മുംബയ് : ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ലഹരിമരുന്ന് കേസിൽ മനഃപൂർവം കുടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ ശ്രമിച്ചതായി നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി ) കണ്ടെത്തൽ. കൃത്യമായ നടപടിക്രമങ്ങളില്ലാതെയാണ് ആര്യന്റെ ഫോൺ അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തതെന്നും വാട്സ്ആപ് ചാറ്റുകൾ അടക്കമുള്ള വിവരങ്ങൾ ചോർത്തിയതെന്നും എസ്.ഐ.ടിയുടെ ആഭ്യന്തര റിപ്പോർട്ടിൽ പറയുന്നു.
വാട്‌സാപ് ചാറ്റുകളുടെ തെളിവ് മൂല്യത്തെ സുപ്രീം കോടതി ചോദ്യം ചെയ്തിട്ടുണ്ടെന്നും വാട്‌സാപ് സന്ദേശങ്ങളെ അമിതമായി ആശ്രയിക്കുന്നത് വിചാരണ വേളയിൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ആര്യനെ എങ്ങനെയെങ്കിലും പ്രതിയാക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ പ്രേരിപ്പിക്കപ്പെട്ടതായി സംശയമുണ്ട്. എൻ.സി.ബി മുംബയ് യൂണിറ്റിന്റെ പ്രാഥമിക അന്വേഷണത്തിൽ നടപടിക്രമങ്ങളിലെ അപാകതകൾ കണ്ടെത്തിയതിനാലാണ് കേസ് പ്രത്യേക അന്വേഷണ സംഘത്തിന്ഏറ്റെടുക്കേണ്ടി വന്നത്. അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ മാത്രമാണ് ഇങ്ങനെ സംഭവിക്കുകയെന്നും എൻ.സി.ബി ഡയറക്ടർ ജനറൽ എസ്.എൻ. പ്രധാൻ ഒരു ദേശീയ മാദ്ധ്യമത്തോട് വ്യക്തമാക്കി.
തെളിവില്ലാത്തതിനാൽ ആര്യൻ ഖാനെ ഒഴിവാക്കിയാണ് നാർക്കോട്ടിക്]സ് കൺട്രോൾ ബ്യൂറോ കഴിഞ്ഞ ദിവസം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പിന്നാലെ, ആദ്യം കേസന്വേഷിച്ച മുംബയ് സോണൽ ഒാഫീസർ സമീർ വാങ്കഡെയ്‌ക്കെതിരെ വകുപ്പുതല നടപടിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശുപാർശ ചെയ്തിരുന്നു.
റിയ ചക്രബർത്തി ലഹരിക്കേസ്:
പുനഃരന്വേഷണം വേണമെന്ന്
മുംബയ് : ബോളിവുഡ് നടി റിയ ചക്രബർത്തിയുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ പുനഃരന്വേഷണം ആവശ്യപ്പെട്ട് റിയയുടെ അഭിഭാഷകൻ സതീഷ് മനീഷിൻഡെ. ആര്യൻ ഖാനെ ലഹരിക്കേസിൽ നിരപരാധിയെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണിത്. നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ലഹരിമരുന്ന് ഉപയോഗിച്ചതിന് റിയ അറസ്റ്റിലായത്. റിയ മയക്കുമരുന്ന് ഉപയോഗിച്ചതിന് തെളിവില്ലെന്നും സതീഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |