ട്രോളിംഗ് എത്തുമ്പോൾ സ്ഥിതി ഗുരുതരമാകുമെന്ന് ആശങ്ക
ആലപ്പുഴ: ഭക്ഷ്യ വിഷബാധയെത്തുടർന്ന് വിദ്യാർത്ഥി മരിച്ചതോടെ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനകൾ ഊർജിതമായെങ്കിലും, പഴകിയ മത്സ്യങ്ങൾ ഇപ്പോഴും വിപണിയിൽ സുലഭം. കഴിഞ്ഞദിവസം കരീലക്കുളങ്ങരയിലെ മാർക്കറ്റിൽ നിന്നും ചൂര മത്സ്യം വാങ്ങിയ കുടുംബം മീൻ വെട്ടുന്നതിനിടെ കണ്ടത് അതിനുള്ളിൽ നിന്നും നുരച്ചിറങ്ങുന്ന പുഴുക്കളെയാണ്. പുറമേ നിന്ന് കണ്ടാൽ മത്സ്യത്തിൽ യാതൊരു കാലപ്പഴക്കവും തോന്നുകയുമില്ല. അടുത്ത ആഴ്ച്ച ട്രോളിംഗ് നിരോധനം കൂടി ആരംഭിക്കുന്നതോടെ, വീണ്ടും വിപണിയിൽ പഴകിയ മത്സ്യങ്ങൾ ഇടം പിടിക്കുമോയെന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ. മത്സ്യക്ഷാമം വരുമ്പോൾ അമിത വില ഈടാക്കി കമ്മിഷൻ കടകൾ വഴിയും ചെറുകിട വ്യാപാരികൾ വഴിയും ആഴ്ചകളും മാസങ്ങളും പഴക്കമുള്ള മീനുകൾ വിപണിയിലെത്താറുണ്ട്. അയല, ചൂര, മത്തി, വങ്കട എന്നിവയാണ് പ്രധാനമായും ഫോർമാലിൻ കലർത്തി സൂക്ഷിക്കാറുള്ളത്. പലപ്പോഴും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പരിശോധനകളിൽ പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്. സാമ്പിൾ പരിശോധനകൾ മുതൽ വിവിധ ഓഫീസ് ജോലികൾക്ക് പുറമേ, റെയ്ഡിനും വിരലിലെണ്ണാവുന്ന ജീവനക്കാരാണ് ഒട്ടുമിക്ക ജില്ലകളിലുമുള്ളത്. ഇതിനാൽ തന്നെ കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടക്കാറുമില്ല. അടിയന്തരമായി ജീവനക്കാരുടെ ഒഴിവുകൾ നിരത്തി പരിശോധനകളിൽ കൃത്യത പാലിക്കുന്നതിന് സർക്കാർ നടപടി കൈക്കൊള്ളണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.
.....................................
പരിശോധനകൾ നടക്കുന്നതിനാൽ പഴകിയ മത്സ്യം വിപണിയിലുണ്ടാവില്ലെന്ന പ്രതീക്ഷയോടെയാണ് കഴിഞ്ഞദിവസം മീൻ വാങ്ങിയത്. എന്നാൽ വെട്ടിയെടുത്ത മത്സ്യത്തിനുള്ളിൽ നിന്ന് പുഴു നുരച്ചിറങ്ങുന്നതാണ് പിന്നീട് കണ്ടത്.
ഉപഭോക്താവ്, കരീലക്കുളങ്ങര
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |