തിരുവനന്തപുരം: വളർത്തു മൃഗങ്ങൾക്ക് അപകടം പറ്റിയോ. വിളിച്ചറിയിച്ചാൽ മൊബൈൽ ഓപ്പറേഷൻ തിയേറ്റർ വീട്ടുമുറ്റത്തെത്തും. എക്സ് റേ, സ്കാനർ, രക്തം പരിശോധിക്കാൻ ലാബ്, ഫാർമസി എന്നിവയൊക്കെ ഉൾപ്പെട്ട എ.സി ഓപ്പറേഷൻ വണ്ടി ഒരുക്കുന്നത് ബസിന്റെ ഷാസിയിലാണ്.
1.8 കോടി വീതം ചെലവിൽ 12 തിയേറ്ററുകൾക്ക് സർക്കാർ അംഗീകാരമായി. ആറു മാസത്തിനകം സി- ഡാക് തിയേറ്റർ സജ്ജമാക്കും. ബന്ധപ്പെടാനുള്ള നമ്പർ മൃഗസംരക്ഷണ വകുപ്പ് നിശ്ചയിക്കും.
വീഴ്ചയിൽ കാലുകൾക്കും നട്ടെല്ലിനും വാരിയെല്ലിനും പൊട്ടൽ, ദഹിക്കാത്ത സാധനങ്ങൾ വയറ്റിൽ കുടുങ്ങൽ, പ്രസവം എന്നീ സന്ദർഭങ്ങളാലാണ് മൃഗങ്ങൾക്ക് ശസ്ത്രക്രിയ വേണ്ടിവരുന്നത്. എല്ലൊടിഞ്ഞ മൃഗങ്ങളെ ഉയർത്താനുള്ള സംവിധാനവും തിയേറ്ററിലുണ്ടാവും. എക്സ്റേ, സ്കാൻ, ലാബ് ഫലം ടെക്നീഷ്യന്മാർ വാഹനത്തിലെ കമ്പ്യൂട്ടറിൽ അപ്പപ്പോൾ ലഭ്യമാക്കും. ഇതു പരിശോധിച്ച് വെറ്ററിനറി സർജന് കാലതാമസമില്ലാതെ ശസ്ത്രക്രിയ നടത്താം. ഫ്ലഡ് ലൈറ്റും ജനറേറ്ററുമുള്ളതാനാൽ രാത്രിയിലും സർജറി സാദ്ധ്യം. വന്യമൃഗങ്ങളുടേതുൾപ്പെടെ പോസ്റ്റുമോർട്ടത്തിനും മൊബൈൽ തിയേറ്റർ ഉപയോഗപ്പെടും.
വന്ധ്യംകരണത്തിന് ആപ്പ്
നായ്ക്കളുടെ വന്ധ്യംകരണത്തിനും ഉപകരിക്കും. ഇതിനായി ആപ്പ് തയ്യാറാക്കും. ഇത് ഡൗൺലോഡ് ചെയ്ത് മൊബൈൽ തിയേറ്ററിന്റെ സഹായം തേടാം. ഒരുപ്രദേശത്ത് കുറഞ്ഞത് അഞ്ചു പേരെങ്കിലും രജിസ്റ്റർ ചെയ്താൽ തൊട്ടുടുത്തുള്ള മൃഗാശുപത്രിയിൽ നിശ്ചിത തീയതിയിൽ മൊബൈൽ യൂണിറ്രെത്തി വന്ധ്യംകരണം നടത്തും.
1050
കേരളത്തിലെ മൃഗാശുപത്രികൾ
150
ഓപ്പറേഷൻ സൗകര്യമുള്ളവ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |