ബംഗളൂരു: കർഷകർക്ക് സർക്കാർ സബ്സിഡിയിലുള്ള വളം ലഭിക്കാത്തതിനെതിരെ കേന്ദ്രമന്ത്രി ഭഗവന്ത് ഖുബയെ ഫോണിൽ വിളിച്ച് പരാതിപ്പെട്ട കർണാടകയിലെ സർക്കാർ സ്‌കൂൾ അദ്ധ്യാപകനെ സസ്പെൻഡ് ചെയ്തു.
ബിദർ ജില്ലയിലെ ഹെഡ്പുര സ്‌കൂളിലെ അദ്ധ്യാപകനായ കുശാൽ പാട്ടീലിനെതിരെയാണ് നടപടി.
ജൂൺ 15ന് രാത്രിയാണ് സംഭവം. ദിവസങ്ങളോളം നീണ്ട ശ്രമത്തിനൊടുവിലാണ് മന്ത്രിയെ ഫോണിൽ കിട്ടിയത്. തന്റെ ഗ്രാമമായ ജീർഗയിലെയും ബിദർ ജില്ലയിലെ മറ്റ് മേഖലകളിലും വളം കിട്ടാനില്ലെന്നും പരിഹാരം വേണമെന്നും കുശാൽ ആവശ്യപ്പെട്ടു. കൃഷിവകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും കാര്യമായി ഒന്നും ചെയ്യുന്നിലെന്നും മന്ത്രിയെങ്കിലും ഇടപെടണമെന്നുമായിരുന്നു ആവശ്യം.
ഡൽഹിയിലുള്ള തന്നെ വിളിച്ച് പരാതി പറയാതെ സ്ഥലം എം.എൽ.എയോടോ ഉദ്യോഗസ്ഥരോടോ പറയെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. ദേഷ്യം വന്ന കുശാൽ, കേന്ദ്രമന്ത്രിയോട് കയർത്ത് സംസാരിച്ചു. ജനങ്ങൾ വോട്ട് ചെയ്താണ് അധികാരത്തിലേറിയതെന്ന് മറക്കരുതെന്നും കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാനെങ്കിലും തയാറാവണമെന്നും പറഞ്ഞു. ഫോൺ റെക്കാഡ് സുഹൃത്തുക്കൾക്ക് അയച്ച് കൊടുത്തു.
ഓഡിയോ ക്ലിപ്പ് വൈറലായതോടെ വിഷയം വിവാദമായി. കർഷകരോടുള്ള കേന്ദ്രസർക്കാരിന്റെ നിലപാടാണിതെന്ന് കോൺഗ്രസ് അടക്കം ആരോപിച്ചു. പിന്നാലെ അദ്ധ്യാപകനെതിരെ കർണാടക വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തി സസ്പെൻഡ് ചെയ്യുകയായിരുന്നു. ജോലിയിൽ ശ്രദ്ധിക്കാതെ മനഃപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചെന്ന് സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു. എന്നാൽ കർഷകനായ അച്ഛന്റെയും ഗ്രാമത്തിലെ മറ്റ് കർഷകരുടെയും ബുദ്ധിമുട്ട് കണ്ടാണ് കേന്ദ്രമന്ത്രിയെ വിളിച്ചതെന്നും വിവാദത്തിന് ശ്രമിച്ചതല്ലെന്നുമാണ് കുശാ
ലിന്റെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |