കോട്ടയം. സ്വകാര്യബസ് സർവീസ് നിലച്ചതും ഗ്രാമീണ സർവീസുകൾ കെ.എസ്.ആർ.ടി.സി വെട്ടിക്കുറച്ചതുംമൂലം ഗ്രാമപ്രദേശങ്ങളിലുള്ള വിദ്യാർത്ഥികൾ ദുരിതത്തിൽ. കിലോമീറ്ററുകൾ നടന്നാണ് പലരും ബസ് പിടിക്കുന്നത്. സ്ഥിരമായി ഒാട്ടോ റിക്ഷ പോലെയുള്ള വാഹനങ്ങളെ ആശ്രയിക്കാൻ കഴിയാത്തതുമൂലം തിങ്ങിനിറഞ്ഞ് യാത്ര ചെയ്യുകയല്ലാതെ മറ്റു വഴികളില്ല. ബസിൽ ഇടമുണ്ടെങ്കിലും പലപ്പോലും വിദ്യാർത്ഥികളെ കയറ്റുന്നില്ലെന്നും പരാതിയുമുണ്ട്.
മണിമല പഞ്ചായത്തിലെ ഗ്രാമീണ റൂട്ടുകളിൽ മൂന്നും നാലും മണിക്കൂർ ഇടവിട്ടാണ് ബസ് ഓടുന്നത്. തിരുവാർപ്പ് , പരിപ്പ്, പരുത്തുംപാറ, എരുമേലി, മുണ്ടക്കയം, വൈക്കം, പൂഞ്ഞാർ, മണർകാട് മേഖലകളിലും യാത്രാദുരിതം ചെറുതല്ല. ഓട്ടോറിക്ഷയാണ് ശരണം.
കൊവിഡിന്റെ ആരംഭ സമയത്ത് നിലച്ച സർവീസുകളുടെ കാര്യത്തിൽ പിന്നീട് ഒരു അനക്കവുമുണ്ടായിട്ടില്ല. ബസ് ചാർജ് വർദ്ധിപ്പിച്ചിട്ടും വെട്ടിക്കുറച്ച സർവീസുകൾ ആരംഭിച്ചില്ല. സ്വകാര്യ ബസുകളിൽ കുത്തിനിറച്ചാണ് യാത്ര.
ഓൺലൈൻ മതിയായിരുന്നു.
കാത്തിരുന്നാണ് വിദ്യാലയങ്ങൾ തുറന്നതെങ്കിലും ഇതിലും ഭേദം ഓൺലൈൻ ക്ലാസായിരുന്നു എന്നാണ് ഗ്രാമീണ സർവീസുകൾ നിലച്ച മേഖലകളിലെ വിദ്യാർത്ഥികളുടെ അഭിപ്രായം. വീട്ടിൽ നിന്ന് വളരെ നേരത്തെ ഇറങ്ങിയാലേ കലോമീറ്ററുകൾ നടന്ന് പ്രധാന പാതകളിൽ എത്താനാവു. സ്‌കൂളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് സഹായകമാകുന്ന തരത്തിൽ ആ സമയത്ത് കൂടുതൽ സർവീസുകൾ ഇല്ലാത്തത് വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കുന്നു. ഒന്നോ രണ്ടോ സർവീസുകൾ ഉണ്ടായിരുന്ന മേഖലകളിൽ സർവീസുകൾ പൂർണമായി നിലച്ചതിനും പരിഹാരമില്ല. വിദൂര മേഖലകളിലേയ്ക്ക് ദിവസവും ഓട്ടോറിക്ഷയിലുള്ള യാത്ര പ്രായോഗികമല്ലെന്ന് വിദ്യാർത്ഥികളും മാതാപിതാക്കളും പറയുന്നു.
ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ നേതാവ് കെ.എസ്. സുരേഷ് പറയുന്നു.
'' വിദ്യാർത്ഥികളുടെ കൺസെൻഷൻ നിരക്ക് വർദ്ധിപ്പിച്ചാൽ കൂടുതൽ സർവീസ് നടത്താം. സ്കൂൾ സമയത്ത് വിദ്യാർത്ഥികൾ മാത്രമേയുള്ളൂ''
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |