചെയ്ത സ്വർണം സ്ത്രീധനമായി കിട്ടാത്തതും വിസ്മയയുടെ വീട്ടുകാർ നൽകിയ കാർ താൻ ആഗ്രഹിച്ച കാറായിരുന്നില്ല എന്നതുമാണ് കിരൺകുമാർ വിസ്മയയെ നിരന്തരം ഉപദ്രവിക്കാനുള്ള കാരണം.
പ്രതിയുടെ പിതാവ് സദാശിവന്‍ പിള്ള, സഹോദരപുത്രന്‍ അനില്‍കുമാര്‍, ഭാര്യ ബിന്ദുകുമാരി, പ്രതിയുടെ സഹോദരി കീര്‍ത്തി, ഭര്‍ത്താവ് മുകേഷ് എം.നായര്‍ എന്നീ അഞ്ച് സാക്ഷികള്‍ വിസ്താരത്തിനിടെ കൂറുമാറിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |