ബെംഗളൂരു: രഞ്ജി ട്രോഫി ഫൈനലന്റെ ഒന്നാം ദിനം മദ്ധ്യപ്രദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത മുംബയ് ഒന്നാം ഇന്നിംഗ്സിൽ 5 വിക്കറ്റ് നഷ്ടത്തിൽ 248 റൺസ് എന്ന നിലയിൽ. യശ്വസി ജയ്‌സ്വാളും (78) , പ്രിഥ്വി ഷായും (47) മികച്ച തുടക്കം നൽകിയപ്പോൾ ഉത്തർ പ്രദേശിനെതിരായ സെമിയിലെപ്പോലെ വലിയ ടോട്ടലിലേക്ക് പോകുമെന്ന് പ്രതീക്ഷിച്ച മുംബയ്‌യെ പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റെടുത്ത് മദ്ധ്യ പ്രദേശ് പ്രതിരോധത്തിൽ ആക്കുകയായിരുന്നു.ടോസ് നേടിയ മുംബയ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
സെമിയിലെ രണ്ടിന്നിംഗ്സിലും സെഞ്ച്വറി നേടിയ യശ്വസിയും നായകൻ പ്രിഥ്വിയും ഫൈനലിൽ ഗംഭീരമായാണ് തുടങ്ങിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 87 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. പ്രിഥ്വിയെ ക്ലീൻബൗൾഡാക്കി അനുഭവ് അഗർവാളാണ് കൂട്ടുകെട്ട് തകർത്തത്. 5 ഫോഫറും 12 സിക്സും പ്രിഥ്വി നേടി. യശ്വസിക്കൊപ്പം കുറച്ച് നേരം പിടിച്ചു നിന്ന പകരമെത്തിയ അർമാൻ ജാഫറിനെ (26) ബംഗാളിനെതിരായ സെമിയിലെ മദ്ധ്യ പ്രദേശിന്റെ ബൗളിംഗ് സ്റ്റാറായ കുമാർ കാർത്തികേയ ദുബേയുടെ കൈയിൽ ഒതുക്കി. യുവതാരം സുവേദ് പർകറിനെ (18) സരൺഷ് ജയിൻ മടക്കി. നന്നായി കളിച്ചുവരികയായിരുന്നു ജയ്സ്വാളിനെ അഗർവാളിന്റെ പന്തിൽ ഗള്ളിയിൽ ദുബെ പിടികൂടി. 163 പന്ത് നേരിട്ട് 7 ഫോറും 1 സിക്സും ഉൾപ്പെട്ടതാണ് ജയ്‌സ്വാളിന്റെ ഇന്നിംഗ്സ്. വിക്കറ്റ് കീപ്പർ ഹാർദ്ദിക് തമോർ (24) സരൻഷ് ജയിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 125 പന്ത് നേരിട്ട് 40 റൺസുമായി സർഫ്രാസ് ഖാൻ ക്രീസിൽ തുടരുന്നത് മുംബയ്ക്ക് വലിയ ആശ്വാസമാണ്. 12 റൺസുമായി ഷംസു മുലാനിയാണ് സർഫ്രാസിനൊപ്പം ക്രീസിലുള്ളത്. അനുഭവ് അഗർവാളും സരൻഷ് ജയിനും മദ്ധ്യപ്രദേശിനായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |