മോഹൻലാൽ എന്ന അതുല്യ പ്രതിഭയുടെ 62ാം ജന്മദിനമാണിന്ന്. താരത്തിന്റെ മേക്കപ്പ് മാൻ എന്നതിലുപരി പതിനാല് വർഷമായി നിഴൽപോലെ കൂടെയുള്ള ലിജു കുമാർ മോഹൻലാലുമായുള്ള ബന്ധം പങ്കുവയ്ക്കുകയാണ്. ഛോട്ടാ മുംബയ് എന്ന സിനിമ മുതലാണ് ലിജു മോഹൻലാലിനോടൊപ്പം കൂടുന്നത്.
'മോഹൻലാൽ എന്ന വ്യക്തി ഇന്നെനിക്ക് ജീവിതത്തിന്റെ ഭാഗമാണ്. എല്ലാവരെയും പോസിറ്റീവ് മനോഭാവത്തോടെ കാണുന്നയാളാണ് അദ്ദേഹം. തെറ്റുകൾ കണ്ടാൽ പറഞ്ഞ് തിരുത്തിത്തരും. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഗുണങ്ങളിലൊന്നാണത്. പലപ്പോഴും അദ്ദേഹത്തിൽ ഒരു ദൈവീകത നിറയുന്നതായി തോന്നിയിട്ടുണ്ട്. അദ്ദേഹം തന്നിട്ടുള്ള സ്വാതന്ത്ര്യം മനസറിയാതെ പോലും മിസ് യൂസ് ചെയ്യരുതേയെന്നാണ് ഞങ്ങളുടെ പ്രാർത്ഥന. എല്ലാവരെയും വീട്ടിലെ ഒരംഗത്തെപോലെയാണ് അദ്ദേഹം എന്നും കണ്ടിട്ടുള്ളതും കാണുന്നതും'-ലിജു കുമാർ പറയുന്നു.
വീട്ടിലെ ഓരോ ആവശ്യവും കണ്ടറിഞ്ഞ് ചോദിക്കുന്ന കാരണവർ
കൂടെ യാത്ര ചെയ്യുന്നവരുടെ ഓരോ ആവശ്യങ്ങളും കണ്ടറിഞ്ഞ് നിറവേറ്റുന്ന വലിയ മനസിനുടമയാണ് മോഹൻലാലെന്നും ലിജു പറയുന്നു. ഇത്രത്തോളം തിരക്കുള്ളയാൾ നമ്മുടെ വീട്ടിലെ കാര്യങ്ങൾ കൂടി അന്വേഷിക്കുമ്പോൾ ലഭിക്കുന്ന സന്തോഷവും സുരക്ഷിതത്ത്വവും വലുതാണ്. തൊഴിൽദാതാവിൽ നിന്ന് മറ്റെന്താണ് ഇതിൽക്കൂടുതൽ ഒരു തൊഴിലാളി ആഗ്രഹിക്കേണ്ടത്.
ഞാൻ കുറച്ച് കാശിട്ടുണ്ട്...എല്ലാവരും ഹാപ്പിയായിരിക്കണം
കൊവിഡ് കാലത്ത് സാർ ചെന്നൈയിലെ വീട്ടിലായിരുന്നപ്പോൾ രണ്ടു ദിവസം കൂടുമ്പോൾ ഞങ്ങളെയെല്ലാം വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുമായിരുന്നു. ഒരു ദിവസം വിളിച്ചപ്പോൾ പറഞ്ഞത് ഇങ്ങനെയായിരുന്നു- ഞാൻ കുറച്ച് കാശ് നിങ്ങൾക്ക് ഇട്ടിട്ടുണ്ട്. വീട്ടിലെ കാര്യങ്ങളൊക്കെ നോക്കൂ. ഒരു ടെൻഷനും വേണ്ട, ഹാപ്പിയായിട്ട് ഇരിക്കൂ'- അതാണ് ഞങ്ങളുടെ മോഹൻലാൽ സാർ'- ലിജു പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |