തിരുവനന്തപുരം: നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കെതിരെ കേന്ദ്ര സർക്കാർ പ്രതികാര നടപടിയെടുക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻ മാർച്ചിൽ സംഘർഷം. മുക്കാൽ മണിക്കൂറോളം രാജ്ഭവൻ പരിസരം യുദ്ധക്കളമായി.
കല്ലേറ് നടത്തിയ പ്രവർത്തകർക്കുനേരെ പൊലീസ് നിരവധി തവണ ജലപീരങ്കിയും കണ്ണീർവാതക ഷെല്ലുകളും പ്രയോഗിച്ചു. സംഘർഷത്തിൽ വിഴിഞ്ഞം സ്റ്റേഷനിലെ വനിത സി.പി.ഒ അടക്കം രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോൺഗ്രസിന്റെയും പോഷക സംഘടനകളുടെയും അഞ്ഞൂറോളം പ്രവർത്തകരാണ് മാർച്ചിൽ പങ്കെടുത്തത്. നേതാക്കൾ പ്രസംഗിച്ചു മടങ്ങിയശേഷം പന്ത്രണ്ടരയോടെ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. കല്ലേറും നടത്തി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പിരിഞ്ഞുപോകാൻ കൂട്ടാക്കാതിരുന്ന പ്രവർത്തകർ വീണ്ടും കല്ലെറിഞ്ഞതോടെ കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചു. പുകയേറ്റ് പ്രവർത്തകരിൽ ചിലർക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത് ഉൾപ്പെടെ നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്.
വനിത പൊലീസുകാരുമായി ഉന്തുംതള്ളും ഉണ്ടാക്കിയ മൂന്ന് മഹിളാ കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് മ്യൂസിയം സ്റ്റേഷനിലേക്ക് മാറ്റി. ഇവരെ പിന്നീട് സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടു. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ മാർച്ച് ഉദ്ഘാടനം ചെയ്തു.
കോൺഗ്രസിനെ ഇല്ലാതാക്കാനുള്ള
ശ്രമം നടക്കില്ല: കെ.സുധാകരൻ
തിരുവനന്തപുരം: ഭരണത്തിന്റെ പിൻബലത്തോടെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കോൺഗ്രസിനെ ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അങ്ങനെ ആഗ്രഹിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡ്ഢികളുടെ സ്വർഗത്തിലാണെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. കോൺഗ്രസ് സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമരാഹിത്യത്തിന്റെ വഴിയാണ് മോദിയുടേത്. സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും രാഷ്ട്രീയമായി ഇല്ലാതാക്കാനും മോദി ശ്രമിക്കുന്നുവെന്നും കുറ്റപ്പെടുത്തി.
രാഹുലിനും സോണിയയ്ക്കുംനേരെ ശത്രുതാ മനോഭാവം കാട്ടുന്ന ഇ.ഡി കേരളത്തിൽ മൗനം പാലിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. സ്വർണക്കടത്ത് കേസിൽ സംഘപരിവാറും കേരളത്തിലെ സി.പി.എമ്മും ഒറ്റക്കെട്ടാണ്. ഇ.ഡിയെ ഉപയോഗിച്ച് ഇഷ്ടക്കാരനായ പിണറായിയെ കേന്ദ്രം സംരക്ഷിക്കുകയാണ്.
1978ൽ ഇന്ദിരാഗാന്ധിയെ അറസ്റ്റുചെയ്തതിന് സമാനമായ സംഭവമാണ് ഇപ്പോൾ നടക്കുന്നതെന്നും പ്രധാനമന്ത്രിയെന്ന നിലയിൽ മോദിയുടെ അവസാനത്തെ ചോദ്യം ചെയ്യലാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രാഹുൽഗാന്ധിയെ മൂന്നുദിവസം ചോദ്യം ചെയ്തിട്ടും ഒന്നും കിട്ടിയില്ല.
ടി.സിദ്ദിഖ് അദ്ധ്യക്ഷനായി. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ, എം.പിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, കെ.മുരളീധരൻ, ബെന്നി ബഹനാൻ, അടൂർ പ്രകാശ്, എം.എൽ.എമാരായ പി.സി.വിഷ്ണുനാഥ്, എം.വിൻസെന്റ്, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, വി.എസ്.ശിവകുമാർ, കെ.സി.ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |