നദാലിന്റെ 14-ാം ഫ്രഞ്ച് ഓപ്പൺ, 22-ാം ഗ്രാൻസ്ളാം കിരീടം
പാരീസ് : കളിമൺ കോർട്ടിൽ തന്നെ വെല്ലാൻ ഇനിയുമാരും ജനിച്ചിട്ടില്ലെന്ന് തെളിയിച്ച് സ്പാനിഷ് സൂപ്പർ താരം റാഫേൽ നദാൽ തന്റെ 14-ാം ഫ്രഞ്ച് ഓപ്പൺ പുരുഷ ടെന്നിസ് കിരീടം സ്വന്തമാക്കി. ഇന്നലെ നടന്ന ഫൈനലിൽ തന്റെ അക്കാഡമിയിൽ കളി പഠിച്ച യുവതാരം കാസ്പർ റൂഡിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച നദാൽ തന്റെ 22-ാം ഗ്രാൻസ്ളാം കിരീടം നേടി ആൾ ടൈം ഗ്രാൻസ്ളാം കിരീടവേട്ടയിലെ തന്റെ റെക്കാഡ് ഒന്നുകൂടി സുദൃഡമാക്കുകയും ചെയ്തു. 6-3,6-3,6-0 എന്ന സ്കോറിന് കാസ്പർ റൂഡിനെ കീഴടക്കിയ 36 കാരനായ നദാൽ ഏറ്റവും പ്രായമേറിയ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻ എന്ന ബഹുമതിക്കും അർഹനായി.
ആശാനും ശിഷ്യനും തമ്മിലുള്ള മത്സരമെന്ന മുൻവിധി അക്ഷരാർത്ഥത്തിൽ പാലിക്കുന്നതുപോലെയായിരുന്നു തികച്ചും ഏകപക്ഷീയമായ ഫൈനൽ മത്സരം. ചിലയിടങ്ങളിൽ കാസ്പറിന്റെ പ്രതിഭയുടെ മിന്നലൊളികൾ കണ്ടെങ്കിലും കാളക്കൂറ്റന്റെ കരുത്തുമായി പൊരുതുന്ന നദാലിന് മൂക്കുകയറിടാൻ അതൊന്നും മതിയാകുമായിരുന്നില്ല. ആദ്യമായി ഫൈനൽ കളിക്കാൻ അവസരം കിട്ടിയ കാസ്പറിനെ ഒരു ആശാന്റെ മെയ്വഴക്കത്തോടെ കളിപഠിപ്പിക്കുകയായിരുന്നു നദാൽ. റൊളാംഗ് ഗാരോയിൽ തന്റെ 14-ാം ഫൈനലിലാണ് നദാൽ കളിച്ചത്. ഇവിടെ ഫൈനലിലെത്തിയപ്പോഴൊക്കെ കിരീടവുമായേ മടങ്ങിയിട്ടുള്ളൂ എന്ന റെക്കാഡ് നിലനിറുത്താനും നദാലിന് കഴിഞ്ഞു.
മത്സരത്തിലെ ആദ്യ ഗെയിമിൽ സർവ് ചെയ്ത നദാൽ നിഷ്പ്രയാസം ആദ്യ സെറ്റ് പോയിന്റ് നേടി. പിന്നാലെ കാസ്പർ റൂഡിന്റെ ആദ്യ സർവ്തന്നെ ബ്രേക്ക് ചെയ്ത് 2-0ത്തിന് ലീഡും നേടി എന്നാൽ തൊട്ടടുത്ത ഗെയിമിൽ 40-15ന് ലീഡ് ചെയ്ത കാസ്പർ റൂഡ് നദാലിന്റെ സർവ് ബ്രേക്ക് ചെയ്തതോടെ മത്സരം ആവേശജനകമായി.എന്നാൽ കാസ്പറിന്റെ അടുത്ത സർവ് ബ്രേക്ക് ചെയ്ത് നദാൽ തന്റെ ലീഡ് 3-1ആയി ഉയർത്തി. തന്റെ അടുത്ത സർവ് നിലനിറുത്തി നദാൽ ലീഡ് 4-2 ആക്കിയതോടെ ആദ്യസെറ്റിൽ കാസ്പറിന്റെ തിരിച്ചുവരവിനുള്ള വഴിയടഞ്ഞു.6-3ന് നദാൽ സെറ്റ് സ്വന്തമാക്കുകയും ചെയ്തു.
രണ്ടാം സെറ്റിൽ നദാലിന്റെ സർവ് ബ്രേക്ക് ചെയ്ത റൂഡ് 3-1ന്റെ ലീഡ് നേടിയെങ്കിലും അവിടെ നിന്ന് തിരിച്ചടിച്ച് 4-3ന് മുന്നിലെത്തിയത് പരിചയ സമ്പത്തിന്റെ മികവുകൊണ്ടായിരുന്നു.തുടർന്ന് രണ്ട് സെറ്റ് പോയിന്റുകൾ കൂടി നേടി സെറ്റ് സ്വന്തമാക്കുകയും ചെയ്തു. മൂന്നാം സെറ്റിൽ കാസ്പറിനെ അനങ്ങാൻകൂടി നദാൽ സമ്മതിച്ചില്ല. എതിരാളിയുടെ സർവുകൾ ഒന്നൊന്നായി ബ്രേക്ക് ചെയ്ത് 6-0ത്തിന് സെറ്റും കിരീടവും സ്വന്തമാക്കുകയും ചെയ്തു.
ഈ വർഷം നദാൽ നേടുന്ന രണ്ടാമത്തെ ഗ്രാൻസ്ളാം കിരീടമാണിത്. ആസ്ട്രേലിയൻ ഓപ്പണാണ് ആദ്യത്തേത്.
ഇവിടെ ആദ്യ കിരീടം നേടിയപ്പോഴത്തേതിനെക്കാൾ അമ്പരപ്പാണ് ഇപ്പോൾ എനിക്ക്. കാരണം ഈ പ്രായത്തിൽ ഇങ്ങനെ കിരീടമുയർത്തി നിൽക്കാനാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. കഴിഞ്ഞ കുറച്ചുനാളായി പരിക്കുമൂലം ഞാൻ അനുഭവിക്കുന്ന വേദനകളും അതുമായി നേടുന്ന കിരീടങ്ങളും എനിക്ക് വിശ്വസിക്കാനേ കഴിയുന്നില്ല. ഇനിയും കളിക്കളത്തിൽ മുന്നോട്ടു പോകണമെന്നാണ് എന്റെ ആഗ്രഹം. എന്നാൽ ഈ വേദനയ്ക്കിടയിൽ അത് അത്ര എളുപ്പമല്ല. പരിക്കിന് സ്ഥിരമായ ഒരു പരിഹാരം കണ്ടെത്താനായില്ലെങ്കിൽ എനിക്ക് ഇങ്ങനെ മുന്നോട്ടുപോകാൻ കഴിയുമെന്ന് തോന്നുന്നില്ല.
- റാഫേൽ നദാൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |