ന്യൂഡൽഹി:കല്ലുവാതുക്കൽ മദ്യദുരന്ത കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുഖ്യപ്രതി മണിച്ചന്റെ ജയിൽ മോചനം സംബന്ധിച്ച് നാല് ആഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകി. രാജീവ് ഗാന്ധി വധക്കേസിലെ പ്രതി
പേരറിവാളനെ വിട്ടയച്ച കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി കണക്കിലെടുത്താകണം തീരുമാനമെന്ന് ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ഇതോടെ
മണിച്ചനെ മോചിപ്പിക്കാൻ സംസ്ഥാന മന്ത്രിസഭ ശുപാർശ ചെയ്തിട്ടുണ്ടെങ്കിൽ അത് അംഗീകരിക്കാൻ ഗവർണർ ബാധ്യസ്ഥനാകും.
മോചനം സംബന്ധിച്ച് സംസ്ഥാന മന്ത്രിസഭ നൽകുന്ന ശുപാർശ അംഗീകരിക്കാൻ ഗവർണർ ബാദ്ധ്യസ്ഥനാണെന്നാണ് പേരറിവാളന്റെ കേസിൽ സുപ്രീം കോടതി പറഞ്ഞത്.
മണിച്ചന്റെ ജയിൽ മോചനത്തിന് ഭാര്യ ഉഷയാണ് സുപ്രീം കോടതിയെ സമീപിച്ചത്. മോചനവുമായി ബന്ധപ്പെട്ട് ജയിൽ ഉപദേശക സമിതിയുടെ റിപ്പോർട്ട് സംസ്ഥാന സർക്കാർ മുദ്രവെച്ച കവറിൽ ഇ-ഫയലായി കൈമാറിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഫയലിലെ ഉള്ളടക്കം കോടതി വെളിപ്പെടുത്തിയില്ല.
മണിച്ചന്റെ മോചനം സംബന്ധിച്ച വിഷയം ഉത്തരവാദപ്പെട്ട ഭരണഘടനാ സ്ഥാപനത്തിന്റെ (ഗവർണറുടെ) പരിഗണനയിലാണെന്ന് സംസ്ഥാന സർക്കാർ സ്റ്റാന്റിംഗ് കോൺസൽ ഹർഷദ് വി.ഹമീദ് നേരത്തെ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട മണിച്ചന്റെ ജയിൽവാസം 20 വർഷം പിന്നിട്ടു. ഇപ്പോൾ നെട്ടുകാൽത്തേരി തുറന്ന ജയിലിലാണ്. മണിച്ചന്റെ മോചനത്തിൽ നാലു മാസത്തിനകം തീരുമാനമെടുക്കാൻ ഫെബ്രുവരിയിൽ സംസ്ഥാന സർക്കാരിനോട് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു.
`ബന്ധപ്പെട്ട ഫയൽ ഇതുവരെ കണ്ടിട്ടില്ല. കേരളത്തിൽ മടങ്ങിയെത്തിയശേഷം തീരുമാനമെടുക്കും. സുപ്രീം കോടതി നിർദേശം എന്താണെന്നറിയില്ല.'
- ആരിഫ് മുഹമ്മദ് ഖാൻ
കേരള ഗവർണർ
2 മാസം പിടിച്ചുവച്ചു; ഇനി പഴുതില്ല
വിട്ടയയ്ക്കേണ്ടവരിൽ രാഷ്ട്രീയത്തടവുകാരും
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ച് മണിച്ചനടക്കം 33 തടവുകാരെ മോചിപ്പിക്കാൻ മാർച്ചിൽ മന്ത്രിസഭ നൽകിയ ശുപാർശ ഇത്രയും നാൾ പിടിച്ചുവച്ച ഗവർണർക്ക് മുന്നിൽ പരിമിതമായ സാദ്ധ്യതകൾ അവശേഷിക്കുന്നുണ്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടാകും. ചൊവ്വാഴ്ച രാത്രി ഡൽഹിയിൽ നിന്ന് മടങ്ങിയെത്തുന്ന ഗവർണർ തൊട്ടടുത്ത ദിവസം തന്നെ നടപടികളിലേക്ക് കടക്കും.
സുപ്രീംകോടതി ഉത്തരവുള്ളതിനാൽ, മണിച്ചന്റെ കാര്യത്തിൽ വിശദീകരണം തേടാൻ നിൽക്കാതെ അനുമതി നൽകുമെന്നാണ് സൂചന. 20വർഷത്തിലേറെയായി ജയിലിലുള്ള മണിച്ചൻ മാതൃകാ കർഷകനെന്ന് പേരെടുത്തു. തടവുകാലത്തും പരോളിലിറങ്ങിയപ്പോഴും പ്രശ്നങ്ങളുണ്ടാക്കിയില്ല. കഴിഞ്ഞ ഒക്ടോബറിൽ 65വയസായി. ഇതെല്ലാം പരിഗണിച്ചായിരുന്നു മോചനശുപാർശ. മദ്യവ്യാപാരത്തിലേർപ്പെടില്ലെന്ന വ്യവസ്ഥയോടെ, ജീവപര്യന്തം തടവിലായിരുന്ന മണിച്ചന്റെ രണ്ട് സഹോദരങ്ങളെ സർക്കാർ അടുത്തിടെ മോചിപ്പിച്ചിരുന്നു.
മോചിപ്പിക്കേണ്ടവരിൽ 14 രാഷ്ട്രീയ തടവുകാരും കുപ്പണ മദ്യദുരന്തക്കേസിലെ ഒന്നാംപ്രതിയുമുണ്ട്. രാഷ്ട്രീയ തടവുകാരിൽ 5പേർ സി.പി.എമ്മുകാരും 9 പേർ ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകരുമാണ്. 67തടവുകാരുടെ മോചനശുപാർശയാണ് ആഭ്യന്തര-നിയമ സെക്രട്ടറിമാരും പൊലീസ് മേധാവിയുമടങ്ങിയ സമിതി നൽകിയതെങ്കിലും മാനദണ്ഡങ്ങളെല്ലാം പാലിച്ച് 33പേരെ മാത്രമാണ് മന്ത്രിസഭ ശുപാർശ ചെയ്തത്. അതിനാൽ മോചനക്കാര്യത്തിൽ ഗവർണർ ഉടക്കാനിടയില്ല. കല്ലുവാതുക്കൽ മദ്യദുരന്തത്തിൽ 31പേർ മരിച്ചെങ്കിലും മണിച്ചനെ ജീവപര്യന്തം ശിക്ഷിച്ചത് അബ്കാരി നിയമപ്രകാരമാണെന്നതും ഗവർണർ പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |