തിരുവനന്തപുരം: ശമ്പളപ്രതിസന്ധിയെ തുടർന്ന് തിരുവനന്തപുരത്ത് കെഎസ്ആർടിസി ചീഫ് ഓഫീസ് വളഞ്ഞ് സിഐടിയു. ഓഫീസിന്റെ അഞ്ച് ഗേറ്റുകളും പ്രതിഷേധക്കാർ ഉപരോധിക്കുകയാണ്. ജീവനക്കാരെ അകത്ത് പ്രവേശിപ്പിക്കാതെയാണ് ഉപരോധം. നേരത്തേയെത്തിയ കൺട്രോൾ റൂം ജീവനക്കാർ മാത്രമാണ് ഓഫീസിലുള്ളത്.
രാവിലെ മുതൽ വൈകിട്ട് വരെ നടക്കുന്ന ഉപരോധ സമരത്തിൽ ജീവനക്കാരെ ആരെയും ഓഫീസിനകത്ത് കടക്കാൻ അനുവദിക്കില്ലെന്ന് നേതാക്കൾ നേരത്തേ അറിയിച്ചിരുന്നു. ശമ്പള പ്രതിസന്ധി അടക്കം കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നടത്തുന്ന സമരം പതിനഞ്ചാം ദിവസത്തിലേക്ക് കടന്നതോടെയാണ് ശക്തമാക്കാൻ യൂണിയൻ തീരുമാനിച്ചത്. സമരം സർവീസുകളെ ബാധിക്കില്ലെന്നും നേതാക്കൾ വ്യക്തമാക്കിയിരുന്നു.
നാളെ ഐഎൻടിയുസിയും ചീഫ് ഓഫീസിലേക്ക് മാർച്ച് നടത്തുന്നുണ്ട്. ബിഎംഎസ് കഴിഞ്ഞ 14 ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തുകയാണ്. സിഐടിയു ഒഴികെയുള്ള സംഘടനകൾ ഈ ആഴ്ച യോഗം ചേർന്ന് പണിമുടക്ക് തീയതി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ 27-ാം തീയതി യൂണിയൻ നേതാക്കളെ വിശദമായ ചർച്ചയ്ക്ക് ഗതാഗത മന്ത്രി ക്ഷണിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |