കൊല്ലം: അഞ്ചൽ ഏരൂരിലെ ഐ.എൻ.ടി.യു.സി സെക്രട്ടറിയും കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമായ രാമഭദ്റനെ കൊലപ്പെടുത്തിയ പ്രതികളോട് ഒന്നും ഭയക്കാനില്ലെന്നും കേസ് പാർട്ടി നോക്കിക്കൊള്ളുമെന്നുമുള്ള ഉറപ്പ് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ജയ്‌മോഹൻ നൽകിയിരുന്നതായി മാപ്പുസാക്ഷി കോടതിയെ അറിയിച്ചു.
അഞ്ചൽ കോളച്ചിറ സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയും മാപ്പുസാക്ഷിയുമായ രാജീവാണ് പ്രത്യേക സി.ബി.ഐ കോടതിയിൽ മൊഴി നൽകിയത്. അഞ്ചാം പ്രതിയായ രാജീവിനെ സി.ബി.ഐ മാപ്പുസാക്ഷിയാക്കിയിരുന്നു.
കേസിലെ ഒന്നാം പ്രതിയും പാർട്ടിയിലെ തിരഞ്ഞെടുത്ത പ്രവർത്തകർക്ക് ആയുധ പരിശീലനം നൽകുന്നയാളുമായ ഗിരീഷ് കുമാറിനെ കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ച വിരോധത്തിലാണ് അവർക്ക് കൂട്ടുനിന്ന രാമഭദ്റനെ വകവരുത്തിയത്.
ഇതിനായി ഏരിയാ കമ്മിറ്റി സെക്രട്ടറിയായിരുന്ന ബാബു പണിക്കരുടെ നേതൃത്വത്തിൽ പ്രാദേശിക നേതാക്കളും പ്രവർത്തകരും യോഗം ചേർന്നതായി രാജീവ് പറഞ്ഞു. ഗൂഡാലോചനയിൽ സജീവ സാന്നിദ്ധ്യമായിരുന്ന രാജീവ് കൊളയാളി സംഘത്തിൽ ഉണ്ടായിരുന്നില്ല. കൊലയാളി സംഘത്തിന് ആവശ്യമായ വാഹനങ്ങളും ആയുധവും ഒരുക്കിനൽകിയ പാർട്ടി നേതാക്കൾക്കൊപ്പം അന്ന് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന രാജീവും ഉണ്ടായിരുന്നു. തന്നെ ആക്രമിച്ചവരെയും അതിന് കൂട്ടുനിന്ന രാമഭദ്റനെയും തിരിച്ചടിക്കണമെന്ന് ഗിരീഷ് നിരന്തരം ആവശ്യപ്പെട്ടിരുന്നതായി സാക്ഷി കോടതിയെ അറിയിച്ചു. എല്ലാ കാര്യങ്ങൾക്കും ബാബു പണിക്കർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ജെ.പത്മൻ, ലോക്കൽ നേതാവ് സുമൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കശുഅണ്ടി വികസന കോർപ്പറേഷൻ മുൻ ചെയർമാനുമായ ജയ്‌മോഹൻ എന്നിവരുടെ സാന്നിദ്ധ്യവും മേൽനോട്ടവും ഉണ്ടായിരുന്നു.
പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകരെ കാണാൻ രാമഭദ്റൻ വരുമെന്ന പ്രതീക്ഷയിൽ ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു രാത്രി മുഴുവൻ കാത്തുനിന്നതായി രാജീവ് മൊഴി നൽകി. രാമഭദ്റന് പണി കൊടുക്കാൻ പാർട്ടി തീരുമാനിച്ച കാര്യവും ആസൂത്രണം സംബന്ധിച്ച വിവരങ്ങളും ഗിരീഷിനെ യഥാസമയം അറിയിച്ചിരുന്നു. നടപടികൾ വൈകുന്നതിലെ അതൃപ്തി ഗിരീഷ് നേതാക്കളെ അറിയിച്ചിരുന്നതായും മാപ്പുസാക്ഷി മൊഴി നൽകി.
ഇതിനുശേഷം താനടക്കമുള്ളവരുടെ പേര് സുമൻ പൊലീസിന് നൽകി. തന്നെയും ചില പ്രതികളെയും ഒളിവിൽ പാർപ്പിച്ച ശേഷം പൊലീസിന് വിട്ടുകൊടുത്തു. കേസിലെ 17 പ്രതികളെയും സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു. 20 പ്രതികളിൽ രണ്ടുപേർ മരണപ്പെട്ടു. 2010 ഏപ്രിൽ 10 നാണ് കോൺഗ്രസ് നേതാവ് രാമഭദ്റനെ ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |