ഗുവാഹത്തി: അസാമിൽ നിന്ന് അരുണാചൽ പ്രദേശിലേക്ക് ബ്രഹ്മപുത്ര നദിക്ക് കുറുകെ, ജലത്തിനടിയിലൂടെ തന്ത്രപ്രധാനമായ റോഡും റെയിൽപ്പാതയും ഉൾപ്പെടുന്ന തുരങ്കപാത വരുന്നു. റെയിലും റോഡും ചേർന്ന രാജ്യത്തെ ആദ്യ തുരങ്കപാതയാണിത്. അരുണാചൽ അതിർത്തിയിലെ ചൈനീസ് വെല്ലുവിളി വർദ്ധിച്ചിരിക്കെ അടിയന്തര ഘട്ടങ്ങളിൽ അരുണാചൽ അതിർത്തിയിലേക്ക് എളുപ്പത്തിൽ സൈനികരെയും ആയുധങ്ങളെയും എത്തിക്കാനും പാത ഉപകരിക്കും.
കേന്ദ്ര റെയിൽവേ, ഗതാഗത മന്ത്രാലയം, ബോർഡർ റോഡ് ഓർഗനൈനേഷൻ(ബി.ആർ.ഒ) എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. പ്രതിരോധ മന്ത്രാലയത്തിന്റെ അനിവാര്യമായ ആവശ്യങ്ങളിലൊന്നാണ് ഈ തുരങ്കപാതയെന്ന് റെയിൽവേ മന്ത്രാലയ യോഗത്തിന്റെ മിനിട്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അരുണാചൽ അതിർത്തിയിലെത്താൻ സൈന്യത്തിന് പ്രധാന പ്രതിബന്ധം ബ്രഹ്മപുത്ര നദിയാണ്. തുരങ്കം വരുന്നതോടെ ഈ പ്രതിസന്ധിയില്ലാതാകും.
നേരത്തെ ദേശീയ ഹൈവേ ഇൻഫ്രാസ്‌ട്രെക്ചർ ഡെവലപ്പ്‌മെന്റ് കോർപ്പറേഷനും ബ്രഹ്മപുത്രയ്ക്ക് അടിയിലൂടെ തുരങ്കപാത നിർമിക്കാനുള്ള നിർദ്ദേശം മുന്നോട്ടുവച്ചിരുന്നു. എന്നാൽ 12,800 കോടി രൂപ ചെലവ് കണക്കാക്കിയ ഈ പദ്ധതിയിൽ വാഹന ഗതാഗതം മാത്രമേ നിർദ്ദേശിച്ചിരുന്നുള്ളൂ.
അസാമിലെ തെസ്‌പൂരിൽ നിന്ന് അരുണാചൽ പ്രദേശിൽ ബ്രഹ്മപുത്ര നദിയുടെ പ്രവേശനമുഖം വരെയാണ് തുരങ്കം നിർമിക്കുക.
ചെലവ് - 7000 കോടി രൂപ
നീളം - 9.8 കിലോമീറ്റർ.
ആഴം- നദിയുടെ അടിത്തട്ടിൽ നിന്ന് 20- 30 മീറ്റർ വരെ
2.5 വർഷം- നിർമ്മാണ കാലയളവ്
മൂന്ന് തുരങ്കങ്ങൾ
ബ്രഹ്മപുത്ര നദിക്കടിയിലൂടെ മൂന്ന് തുരങ്കങ്ങളാണ് നിർമിക്കുക. ഇതിൽ ഒന്ന് റോഡ് ഗതാഗതത്തിനും മറ്റൊന്ന് ട്രെയിൻ ഗതാഗതത്തിനുമാണ്. മൂന്നാമത്തെ പാത അടിയന്തര സേവനങ്ങൾക്കായി മാറ്റിവയ്ക്കും. പ്രത്യേക ഇടനാഴിയിലൂടെ ഇവ മൂന്നും പരസ്പരം ബന്ധിപ്പിക്കും.
നേട്ടങ്ങൾ
ജലാന്തര തുരങ്കപാത എൻജിനിയറിംഗ് രംഗത്തെ അത്ഭുതങ്ങളിലൊന്നാകും.
അസാമിൽ നിന്ന് അരുണാചൽ പ്രദേശിലേക്കുള്ള യാത്രാദൂരം ഗണ്യമായി കുറയും.
അടിയന്തര ഘട്ടങ്ങളിൽ അതിർത്തിയിലേക്ക് എളുപ്പത്തിൽ സൈനികരെയും ആയുധങ്ങളെയും എത്തിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |