മാതമംഗലം: കേരളത്തിലെ എല്ലാ താലൂക്കുകളിലും ഘട്ടംഘട്ടമായി ശാസ്ത്രീയ ഭക്ഷ്യധാന്യ സംഭരണശാല സ്ഥാപിക്കുമെന്ന് ഭക്ഷ്യപൊതുവിതരണ മന്ത്രി അഡ്വ. ജി.ആർ അനിൽ പറഞ്ഞു. ഭക്ഷ്യപൊതുവിതരണ വകുപ്പ് സ്ഥാപിക്കുന്ന ശാസ്ത്രീയ ഭക്ഷ്യധാന്യ സംഭരണശാലകളുടെ സംസ്ഥാനതല ശിലാസ്ഥാപനം എരമം പുല്ലുപാറയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
ദേശീയ ഭക്ഷ്യസുരക്ഷാ നിയമം പാസാക്കിയ സംസ്ഥാനത്ത് ഭക്ഷ്യപൊതുവിതരണ വകുപ്പിന് ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കാൻ സംഭരണശാലകൾ നിർമ്മിക്കാൻ കഴിയാതെ വന്നു. സ്വകാര്യമേഖലയിൽ പഴയ തീയറ്ററുകളോ കല്യാണ മണ്ഡപങ്ങളോ ആണ് ഭക്ഷ്യധാന്യ സംഭരണശാലകളാക്കി മാറ്റിയത്. ഇതുമൂലം ഉത്പന്നങ്ങൾ കേടാവുന്നതിന് പുറമെ ഒരു വർഷക്കാലം 49 കോടി രൂപ വാടകയിനത്തിൽ നൽകേണ്ടിയും വരുന്നു. തുടർന്നാണ് ഓരോ താലൂക്കിലും ശാസ്ത്രീയ ഭക്ഷ്യധാന്യ സംഭരണശാല സ്ഥാപിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷ്യധാന്യ സംഭരണശാല സ്ഥാപിക്കാൻ 50 സെന്റ് സ്ഥലം വിട്ടുനൽകിയ പുല്ലുപാറ പൊതുജന വായനശാല ഭാരവാഹികളെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. ടി. ഐ മധുസൂദനൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ ഡോ. ഡി. സജിത് ബാബു, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി വത്സല, എരമംകുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി. തമ്പാൻ, എം. രാഘവൻ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ അഡ്വ. കെ.പി രമേശൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ആർ ചന്ദ്രകാന്ത്, എരമംകുറ്റൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ ടി.കെ രാജൻ, പുല്ലുപാറ പൊതുജന വായനശാല പ്രസിഡന്റ് കെ. അശോകൻ, ഡെപ്യൂട്ടി കൺട്രോളർ റേഷനിംഗ് കെ. മനോജ് കുമാർ, ജില്ലാ സപ്ലൈ ഓഫീസർ കെ. അജിത്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |