സുൽത്താൻ ബത്തേരി: പട്ടാപ്പകൽ വീടുകൾ കുത്തിപ്പൊളിച്ച് സ്വർണാഭരണവും പണവും കവർച്ച നടത്തിവന്ന അന്തർ സംസ്ഥാന മോഷണ സംഘത്തിലെ നാല് പേരെ ബത്തേരി പൊലീസ് ആസാം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നായി അറസ്റ്റ് ചെയ്തു. ആസാം സ്വദേശികളായ നൂർജമാൽ അലി (23), മൊഹിജുൽ ഇസ്ലാം (22), ഇനാമുൾ ഹഖ് (25), മദ്ദുലാൽ അലി (23) എന്നിവരാണ് പിടിയിലായത്.
പുൽപ്പള്ളി ,നൂൽപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലെ അഞ്ച് വീടുകളിലായി മോഷണം നടത്തിയ കേസിലെ പ്രതികളാണിവർ. 50 പവൻ സ്വർണാഭരണവും ഒരു ലക്ഷം രൂപയുമാണ് കവർച്ച നടത്തിയത്.
ജില്ലയിൽ അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ചാണ് നാലംഗ സംഘം മോഷണം നടത്തിവന്നത്. പകൽ സമയങ്ങളിൽ ആളില്ലാത്ത വീടുകൾ കണ്ടുവെക്കുകയും, വീടിന്റെ ഗെയിറ്റ് പുറത്ത് നിന്ന് പൂട്ടിപോയിട്ടുള്ളവയിൽ ആളില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം പകൽ സമയം വീട് കുത്തിപ്പൊളിച്ച് മോഷണം നടത്തുകയുമാണ് സംഘം ചെയ്തുവന്നത്. പുൽപ്പള്ളി, ആനപ്പാറ എന്നിവിടങ്ങളിൽ മൂന്ന് വീടുകളിലും നമ്പ്യാർകുന്ന്, പൂളക്കുണ്ട്, മാടക്കര എന്നിവിടങ്ങളിൽ രണ്ട് വീടുകളിലുമാണ് ഇവർ മോഷണം നടത്തിയത്.
പട്ടപ്പാകൽ ഒരേ പോലെ അഞ്ച് വീടുകളിൽ മോഷണം നടന്നതോടെ ജില്ലാ പൊലീസ് മേധാവി അർവിന്ദ് സുകുമാറിന്റെ നിർദേശാനുസരണം ബത്തേരി ഡിവൈഎസ്പി എൻ.കെ അബ്ദുൾ ഷെരിഫിന്റെ നേതൃത്വത്തിൽ പ്രത്യേക ടീമിനെ അന്വേഷണത്തിനായി നിയമിക്കുകയായിരുന്നു. മോഷണം നടന്ന വീടിന്റെ സമീപത്തുകൂടെ നാല് അന്യദേശക്കാർ നടന്നുപോകുന്നതിന്റെ ദൃശ്യം പൊലീസിന് ലഭിച്ചു. ഇതിലുള്ള ഒരാൾ ഒരു മൊബൈൽ ഷോപ്പിൽ കയറുന്നതിന്റെ ദൃശ്യവും ലഭിച്ചു. സൈബർസെല്ലിന്റ സഹായത്താൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെ പ്രതികൾ ആസാമിലേക്ക് മുങ്ങി. ആസാമിലേക്ക് പുറപ്പെട്ട അന്വേഷണ സംഘം നൂർജമാൽ അലിയേയും, മൊഹിജുൽ ഇസ്ലമിനെയും പിടികൂടിയെങ്കിലും ഇനാമുൾ ഹഖും, മദ് ദുലാൽ അലിയും അരുണാചൽ പ്രദേശിലേക്ക് രക്ഷപ്പെട്ടു. അരുണാചൽ പ്രദേശിൽ വെച്ചാണ് പിന്നീട് ഇവരെ രണ്ടു പേരെയും പിടികൂടിയത്.
കഴിഞ്ഞ 13 മുതൽ മൂന്നാം തീയ്യതിവരെ ആസാം, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ തങ്ങിയാണ് പ്രതികളെ പിടികൂടിയത്. പ്രത്യേക അന്വേഷണസംഘത്തിൽ കമ്പളക്കാട് എസ്ഐ എൻ.വി.ഹരീഷ്കുമാർ, വിനു (മീനങ്ങാടി സ്റ്റേഷൻ), ദേവജിത്ത് (പുൽപ്പള്ളി സ്റ്റേഷൻ), അനസ് (ഡിഎച്ച്ക്യു), നൗഫൽ (മേപ്പാടി സ്റ്റേഷൻ), സ്മിജു (ഡിഎച്ച്ക്യു), അഷ്ലിൻ തോമസ് (വൈത്തിരി സ്റ്റേഷൻ), ഉനൈസ് (മീനങ്ങാടി സ്റ്റേഷൻ), ബിജിത്ത്ലാൽ (സൈബർസെൽ), പ്രജീഷ് (തിരുനെല്ലി സ്റ്റേഷൻ), ജിതിൻ (പുൽപ്പള്ളി സ്റ്റേഷൻ), സ്മികേഷ്, സുബീഷ്, അഖിൽ എസ്.രവി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |