തിരുവനന്തപുരം: സുപ്രീംകോടതി നൽകിയ അന്ത്യശാസനം തീരാൻ അഞ്ചുദിവസം ശേഷിക്കെ, മണിച്ചന്റെ മോചനത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകി. മണിച്ചനൊപ്പം 32 ജീവപര്യന്തം തടവുകാരുടെ മോചനത്തിനും അനുമതിയുണ്ട്. മണിച്ചന്റെ മോചനക്കാര്യത്തിൽ നാലാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് മേയ് 20ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്ന പേരറിവാളൻ കേസിലെ ഉത്തരവ് മണിച്ചന്റെ മോചനത്തിലും പരിഗണിക്കാമെന്നായിരുന്നു സുപ്രീംകോടതി നിർദ്ദേശം. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ചാണ് മണിച്ചനടക്കം 33 തടവുകാരെ മോചിപ്പിക്കാൻ മന്ത്രിസഭ ഗവർണറോട് ശുപാർശ ചെയ്തത്. ഇവർക്കും കോടതി ഉത്തരവ് പ്രകാരമുള്ള പിഴയടച്ചാലേ പുറത്തിറങ്ങാനാവൂ.
22 വർഷമായി ജയിലിലുള്ള മണിച്ചന് പുറത്തിറങ്ങണമെങ്കിൽ 30.45ലക്ഷം രൂപ പിഴത്തുക കെട്ടിവയ്ക്കേണ്ടി വരും. ശിക്ഷായിളവ് നൽകുമ്പോൾ ശേഷിക്കുന്ന തടവുശിക്ഷയുടെ കാലാവധി മാത്രമാണ് ഇളവുചെയ്യുക. ഓരോ കുറ്റകൃത്യത്തിനും കോടതി ശിക്ഷിച്ച അതേ പിഴത്തുക അടയ്ക്കേണ്ടിവരും. ശിക്ഷായിളവ് നൽകി സർക്കാർ ഉത്തരവിറക്കുകയും പിഴത്തുക കെട്ടിവയ്ക്കുകയും ചെയ്താൽ അന്നുതന്നെ മണിച്ചന് പുറത്തിറങ്ങാം. പിഴത്തുക അടച്ചില്ലെങ്കിൽ 16വർഷത്തോളം ജയിൽശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് നെട്ടുകാൽത്തേരി ജയിൽ സൂപ്രണ്ട് വ്യക്തമാക്കി. ജീവപര്യന്തം തടവിലായിരുന്ന മണിച്ചന്റെ രണ്ട് സഹോദരങ്ങളെ മദ്യവ്യാപാരത്തിലേർപ്പെടില്ലെന്ന വ്യവസ്ഥയോടെ, അടുത്തിടെ മോചിപ്പിച്ചിരുന്നു. ഇവരുടെ പിഴശിക്ഷ സുപ്രീംകോടതി ഒഴിവാക്കിയിരുന്നു. ജയിലിൽ മണിച്ചൻ മാതൃക കർഷകനെന്ന് പേരെടുത്തു. തടവുകാലത്തും പരോളിലിറങ്ങിയപ്പോഴും പ്രശ്നങ്ങളുണ്ടാക്കിയില്ല. കഴിഞ്ഞ ഒക്ടോബറിൽ 65വയസായി. ഇതെല്ലാം പരിഗണിച്ചായിരുന്നു മോചനശുപാർശ.
കല്ലുവാതുക്കൽ മദ്യദുരന്തത്തിൽ 31പേർ മരിക്കുകയും ആറുപേർക്ക് കാഴ്ച നഷ്ടമാവുകയും ചെയ്തിരുന്നു. ശിക്ഷിക്കപ്പെട്ട 26 പ്രതികളിൽനിന്നായി 1,17,10,000 രൂപയാണ് പിഴയായി ലഭിക്കേണ്ടത്. ഇതിൽനിന്നു 32 ലക്ഷംരൂപ നഷ്ടപരിഹാരമായി നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. മദ്യദുരന്തത്തിൽ മരിച്ചവരിൽ നാലു പ്രതികൾ ഒഴികെയുള്ളവരുടെ ആശ്രിതർക്കും കാഴ്ച നഷ്ടപ്പെട്ട 5 സാക്ഷികൾക്കും പ്രതികളിൽനിന്ന് ഈടാക്കുന്ന പിഴയിൽനിന്ന് ഒരു ലക്ഷംരൂപ നൽകാനായിരുന്നു വിധി. കൊല്ലം തിരുവനന്തപുരം ജില്ലകളിലെ കല്ലുവാതുക്കൽ, പള്ളിക്കൽ, പട്ടാഴി, പള്ളിപ്പുറം എന്നിവിടങ്ങളിലായാണ് 2000 ഒക്ടോബർ 21,22, 23 തീയതികളിൽ മദ്യദുരന്തം ഉണ്ടായത്.
14 രാഷ്ട്രീയ തടവുകാർ
മോചിപ്പിക്കുന്നവരിൽ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന 14രാഷ്ട്രീയ തടവുകാരും കുപ്പണ മദ്യദുരന്തക്കേസിലെ ഒന്നാംപ്രതിയുമുണ്ട്. രാഷ്ട്രീയ തടവുകാരിൽ 5സി.പി.എമ്മുകാരും 9ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകരുമാണ്.
നിസംഗതയോടെ മണിച്ചൻ
ജയിലിലെ ടി.വിയിൽ നിന്ന് തന്റെ ശിക്ഷായിളവ് വാർത്തയറിഞ്ഞ മണിച്ചൻ നിസംഗനായാണ് പ്രതികരിച്ചതെന്ന് ജയിൽ അധികൃതർ പറഞ്ഞു. നല്ല നടപ്പ് പരിഗണിച്ചാണ് മണിച്ചനെ സെൻട്രൽ ജയിലിൽനിന്ന് നെട്ടുകാൽത്തേരി തുറന്ന ജയിലിലേക്കു മാറ്റിയത്. കൃഷിപ്പണികൾക്കു നേതൃത്വം നൽകുന്നത് മണിച്ചനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |