വിമാനത്തിനകത്ത് വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിടിച്ചു തള്ളിയതിന് വിമാനക്കമ്പനിയും എയർപോർട്ട് അതോറിറ്റിയും തന്നോട് നന്ദി പറയണമെന്ന് എൽ.ഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. ഒരു മുഖ്യമന്ത്രിയെ ആക്രമിച്ചു എന്നുള്ള കളങ്കം എയർപോർട്ട് കമ്പനിക്ക് ഇല്ലാതാക്കിയത് തന്റെ ഇടപെടൽ കൊണ്ടാണെന്ന് ജയരാജൻ പറഞ്ഞു.
ഇ.പി ജയരാജന്റെ വാക്കുകൾ-
'വിമാനമാണോ മുദ്രാവാക്യം വിളിക്കേണ്ടസ്ഥലം. കുട്ടികളാണോ അവർ? മുഖ്യമന്ത്രിയെ ആക്രമിക്കാൻ കോൺഗ്രസ് ആസൂത്രണം ചെയ‌്ത് നടപ്പിലാക്കിയ പദ്ധതിയാണത്. അവരുടെ ലക്ഷ്യം പാളിപ്പോയി. മുഖ്യമന്ത്രിക്ക് നേരെ ചാടിയടുക്കുമ്പോൾ ഞാൻ നോക്കി നിൽക്കണോ? ഞാൻ തടസപ്പെടുത്തിയില്ലായിരുന്നെങ്കിൽ മുഖ്യമന്ത്രിയെ ആക്രമിച്ചേനെ. വിമാനക്കമ്പനിയും എയർപോർട്ട് അതോറിറ്റിയും എന്നോട് നന്ദി രേഖപ്പെടുത്തണം. ഞാനാണ് അവരെ രക്ഷിച്ചത്. ഒരു മുഖ്യമന്ത്രിയെ ആക്രമിച്ചു എന്നുള്ള കളങ്കം എയർപോർട്ട് കമ്പനിക്ക് ഇല്ലാതാക്കിയത് ഞാൻ ഇടപെട്ടതുകൊണ്ടാണ്.
സാമാന്യ മനുഷ്യന്റെ ബോധത്തിലും നിലവാരത്തിലുമൊന്നുമല്ല അവർ വിമാനത്തിനകത്ത് പെരുമാറിയത്. അതുകൊണ്ടാണ് മദ്യപിച്ചിട്ടുണ്ടെന്ന് ആദ്യം പറഞ്ഞത്. കള്ളു കുടിച്ചോ ഇല്ലയോ എന്നത് ഇവിടുത്തെ പ്രശ്നമല്ല'. വി.ഡി സതീശനും സുധാകരനും ചേർന്നാണ് അവരെ അയച്ചതെന്നും ജയരാജൻ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |