തൃശൂർ: നൂറ് കോടിയോളം ചെലവിട്ട് തൃശൂർ റെയിൽവേ സ്റ്റേഷൻ രാജ്യാന്തര നിലവാരത്തിൽ പുനർനിർമ്മിക്കാൻ തീരുമാനം. പൂർണ്ണമായും റെയിൽവേയുടെ ചെലവിൽ ഏറ്റെടുക്കുന്ന ഈ പദ്ധതിക്ക് നോഡൽ ഓഫീസറെ നിയമിച്ചു. വികസന പ്രവർത്തനങ്ങളുടെ മുന്നോടിയായി പ്രാഥമിക വിവരശേഖരണവും ആരംഭിച്ചു.
നൂറ് കോടിയോളം ചെലവ് വരുന്ന നിർമ്മാണപ്രവൃത്തി മൂന്ന് കൊല്ലം കൊണ്ട് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജർ ആർ.മുകുന്ദ്, ടി.എൻ.പ്രതാപൻ എം.പിയെ അറിയിച്ചു. കൊവിഡിന് മുമ്പ് ഓടിയിരുന്ന മുഴുവൻ ട്രെയിനും മൂന്ന്, നാല് ആഴ്ചകൾക്കുള്ളിൽ പുനരാരംഭിക്കും. പാസഞ്ചറുകളുടെ ഹാൾട്ട് സ്റ്റേഷനുകളിലെ സ്റ്റോപ്പും പുനഃസ്ഥാപിക്കും. എറണാകുളത്ത് നിന്നും ഷൊർണ്ണൂർ വരെയുള്ള മൂന്നാം പാതയുടെ അന്തിമ ലൊക്കേഷൻ സർവേ നടന്നുവരികയാണ്. വേഗം കൂടിയ ട്രെയിനുകൾക്ക് കൂടി അനുയോജ്യമായ വിധത്തിലാകും പാത നിർമ്മിക്കുക.
ഓട്ടോമാറ്റിക് സിഗ്‌നലിംഗ് അടുത്ത ബഡ്ജറ്റിൽ വീണ്ടും പരിഗണനയിലുണ്ട്. തൃശൂരിലെ പ്രീ പെയ്ഡ് ഓട്ടോ പ്രശ്‌നം പരിഹരിക്കുന്നതിന് ജൂൺ 14 ന് ബന്ധപ്പെട്ട എല്ലാവരുടെയും യോഗം എം.പിയുടെ സാന്നിദ്ധ്യത്തിൽ ചേരും. അമൃത എക്‌സ്പ്രസ് രാമേശ്വരത്തേയ്ക്ക് നീട്ടുന്നത് അടുത്ത സമയ വിവര പട്ടികയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഗുരുവായൂർ തിരുന്നാവായ പാത സർവേ തടസപ്പെട്ടത് മൂലം റെയിൽവേ മരവിപ്പിച്ചിരിക്കുകയാണ്.
ഗുരുവായൂരിലെ യാർഡ് വികസനം വരുമോ ?
ഗുരുവായൂരിലെ യാർഡ് വികസനം പ്രത്യേക പദ്ധതിയായി ഏറ്റെടുക്കാനുള്ള സാദ്ധ്യത പരിശോധിക്കും. തിരുവെങ്കിടം അടിപ്പാത മുനിസിപ്പാലിറ്റിയുടെ അനുമതി ലഭ്യമാകുന്ന മുറയ്ക്ക് ഏറ്റെടുക്കും. പൂങ്കുന്നം സ്റ്റേഷന്റെ ശേഷിക്കുന്ന പ്രവൃത്തികളും റോഡ് ടാറിംഗും പൂർത്തിയാക്കും. പൂങ്കുന്നത്ത് ഏതാനും മിനി ഷെൽട്ടറും തൃശൂരിൽ ടാക്‌സിക്കാർക്ക് വിശ്രമത്തിനായി ഷെഡ്ഡും ഇരിങ്ങാലക്കുടയിൽ സ്റ്റേഷനിലേക്കുള്ള വഴിയിൽ റൂഫിംഗും നിർമ്മിക്കുന്നതിന് റെയിൽവേ പദ്ധതി തയ്യാറാക്കിയാൽ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക അനുവദിക്കാമെന്ന് എം.പി. അറിയിച്ചു. പുതുക്കാട് നടപ്പാലത്തിനുള്ള സാദ്ധ്യതാ പഠനം നടത്തും. നെല്ലായി സ്റ്റേഷൻ കെട്ടിടം പുതുക്കി പണിയാനുള്ള സാദ്ധ്യതയും ആരായും. മുതിർന്ന പൗരന്മാർക്കടക്കമുള്ള യാത്രാ സൗജന്യം സംബന്ധിച്ച് റെയിൽവേ ബോർഡിന്റെ തീരുമാനം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി.
നിർണ്ണായകമായി അവലോകനയോഗം
തൃശൂർ ലോക്‌സഭാ മണ്ഡലത്തിലുൾപെട്ട റെയിൽവേ സ്റ്റേഷനുകളുടെ വികസനം ചർച്ച ചെയ്യാൻ തൃശൂർ റെയിൽവേ സ്റ്റേഷനിൽ എം.പി വിളിച്ചുചേർത്ത അവലോകന യോഗം നിർണ്ണായകമായി. ഏറെക്കാലമായി ജില്ലയുടെ സ്റ്റേഷനുകളുടെ പ്രശ്‌നങ്ങളാണ് അവതരിപ്പിച്ചത്. റെയിൽവേ സീനിയർ ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ ജെറിൻ ആനന്ദ്, അസിസ്റ്റന്റ് ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ.ബാബുരാജ്, സീനിയർ ഡിവിഷണൽ എൻജിനീയർ (നോർത്ത്) നരസിംഹ ആചാരി, എറണാകുളം ഏരിയ മാനേജർ നിതിൻ റോബർട്ട് എന്നിവരും തൃശൂരിലെ മുഴുവൻ ഉദ്യോഗസ്ഥരും പങ്കെടുത്തു. മുൻ എം.എൽ.എമാരായ ടി.വി.ചന്ദ്രമോഹൻ, എം.പി.വിൻസെന്റ്, ഓട്ടോ തൊഴിലാളി യൂണിയൻ നേതാവ് ഷംസുദ്ദീൻ, യാത്രക്കാരുടെ പ്രതിനിധികളായ പി.കൃഷ്ണകുമാർ, അരുൺ ലോഹിതാക്ഷൻ, ഷാജു ജോസഫ്, ടി.രാമൻകുട്ടി, എം.ഗിരീശൻ, രവിക്കുട്ടൻ, പുതുക്കാട് എം.എൽ.എയുടെ സെക്രട്ടറി മനോജ് എന്നിവരും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |