ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലൽ ഇന്ന്
പോരാട്ടം കോക്കോ ഗോഫും ഇഗാ ഷ്വാംടെക്കും തമ്മിൽ
പാരീസ്: ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ചാമ്പ്യനെ ഇന്നറിയാം. ലോക ഒന്നാം നമ്പർ താരവും മുൻ ചാമ്പ്യനുമായ ഇഗ്വാ ഷ്വാംടെക്കും അമേരിക്കൻ യുവവിസ്മയം കോക്കോ ഗോഫം തമ്മിലുള്ള ഫൈനൽ പോരാട്ടം ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 6.30 മുതൽ ആണ്. ജസിക്ക പെഗുലയോടൊപ്പം വനിതാ ഡബിളിലും ഫൈനലിലെത്തിയിട്ടുണ്ട് ഗോഫ്. സെമിയിൽ ഇറ്റാലിയൻ താരം മാർട്ടിന ട്രെവിസനെ നേരിട്ടുള്ള സെറ്റുകളിൽ 6-3, 6-1ന് അനായാസം കീഴടക്കിയാണ് പതിനെട്ടുകാരിയായ ഗോഫ് തന്റെ രണ്ടാം ഗ്രാൻസ്ലാം ഫൈനലിന് യോഗ്യത നേടിയത്. ഇഗ റഷ്യൻ താരം ഡാരിയ കസാറ്റ്‌കിനെതിരെ 6-2,6-1ന് പാട്ടുംപാടി ജയിച്ചാണ് 21 കാരിയായ ഇഗ രണ്ടാം ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിസ് ഫൈനൽ ഉറപ്പിച്ചത്. വനിതാ ടെന്നിസിലെ വരുംകാല സൂപ്പർ താരങ്ങൾ എന്ന് വിലയിരുത്തപ്പെടുന്ന യുവതാരങ്ങളുടെ പോരാട്ടം കളിമൺകോർട്ടിനെ തീപിടിപ്പിക്കും എന്നാണ് വിലയിരുത്തൽ.
അശ്വമേധം തുടരാൻ ഇഗ
തോൽവി അറിയാതെ 34 മത്സരങ്ങൾ പൂർത്തിയാക്കി വിജയക്കുതിപ്പ് തുടരുകയാണ് ഇഗ. ഇന്ന് ജയിച്ചാൽ തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങൾ ജയിച്ച വനിതാ താരമെന്ന വീനസ് വില്യംസിന്റെ റെക്കാഡിനൊപ്പം (35) ഇഗയ്ക്ക് എത്താം. 2020ൽ സോഫിയാ കെനിനെ കീഴടക്കി ഫ്രഞ്ച് ഓപ്പൺ കിരീടം സ്വന്തമാക്കാനായതും പോളിഷ് താരത്തിന് മുൻ തൂക്കം നകുന്ന ഘടകമാണ്. നിലവിലെ ഫോമിൽ ഇഗയ്ക്ക് തന്നെയാണ് ഫൈനലിൽ മുൻതൂക്കം.
ഇരട്ടക്കിരീടം
തേടി കോക്കോ
18 വർഷത്തിനിടെ ഗ്രാൻസ്ലാം ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് കോക്കോ ഗോഫ്. 2004ൽ 17-ാം വയസിൽ മരിയ ഷറപ്പോവ വിംബിൾഡൺ ഫൈനലിലെത്തിയ ശേഷം ഗ്രാൻസ്ലാം സിംഗിൾസ് ഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് കോക്കോ. നാട്ടുകാരി ജെസിക്ക പെഗുലയോടൊപ്പം ഡബിൾസിലും കലാശക്കളി ഉറപ്പിച്ചു കഴിഞ്ഞു കോക്കോ. സിംഗിൾസിലും ഡബിൾസിലും ചാമ്പ്യൻപട്ടം സ്വന്തമാക്കാനാണ് കോക്കോയുടെ പോരാട്ടം. ഫ്രഞ്ച് ഓപ്പണിൽ ഇത്തവണ ഉയർന്ന റാങ്കുകാരെ കോക്കോയ്ക്ക് നേരിടേണ്ടി വന്നിരുന്നില്ല.
നേർക്കു നേർ
ഇതുവരെ നേർക്കു നേർ വന്ന രണ്ട് മത്സരങ്ങളിലും ഇഗയ്ക്കായിരുന്നു വിജയം.
ഇഗ
വയസ്-21
റാങ്ക് -1
സിംഗിസ് കിരീടങ്ങൾ-8
ഗ്രാൻസ്ലാം-1
കോക്കോ
വയസ് -18
റാങ്ക് -23
സിംഗിസ് കിരീടങ്ങൾ-2
ഗ്രാൻസ്ലാം -0
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |