കാട്ടാക്കട: തോക്ക് ചൂണ്ടി ബധിരയും മൂകയുമായ വീട്ടമ്മയുടെ കമ്മൽ തട്ടിയെടുത്ത സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ പ്രതിയുടെ രേഖാചിത്രം വരച്ചുതുടങ്ങി. ഞായറാഴ്ച രാവിലെയാണ് കാട്ടാക്കട മുതിയാവിള കളിയാകോട് ശാലോം നിവാസിൽ വാടകയ്‌ക്ക് താമസിക്കുന്ന കുമാരിയെ (56) മർദ്ദിച്ചശേഷം കമ്മൽ ഊരി വാങ്ങി കള്ളൻ രക്ഷപ്പെട്ടത്.
സംഭവത്തിനുശേഷം കാട്ടാക്കട പൊലീസ് സ്‌പെഷ്യൽ സ്‌കൂൾ അദ്ധ്യാപികയുടെ സഹായത്തോടെ കുമാരിയുടെ മൊഴിയെടുത്തിരുന്നു. കറുത്ത കൈയുറ തോക്ക് പോലെ ചൂണ്ടിയതാകാമെന്ന് പൊലീസ് പറഞ്ഞെങ്കിലും തന്റെയടുത്തുവന്ന മോഷ്ടാവിന്റെ കൈയിൽ തോക്ക് ഉണ്ടായിരുന്നതായി കുമാരി ഉറപ്പിച്ച് പറഞ്ഞതോടെ രേഖാചിത്രം തയ്യാറാക്കാൻ പൊലീസ് തീരുമാനിച്ചു.
സമീപത്തുള്ള സ്ഥാപനങ്ങളിലെയും വീടുകളിലെയും ലഭ്യമായ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിയെപ്പറ്റി കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കഴിയുമോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കാട്ടാക്കട ഡിവൈ.എസ്.പി കെ.എസ്. പ്രശാന്തിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നത്. മോഷണത്തിന് ഒന്നിലധികംപേർ ഉണ്ടാകാനാണ് സാദ്ധ്യതയെന്ന് പൊലീസ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |