കൊച്ചി: പീഡനക്കേസിൽ പി സി ജോർജിന് ജാമ്യം നൽകിയതിനെതിരെ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതി പി സി ജോർജിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായാണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിൽ തന്റെ ഭാഗം കേൾക്കാതെയാണ് കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചതെന്നും ജാമ്യം ലഭിച്ച ശേഷം തിരുവനന്തപുരം മ്യൂസിയം പൊലീസ് തന്നെ സ്വാധീനിക്കാൻ ശ്രമിച്ചതായും പരാതിക്കാരി ആരോപിക്കുന്നു. പി സി ജോർജിനെതിരെ മ്യൂസിയം പൊലീസ് എസ് എച്ച് ഒ പ്രധാനപ്പെട്ട വകുപ്പുകൾ ചുമത്തിയില്ലെന്നും ആരോപണമുണ്ട്.
പി സി ജോർജിന് ജാമ്യം അനുവദിച്ച് കൊണ്ട് തിരുവനന്തപുരം ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവിൽ ലൈംഗിക പീഡനകേസിൽ സംശയം പ്രകടിപ്പിച്ചിരുന്നു. പി സി ജോർജിനെതിരായി പരാതി നൽകാൻ വൈകിയതിനുള്ള കാരണം പരാതിക്കാരി ബോധിപ്പിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു. മുൻമന്ത്രിക്കെതിരെ സമാനമായ പരാതി നൽകിയ വ്യക്തിയാണ് പരാതിക്കാരി. അതിനാൽ തന്നെ നിയമനടപടികളെകുറിച്ച് കൃത്യമായ അറിവുണ്ട്. പരാതിക്കാരി പറയുന്നതനുസരിച്ച് ഫെബ്രുവരി അഞ്ചിനാണ് സംഭവം നടന്നത്. എന്നാൽ പൊലീസിനെ സമീപിക്കാൻ അഞ്ചുമാസത്തോളം വൈകി. ഇതിനുള്ള കാരണം പരാതിക്കാരി വ്യക്തമാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.
പി സി ജോർജിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി സുപ്രീം കോടതിയുടെ മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നും കോടതി നിരീക്ഷിച്ചു. മറ്റൊരു കേസിൽ ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് പി സി ജോർജിനെ വിളിച്ചുവരുത്തിയത്. അതിന്റെ നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് അറസ്റ്റെന്നും കോടതി പറഞ്ഞു. അറസ്റ്റ് ചെയ്യുമ്പോൾ 41 എ പ്രകാരം നോട്ടീസ് നൽകണമെന്നും കേസുമായി ബന്ധപ്പെട്ട് പ്രതിക്ക് പറയാനുള്ളത് ബോധിപ്പിക്കാനുള്ള അവകാശവും നൽകണമെന്നും ഈ രണ്ട് കാര്യങ്ങളും പി സി ജോർജിന്റെ അറസ്റ്റിൽ പാലിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |