അന്യഗ്രഹജീവികൾ മനുഷ്യരുമായി ലൈംഗികബന്ധത്തിലേർപ്പെടുകയും ഒരു സ്ത്രീയെ ഗർഭിണിയാക്കുകയും ചെയ്തുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് അമേരിക്കയുടെ പ്രതിരോധ ഏജൻസിയായ പെന്റഗൺ റിപ്പോർട്ടിനെ ആധാരമാക്കി വാർത്തകളിലൂടെ പുറത്തുവരുന്നത്. സംഭവത്തിന് ദൃക്സാക്ഷികളും ഉണ്ട്. ഇതിന്റെ ആധികാരികതയെക്കുറിച്ച് സന്ദേഹമുണ്ടെങ്കിലും ഇത്തരം സംഭവങ്ങൾ ചർച്ചയിൽ വരുന്നത് ആദ്യമായിട്ടല്ല. ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയിൽ നിന്ന് ദി സൺ നേടിയ പെന്റഗൺ രേഖകളിലാണ് വിചിത്രമായ അവകാശവാദങ്ങൾ ഉന്നയിച്ചിരിക്കുന്നത്. മുൻപും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.പെന്റഗൺ റിപ്പോർട്ടിൽ അന്യഗ്രഹജീവികളുടെ തട്ടിക്കൊണ്ടുപോകൽ, അന്യഗ്രഹജീവികളുമായുള്ള ലൈംഗികബന്ധം, ഗർഭധാരണം, ടെലിപതി, ടെലിപോർട്ടേഷൻ തുടങ്ങിയ വിചിത്ര സംഭവങ്ങൾ ഉൾപ്പെടുന്നു. അന്യഗ്രഹ ജീവികളും മനുഷ്യരും തമ്മിലുള്ള ലൈംഗിക ബന്ധങ്ങൾ അഞ്ച് തവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പഠനം പറയുന്നു.
പറക്കുംതളിക
അന്യഗ്രഹജീവികളുടെ വാഹനങ്ങളുമായുള്ള സമ്പർക്കം മൂലം അതായത് പറക്കുംതളികകൾ (UFO- അൺ ഐഡന്റിഫൈയ്ഡ് ഫ്ലയിംഗ് ഒബ്ജക്ട്) മൂലം , റേഡിയേഷൻ പൊള്ളൽ, മസ്തിഷ്ക പ്രശ്നങ്ങൾ, നാഡി പ്രശ്നങ്ങൾ എന്നിവ ഉണ്ടായതായി പറയപ്പെടുന്നു. സമാനമായ 42 കേസുകളും വിചിത്രമായ ഏറ്റുമുട്ടലുകളിൽ മനുഷ്യർക്ക് പരിക്കേറ്റ 300 കേസുകളും ഉണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ഈയിടെ യുഎസ് നേവിയുടെ ഒരു യുദ്ധക്കപ്പലിലെ ജീവനക്കാർ തങ്ങളുടെ കപ്പലിനെ കാറിന്റെ വലിപ്പത്തിലുള്ള രണ്ട് പ്രകാശഗോളങ്ങൾ പിന്തുടർന്നതായി റിപ്പോർട്ട് ചെയ്തു. ഈ വസ്തുക്കൾ ഡ്രോൺ വിരുദ്ധ ആയുധങ്ങളിൽ നിന്ന് രക്ഷപ്പെടാൻ തക്ക പ്രതിരോധശേഷിയുള്ളവയായിരുന്നു. 40,500 ടൺ ഭാരമുള്ള ആംഫിബിയസ് ആക്രമണ കപ്പൽ യു.എസ് കെയാർസേജ് യു.എസിന്റെ കിഴക്കൻ തീരത്ത് പരിശീലന അഭ്യാസത്തിൽ ഏർപ്പെട്ടിരിക്കെ ദിവസങ്ങളോളം ഈ കാഴ്ചകൾ കണ്ടു.
തലവേദന, മുടികൊഴിയൽ, പനി ,മൂക്കിൽ നിന്നും രക്തം വരിക, നെഞ്ചിടിപ്പ് തുടങ്ങിയ അനുഭവങ്ങൾ അന്യഗ്രഹജീവി കളെ കണ്ടവർക്കുണ്ടായി എന്നു പറയപ്പെടുന്നു.വികസിതരാജ്യങ്ങളിൽ പ്രത്യേകിച്ച് അമേരിക്കയിലാണ് ഇത്തരം സംഭവങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 1950 മുതൽ ഇത്തരം കഥകൾ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. ചില ഹോളിവുഡ് സിനിമകൾ കാണുമ്പോൾ ചിലർക്കെങ്കിലും ആശങ്ക തോന്നാറുണ്ട്. ചാന്ദ്രമനുഷ്യർ, ചൊവ്വാമനുഷ്യർ തുടങ്ങിയവ നോവലുകളുടെ ഇതിവൃത്തമാകുകയും ധാരാളം ചലച്ചിത്രങ്ങൾ അന്യഗ്രഹജീവികളുമായുള്ള ഏറ്റുമുട്ടൽ ചിത്രീകരിച്ച് ഭാവനയ്ക്ക് മാറ്റുകൂട്ടുകയും ചെയ്തു. അപ്പോളോ ദൗത്യങ്ങൾ വഴി ചന്ദ്രനിൽ ജീവികൾ കാണാനിടയില്ല എന്നു ബോധ്യമായി. സ്റ്റാർ ട്രെക്ക് ചലച്ചിത്രങ്ങളും ടെലിവിഷൻ പരമ്പരകളും അനേകദശകങ്ങളായി സയൻസ് ഫിക്ഷൻ പ്രേമികളെ ആകർഷിച്ചുവരുന്നു. വിചിത്രരൂപികളായ അന്യലോകജീവികൾ ഭൂമിയിലെത്തുന്നതും അവ നമ്മളെ ആക്രമിക്കുന്നതും പിന്നെ നമ്മൾ വിജയം വരിക്കുന്നതുമൊക്കെ നാം കാണുന്നു. ഭാവനാസൃഷ്ടികൾക്ക് ഒട്ടും കുറവുണ്ടായിട്ടില്ല. എച്ച്.ജി വെൽസിന്റെ വാർ ഒഫ് ദ വേൾഡ്സിൽ തുടങ്ങിയതാണ് ചൊവ്വാജീവികളുമായുള്ള സംഘട്ടനങ്ങൾ . ചൊവ്വാനിവാസികളായ ലിറ്റിൽ ഗ്രീൻമെൻ ഭാവനയിൽ നിറഞ്ഞ കാലഘട്ടമുണ്ടായിരുന്നു. ചലച്ചിത്രങ്ങളും കോമിക്ക് ബുക്കുകളും ചൊവ്വാനിവാസികളെക്കൊണ്ട് നിറഞ്ഞു. അക്കാലത്ത് ചൊവ്വാമനുഷ്യർ ചില വീടുകളിലെത്തി മനുഷ്യരെ ഒളിഞ്ഞു നോക്കുന്നതായി വാർത്തകൾ പരന്നിരുന്നു. അവ ഉപദ്രവകാരികളായിരുന്നില്ല എന്നത് ആശ്വാസം.
സിനിമയുടെ സ്വാധീനം
അന്യഗ്രഹജീവിയുമായി സൗഹൃദം സ്ഥാപിക്കുന്ന ഇടി ... എക്സ്ട്രാ ടെറസ്ട്രിയൽ എന്ന ചിത്രം എക്കാലത്തെയും മികച്ച ഒന്നാണ്. കാൾ സാഗൻ എന്ന വിഖ്യാത ജ്യോതിശാസ്ത്രജ്ഞന്റെ നോവലിനെ ആധാരമാക്കി നിർമ്മിച്ച കോണ്ടാക്ട് എന്ന ചലച്ചിത്രത്തിൽ ജൂഡി ഫോസ്റ്റർ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അന്യഗ്രഹജീവികളിൽ നിന്നുള്ള സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ സ്പേസ് ഏജൻസികൾ ചേർന്ന് ഒരു യന്ത്രം നിർമ്മിക്കുകയും അതിൽ നായിക കാലത്തിൽ പിറകോട്ട് സഞ്ചരിക്കുന്നതുമാണ് കഥ. ഇടയ്ക്ക് വളരെക്കാലം മുമ്പ് ഇഹലോകവാസം വെടിഞ്ഞ തന്റെ പിതാവിനെ കാണുന്നുമുണ്ട്. പക്ഷെ ഇരിക്കുന്നയിടത്ത് നിന്നും തെല്ലിട അനങ്ങാതെ ഇരിക്കുന്നതായാണ് പുറമെയുള്ളവർക്ക് അനുഭവപ്പെട്ടത്. അതിനാൽ നായിക പറഞ്ഞ കഥകളൊക്കെയും അവർ തള്ളിക്കളഞ്ഞു. ഈജിപ്തിലെ പിരമിഡുകൾ അന്യഗ്രഹജീവികൾ നിർമ്മിച്ചതാണെന്ന അവകാശവാദമുണ്ട്. അതുപോലെ മായൻ വംശജരുടെ പ്രാചീന കമാനങ്ങളും ഇതേ ഉദ്ദേശത്തോടെ നിർമ്മിച്ചതാണെന്ന് പറയപ്പെടുന്നു. ആകാശഗോളങ്ങളുടെ ചലനത്തെ ആസ്പദമാക്കിയാണ്~ ഇവയുടെ നിർമ്മിതി എന്നത് ഒരു വാസ്തവം തന്നെ . പലതരം പറക്കും തളികകളാണ് അന്യഗ്രഹജീവികൾ സഞ്ചരിക്കാനായി ഉപയോഗിക്കുന്നതെന്ന് പൊതുവെ കരുതപ്പെടുന്നു. പല പൈലറ്റുമാരും എന്തെന്ന് വിശദീകരിക്കാനാകാത്ത യാനങ്ങൾ കണ്ടതായി പറയപ്പെടുന്നു. പ്രകാശഗോളങ്ങൾ, തളിക, സിലിണ്ടർ ആകൃതിയുള്ള വസ്തുക്കൾ തുടങ്ങിയവ കണ്ടതായി രേഖകളുണ്ട്. എന്നാൽ ഇവയൊക്കെ ഉൽക്കകളോ കത്തിയമരുന്ന റോക്കറ്റ് ശകലങ്ങളോ ആകാമെന്ന് വിദഗദ്ധർ പറയുന്നു.
അമേരിക്കയുടെ ബി 2 ബോംബർ വിമാനങ്ങൾ അൻപതിനായിരം അടി ഉയരത്തിൽ പറക്കുന്നവയാണ് , വിചിത്രമായ ആകൃതിയാണ് ഇവയുടേത്. ഒപ്പം പലതരം ചാര വിമാനങ്ങളും കടന്നുപോകുന്നു. ഇപ്പോൾ പ്രചരിക്കുന്ന മറ്റൊരു കഥയിൽ നമുക്കിടയിൽത്തന്നെ അന്യഗ്രഹജീവികൾ വസിക്കുന്നുണ്ട്. അവർ നമ്മൾ കഴിക്കുന്ന ആഹാരം കഴിക്കുകയില്ല. അവ ഉർജ്ജംനേടുന്നത് സൂര്യപ്രകാശത്തിൽ നിന്നാണത്രെ . ഏലിയൻസ് എന്ന ചിത്രത്തിൽ ലോകസുന്ദരിയായ സിൻഡി ക്രാഫോർഡ് ആണ് അന്യഗ്രഹ ജീവിയായി വന്നത്. ഇത്തരം വിചിത്രജീവികൾ മനുഷ്യരുടെ വയറ്റിൽ വളർന്ന് വയർപൊട്ടി പുറത്തുവരുന്ന രീതിയാണ് പൊതുവെ കഥകളിൽ കാണപ്പെടുന്നത്. മനുഷ്യരുമായി സൗഹൃദം സ്ഥാപിക്കുന്നവ ഏറെ കുറവാണ്. ഇത്തരം കഥകളും ചലച്ചിത്രങ്ങളുമൊക്കെ കണ്ട് ചിലർ യാഥാർത്ഥ്യത്തിൽ ഇപ്രകാരമൊക്കെ സംഭവിക്കുന്നതായി കാണുന്നു. അവരാണ് പുതിയ കഥകൾ മെനഞ്ഞെടുത്ത് മാദ്ധ്യമങ്ങളിൽ നിറയുന്നത്. അന്യഗ്രഹജീവിയുമായുള്ള ബന്ധത്തിലുണ്ടായ ഗർഭവും അത്തരത്തിലൊരു സംഭവമാകാനേ സാധ്യതയുള്ളൂ.
സേതി എന്ന അന്യഗ്രഹജീവികൾക്കായുള്ള അന്വേഷണ സംരംഭത്തിൽ സദാ ബഹിരാകാശത്ത് നിന്നുള്ള റേഡിയോ സിഗ്നലുകൾ നിരീക്ഷിച്ചു വരുന്നു. ആശാവഹമായ ഫലങ്ങളൊന്നും ഇതുവരെ ലഭിച്ചില്ല. കഴിഞ്ഞ ദശകത്തിൽ ആരംഭിച്ച ബ്രെയ്ക് ത്രൂ ഇനിഷ്യേറ്റീവ്സ് എന്ന പദ്ധതിയിൽ ബുദ്ധിശക്തിയുള്ള ജീവികൾ ഉണ്ടാകാനിടയുണ്ടെന്നു കരുതപ്പെടുന്ന നക്ഷത്രയൂഥങ്ങളെ ലാക്കാക്കി സിഗ്നലുകൾ അയയ്ക്കുന്നു. മുപ്പതും നാല്പതും പ്രകാശവർഷം അകലെയുള്ള ആ സ്രോതസ്സുകളിൽ ഈ സിഗ്നലുകൾ അത്രയും വർഷം കഴിഞ്ഞു മാത്രം എത്തിച്ചേരും. അവിടെയൊക്കെ ഉന്നമനം പ്രാപിച്ച ജീവിസമൂഹങ്ങൾ ഉണ്ടെങ്കിൽ അവരിൽ നിന്നുള്ള മറുപടി ലഭിക്കണമെങ്കിലും അത്രയും വർഷം കാത്തിരിക്കണം. സിഗ്നലുകളുടെ വേഗം പരിമിതമെന്നത് തന്നെ കാരണം. ഒരു സിഗ്നലും പ്രകാശത്തെക്കാൾ വേഗതയിൽ സഞ്ചരിക്കില്ല. നാല്പതിനായിരം കോടി നക്ഷത്രങ്ങളുള്ള നമ്മുടെ ഗാലക്സിയിൽ സൗരയൂഥത്തിനു സമാനമായ നാലായിരം കോടി നക്ഷത്രയൂഥങ്ങളുണ്ടെന്ന് കരുതണം. നിരീക്ഷണങ്ങൾ അതാണ് സൂചിപ്പിക്കുന്നത്. അവയിൽ പത്തുശതമാനം എണ്ണത്തിൽ ഭൗമസമാന ഗ്രഹങ്ങളും പിന്നെ ജീവികളും ബുദ്ധിശക്തിയുള്ള ജീവികളുള്ളവയും മനുഷ്യരയച്ച സന്ദേശങ്ങൾ തിരിച്ചറിയാവുന്നവയുള്ള ഗ്രഹങ്ങളും ഒക്കെ കോടിക്കണക്കിനു കാണാനിടയുണ്ട്. ഇത് തികച്ചും സംഭവ്യമായ ഒരു കാര്യം തന്നെ. നമ്മളിവിടെയുണ്ട് എന്ന് അവരെയൊക്കെ അറിയിക്കുന്നത് അത്ര നല്ല ഫലം നൽകില്ല എന്ന് സ്റ്റീഫൻ ഹോക്കിങ് ഉൾപ്പെടെയുള്ള ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിരുന്നു. കാരണമറിയാൻ മാനവചരിത്രം പരിശോധിച്ചാൽ മതി. കഴിഞ്ഞ നൂറ്റാണ്ടുകളിൽ കപ്പലേറിച്ചെന്ന് അമേരിക്കയിലും ഏഷ്യയിലും ഉള്ള സംസ്കൃതികളുമായി സൗഹൃദം സ്ഥാപിക്കാനല്ലല്ലോ മനുഷ്യർ ശ്രമിച്ചിട്ടുള്ളത്.
അജ്ഞാത യാനങ്ങൾ
നാന്നൂറിലേറേ തവണ യു .എഫ്. ഒ കളെ കണ്ടതായി പൈലറ്റുമാരും മറ്റും റിപ്പോർട്ട് ചെയ്തതായി യു എസ് കോൺഗ്രസിനു നല്കിയ ഹിയറിംഗിൽ പ്രതിരോധ ഏജൻസിയായ പെന്റഗൺ പോയവാരം സ്ഥിരീകരിച്ചു. അജ്ഞാത പേടകങ്ങളെക്കുറിച്ചുള്ള കഴിഞ്ഞ അൻപതുവർഷത്തെ അനുഭവങ്ങളാണ് യു എസ് കോൺഗ്രസിനു മുന്നിൽ പെന്റഗൺ അവതരിപ്പിച്ചത്.പതിനൊന്നു തവണയോളം അപകടകരമായ രീതിയിൽ അജ്ഞാത യാനങ്ങൾ ഫൈറ്റർ വിമാനങ്ങളുടെ അടുത്തെത്തി എന്നും പറയപ്പെടുന്നു. ഈ യാനങ്ങൾക്ക് വ്യത്യസ്തമായ ആകൃതിയാണുള്ളത്.
ത്രികോണാകൃതിയും ഒരു കെട്ടിടത്തിന്റെ വശം പോലെയുള്ളതുമായവ അതിവേഗത്തിൽ കടന്നുപോകുന്നതായി കാണപ്പെട്ടു. സിലിണ്ടർ ആകൃതിയും പറക്കലിനിടെ ആകൃതി മാറ്റുന്നവയെയും കണ്ടതായി രേഖകൾ. നല്ല പ്രകാശമുണ്ടായിരുന്നു അവയ്ക്ക്. നമുക്കറിയാവുന്ന തരം ഊർജ്ജമല്ല ആ യാനങ്ങൾ കുതിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്നതെന്നു വ്യക്തം. റോക്കറ്റുകളെക്കാൾ വേഗതയിൽ ലംബമായും തിരശ്ചീനമായും അതിവേഗത്തിൽ നീങ്ങുന്നു. 2004ൽ പസഫിക്കിനു മുകളിൽ വച്ച് പതിനായിരം അടിയോളം അതിവേഗതയിൽ പതിച്ച് വശത്തേയ്ക്ക് കുതിച്ചതായി ഒരു പൈലറ്റ് റിപ്പോർട്ട് ചെയ്തു. നമുക്കറിയാവുന്ന ഭൗതികമുപയോഗിച്ചല്ല യു എഫ് ഓകളുടെ സഞ്ചാരം എന്നു വ്യക്തമാകുന്നതായി ഗവേഷകർ അഭിപ്രായപ്പെടുന്നു. അവയുടെ ചലനരീതിയും മറ്റും വിശദീകരിക്കാനാകാത്തവയാണ്. ഇവ അന്യഗ്രഹ ജീവികളുടെ പേടകങ്ങളാണെന്നു സ്ഥാപിക്കുന്ന വിവരങ്ങളൊന്നും ലഭ്യമല്ല. സൈനിക താവളങ്ങൾക്കും , ആണവായുധ കേന്ദ്രങ്ങൾക്കും സമീപത്ത് ഇവയെ കണ്ടത് സംശയമുളവാക്കുന്നു. നൂറുകണക്കിനെണ്ണം മിലിറ്ററി റഡാറുകളിലും സെൻസറുകളിലും തിരിച്ചറിഞ്ഞു. എന്നാൽ ഇവയെന്തെന്ന് വിശദീകരിക്കാൻ കഴിഞ്ഞില്ല
(ലേഖകന്റെ ഫോൺ: 9847167946)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |