കിൻഷസ : ഈ വർഷം ഇതുവരെ ആഫ്രിക്കൻ രാജ്യങ്ങളായ കോംഗോയിൽ 9 പേരും നൈജീരിയയിൽ ഒരാളും മങ്കിപോക്സ് ബാധിച്ച് മരിച്ചെന്ന് റിപ്പോർട്ട്. നൈജീരിയയിലെ ആദ്യ മങ്ക്പോക്സ് മരണമാണ് സ്ഥിരീകരിച്ചത്. രാജ്യത്ത് 465 കേസുകൾ സ്ഥിരീകരിച്ചെന്ന് കോംഗോയിലെ സാനകരു ഹെൽത്ത് ഡിവിഷൻ ചീഫ് ഡോ. എമെ അലോൻഗോ പറഞ്ഞു.
കോംഗോയിൽ മങ്കിപോക്സ് എൻഡെമിക് ( ഒരു നിശ്ചിത പ്രദേശത്ത് പതിവായി കാണുന്നത് ) രോഗമാണ്. ചത്ത കുരങ്ങുകളെയും വവ്വാലുകളെയും മൂഷിക വർഗത്തിൽപ്പെട്ട ജീവികളെയും ആഹാരമാക്കുന്നതാണ് കോംഗോയിൽ രോഗം നിലനിൽക്കാൻ കാരണമെന്ന് ഡോ. അലോൻഗോ പറയുന്നു. അതേ സമയം, രോഗികളുടെ എണ്ണവും മരണനിരക്കും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടതിൽ നിന്ന് ഉയർന്നതാണെന്ന് അലോൻഗോ വ്യക്തമാക്കി.
രാജ്യത്ത് 21 മങ്കിപോക്സ് കേസുകൾ ഈ വർഷം സ്ഥിരീകരിച്ചെന്ന് നൈജീരിയയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ അറിയിച്ചു. കോംഗോയ്ക്ക് പുറമേ നൈജീരിയയിലും മറ്റ് പടിഞ്ഞാറൻ, മദ്ധ്യ ആഫ്രിക്കൻ രാജ്യങ്ങളിലും മങ്കിപോക്സ് കണ്ടുവരുന്നുണ്ട്.
എന്നാൽ, ആഫ്രിക്കയ്ക്ക് പുറത്തേക്ക് ആദ്യമായി മങ്കിപോക്സ് പടരുന്നത് നിലവിൽ ആശങ്ക സൃഷ്ടിക്കുന്നു. നിലവിൽ ആഫ്രിക്കയ്ക്ക് പുറത്ത് 23 രാജ്യങ്ങളിലായി ആകെ 257 മങ്കിപോക്സ് കേസുകൾ സ്ഥിരീകരിച്ചെന്നും 120 ഓളം കേസുകൾ നിരീക്ഷണത്തിലാണെന്നും ഡബ്ല്യു.എച്ച്.ഒ അറിയിച്ചു. അതേ സമയം, മങ്കിപോക്സ് മറ്റൊരു മഹാമാരിയാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |