ന്യൂഡൽഹി: ദേശീയ ഉദ്യാനങ്ങൾക്കും വന്യമൃഗസംരക്ഷണ കേന്ദ്രങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല ബഫർസോൺ നിലനിറുത്തണമെന്ന സുപ്രീംകോടതി ഉത്തരവ് കേരളത്തിൽ പ്രായോഗികമല്ലാത്തതിനാൽ ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
മുപ്പത് ശതമാനം കാടും സംരക്ഷിത വനമേഖലയുമുള്ള കേരളത്തിൽ ജനസാന്ദ്രത കൂടുതലായതിനാൽ ഉത്തരവ് നടപ്പാക്കുക സാദ്ധ്യമല്ല. പതിറ്റാണ്ടുകളായി വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങൾക്ക് സമീപം ജീവിക്കുന്ന, കൃഷി ചെയ്യുന്ന ജനങ്ങളെ ഉത്തരവ് ബാധിക്കും. തീരപ്രദേശത്തും സമാന നിയന്ത്രണങ്ങളുണ്ട്. ഈ പശ്‌ചാത്തലത്തിൽ കേരളത്തിൽ പരിസ്ഥിതി ദുർബലമേഖല വനമേഖലയിലും സംരക്ഷിത മേഖലയിലുമായി ഒതുക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എമാരായ ടി. സിദ്ധിഖ്, റോജി എം. ജോൺ, സണ്ണി ജോസഫ്, സനീഷ് കുമാർ ജോസഫ്, സജീവ് ജോസഫ്, ഐ.സി ബാലകൃഷ്‌ണൻ, എ.പി. അനിൽകുമാർ, മാത്യു കുഴൽനാടൻ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |