പരപ്പനങ്ങാടി: തുടരുന്ന മഴയിൽ നെടുവ വില്ലേജിൽ വെള്ളത്തിനടിയിലായത് ഏക്കർ കണക്കിന് കൃഷി. പച്ചരിപ്പാടത്തു നെൽക്കൃഷി ചെയ്ത ഷിജുവിനും വിപിനും മഴയിൽ നഷ്ടമായത് മൂന്നു ഏക്കറോളം കൃഷി. ഉള്ളണത്തെ ജൈസലിന് നഷ്ടമായത് കീഴ്ചിറയിലും പച്ചരി പാടത്തുമായി 12 ഏക്കറും. ഇടമഴ പെയ്തതിനാൽ വെള്ളത്തിൽ ഇറങ്ങുന്ന കൊയ്തു യന്ത്രം കിട്ടാതെ കുറച്ചു ദിവസം കാത്തു നിൽക്കേണ്ടി വന്നതും തുടർന്ന് ശക്തമായ മഴ പെയ്തതുമാണ് കൃഷി വെള്ളത്തിനടിയിലാകാൻ കാരണമെന്ന് പച്ചരിപ്പാടത്ത് കൃഷി ചെയ്ത ഷിജു പറഞ്ഞു.
മുങ്ങാത്തംതറ, അയ്യപ്പൻതറ ഭാഗങ്ങളിലെ നേന്ത്ര വാഴയും പച്ചക്കറിയും നശിച്ചിട്ടുണ്ട്. ജില്ലാ കർഷക ജ്യോതി അവാർഡ് ജേതാവ് എം.കെ വിജയന്റെ ഒരേക്കറോളം വരുന്ന പച്ചക്കറി, നേന്ത്രവാഴ കൃഷി വെള്ളത്തിനടിയിലായി. കൂടാതെ ചക്കുങ്ങൽ തെയ്യൂട്ടി ,ചെറുമണ്ണിൽ സുബ്രഹ്മണ്യൻ, ആലുങ്ങൽ വേലായുധൻ, മുങ്ങാത്തംതറ സുബ്രഹ്മണ്യൻ, ചക്കുങ്ങൽ വിശ്വനാഥൻ തുടങ്ങിയവരുടെ വാഴ, പച്ചക്കറി കൃഷിയ്ക്കും മഴ വില്ലനായി.
മിക്കവാറും കർഷകർ കൃഷി ഇൻഷ്വർ ചെയ്തിട്ടുണ്ടെങ്കിലും അദ്ധ്വാനം വെറുതെയായതിന്റെ വിഷമത്തിലാണ് കർഷകരിൽ ഏറെയും. ഒരു ഏക്കർ സ്ഥലത്തെ നെൽക്കൃഷിയ്ക്ക് നാശം സംഭവിച്ചാൽ 30,000 രൂപയാണ് ലഭിക്കുക. എന്നാൽ 35,000 രൂപ ചുരുങ്ങിയത് ചെലവാകുമെന്നാണ് പച്ചരിപ്പാടത്തു നെൽകൃഷി ചെയ്ത മരക്കാംതൊടി രാജു പറയുന്നത്.
ടി.വി മോഹൻദാസ്, കെ. അബ്ദുൽഗഫൂർ, ടി.വി സുചിത്രൻ, സി. ബാലഗോപാലൻ, സി.പി മുജീബ് തുടങ്ങിയവർ മുങ്ങാത്തം തറ ഭാഗത്തെ കൃഷി നശിച്ച സ്ഥലങ്ങൾ സന്ദർശിച്ചു.
കൃഷിനാശം സംഭവിച്ച കർഷകർക്ക് അർഹമായ സഹായം നൽകണം
- കർഷക കോൺഗ്രസ് പരപ്പനങ്ങാടി മണ്ഡലം കമ്മറ്റി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |