തിരുവനന്തപുരം: കേരളകൗമുദിയുടെ വർണാഭമായ ചരിത്രം കേരളത്തിന്റെ സാമൂഹ്യ, സാമ്പത്തിക മാറ്റത്തിന്റെ ചരിത്രം കൂടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഗുരുദർശനം ഹൃദയത്തിലേറ്റിയ മഹാരഥന്മാർ നടത്തിയ നിരന്തരമായ, കഠിനമായ പോരാട്ടത്തിന്റെ ഫലമാണ് കേരളകൗമുദി. മഹാകവി കുമാരനാശാന്റെ 150ാം ജന്മവാർഷികവും കേരളകൗമുദിയുടെ 111ാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് കേരളകൗമുദി സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ കാലത്ത് കേരളത്തിൽ ഏറ്റവും പിന്നാക്കം നിന്നിരുന്ന ജനസമൂഹത്തെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താൻ നടത്തിയ പോരാട്ടത്തിൽ കേരളകൗമുദി എന്നും മുൻപന്തിയിലുണ്ടായിരുന്നു. സി.കേശവൻ, സി.വി.കുഞ്ഞുരാമൻ, കെ.സുകുമാരൻ, കെ.ദാമോദരൻ, കെ.ബാലകൃഷ്ണൻ എന്നിങ്ങനെ കേരളം കണ്ട പ്രതിഭാശാലികളാണ് കേരളകൗമുദിയെ കൈപിടിച്ചു ഉയർത്തിയത്.
1911ൽ കേരളകൗമുദി ആരംഭിക്കുമ്പോൾ കേരളത്തിന്റെ സാമൂഹികാവസ്ഥ ചിന്തിക്കാവുന്നതിലുമപ്പുറമായിരുന്നു. അവിടെയാണ് ഒരു പോരാട്ടത്തിന്റെ വലിയ വിത്തുപാകി സി.വി.കുഞ്ഞുരാമൻ കേരളകൗമുദി ആരംഭിച്ചത്. നിരവധി പ്രതിസന്ധികളെയും പ്രശ്നങ്ങളെയും തരണം ചെയ്തുകൊണ്ടുള്ള പ്രയാണമായിരുന്നു കേരളകൗമുദിയുടേത്. സർക്കാർ ജോലിക്ക് സംവരണം തേടി മലയാളി മെമ്മോറിയലും ഈഴവ മെമ്മോറിയലും നടത്തിയ പ്രക്ഷോഭത്തിന്റെയും ക്രിസ്ത്യാനികൾക്കും മുസ്ളിങ്ങൾക്കും സംവരണം ആവശ്യപ്പെട്ട് നടത്തിയ നിവർത്തന പ്രക്ഷോഭത്തിന്റെയും മുന്നിൽ സി.വി.കുഞ്ഞുരാമൻ ഉണ്ടായിരുന്നു. അങ്ങനെയുള്ള മഹാരഥന്മാരുടെ ജീവിതത്തിന് പരമപ്രധാനമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. ആ ലക്ഷ്യങ്ങളെ സാക്ഷാത്കരിക്കാൻ വേണ്ടിയാണ് കേരളകൗമുദി ഒരു പത്രമായി ഇറങ്ങിയത്.
കേരളകൗമുദിയോട് എനിക്ക് ഹൃദയബന്ധം കൂടിയുണ്ട്. എഡിറ്റോറിയൽ വായിക്കാൻ വേണ്ടി അച്ഛൻ കേരളകൗമുദിയാണ് വരുത്തിയിരുന്നത്. കേരളകൗമുദി വായിച്ചാണ് ഞാൻ വളർന്നത്. അന്നും ഇന്നും ഏറ്റവും നന്നായി നിയമസഭ റിപ്പോർട്ട് ചെയ്യുന്നത് കേരളകൗമുദിയാണ്. അങ്ങനെയുള്ളവരുടെ പ്രസംഗങ്ങൾ വായിച്ചുപഠിച്ചാണ് എന്റെയുള്ളിൽ പാർലമെന്ററി മോഹം ഉണ്ടായത്. രാഷ്ട്രീയത്തിലേക്ക് ഞാൻ എത്തിയതും കേരളകൗമുദിയുടെ സ്വാധീനം മൂലമാണ്.
കുമാരനാശാൻ സാമൂഹിക പ്രതിബദ്ധതയും സാമൂഹികബോധവുമുള്ള കവിയായിരുന്നു. ഗുരുദർശനം ഉള്ളിൽക്കൊണ്ട് കേരളത്തിന്റെ കാവ്യചരിത്രത്തിൽ സംഭവബഹുലമായ മാറ്റം ഉണ്ടാക്കി. പരമ്പരാഗത രീതികളെ വലിച്ചെറിഞ്ഞ് പുതിയ രീതികൾ അവലംബിക്കാൻ സ്നേഹഗായകനായ അദ്ദേഹം ധൈര്യം കാട്ടി. സാമൂഹിക മാറ്റത്തിനുവേണ്ടി തന്റെ തൂലികയെ അദ്ദേഹം പടവാളാക്കിയെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |