ന്യൂഡൽഹി: പ്രതിഭകൾക്ക് ക്ഷാമമില്ലാത്ത രാജ്യമാണ് ഇന്ത്യയെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി.ആർ. ഗവായ് പറഞ്ഞു. ഡോ. ബാബാ സാഹേബ് അംബേദ്കർ, മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, മോത്തിലാൽ നെഹ്റു, സർദാർ വല്ലഭായ് പട്ടേൽ തുടങ്ങിയ പ്രതിഭകൾ നമുക്കുണ്ടായിരുന്നു. എല്ലാവരും നിയമ മേഖലയിൽ നിന്നുളളവരായിരുന്നു. തങ്ങൾക്ക് നേട്ടമുണ്ടാക്കാൻ കഴിയുമായിരുന്ന മേഖല ഉപേക്ഷിച്ച് അവർ രാജ്യത്തിന് വേണ്ടി പ്രവർത്തിച്ചുവെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു.
ബാർ കൗൺസിൽ ഒഫ് ഇന്ത്യ ട്രസ്റ്റ് സ്ഥാപിച്ച ഇന്ത്യൻ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ഒഫ് ലീഗൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ചിന്റെ ഉദ്ഘാടനം ഗോവയിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിവേഴ്സിറ്റിയിൽ വിദേശികളായ വൈസ് ചാൻസലറെയും ഫാക്കൽറ്റിയെയും നിയമിക്കണമെന്ന നിർദ്ദേശത്തോട് വിയോജിച്ചു കൊണ്ടായിരുന്നു ജസ്റ്റിസ് ഗവായിയുടെ അഭിപ്രായ പ്രകടനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾക്ക് അടിവരയിട്ടു കൊണ്ട് പറയുകയാണ്, നമ്മൾ ആഗോളമായി ചിന്തിക്കുകയും തദ്ദേശീയമായി പ്രവർത്തിക്കുകയുമാണ് വേണ്ടത്- ജസ്റ്റിസ് ഗവായ് ചൂണ്ടിക്കാട്ടി.
വിദേശ ഫാക്കൽറ്റി വേണമെന്ന ബി.സി.ഐ ചെയർമാനും മുതിർന്ന അഭിഭാഷകനുമായ മനൻ കുമാർ മിശ്രയുടെ നിർദ്ദേശത്തോട് അദ്ദേഹം വിയോജിച്ചു. പ്രിവി കൗൺസിലിൽ ഹാജരാകാൻ പ്രശസ്ത നിയമജ്ഞനായ സർ ഹരിസിംഗ് ഗൗറിന് ബ്രിട്ടനിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും കക്ഷികളുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു നിയമ സർവ്വകലാശാല ഉണ്ടായിരിക്കണമെന്നും ആഗോള സർവ്വകലാശാലകളുമായി മത്സരിക്കണമെന്നും സമ്മതിക്കുന്നു. നാം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുകയാണ്. സമൂഹത്തിന്റെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് നിയമവും മാറേണ്ടതുണ്ട്. ഭരണഘടനയുടെ അടിസ്ഥാന ഘടന മാറ്റാൻ കഴിയില്ലെങ്കിലും സമൂഹത്തിന്റെ മാറ്റത്തിനനുസരിച്ച് ഒരു ഭേദഗതി എപ്പോഴും ആവശ്യമാണ്.
സുപ്രീംകോടതി ജഡ്ജിമാരായ ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എം.എം. സുന്ദരേഷ്, ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എം.എസ്. സോനക്, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |