കോട്ടയം. പ്രതികൂല കാലാവസ്ഥ കുരുമുളക് ഉദ്പാദനത്തെയും ബാധിച്ചു. ഇറക്കുമതി ഉദാരമാവുക കൂടി ചെയ്തപ്പോൾ കുരുമുളകിന്റെ സീസൺ അല്ലാതിരുന്നിട്ടും വിലയിൽ വർദ്ധന ഉണ്ടായില്ല. ശ്രീലങ്ക വഴി ഇന്ത്യയിലെത്തുന്ന വിയറ്റ്നാം കുരുമുളകാണ് ഇന്ത്യയിലെ ചരക്കിന് വിലയിടിക്കുന്നത്. വിയറ്റ്നാം കുരുമുളകിന് ഗുണനിലവാരവും വിലയും കുറവാണ്.
വിയറ്റ്‌നാമിൽനിന്ന് ഇന്ത്യയിലേക്ക് നേരിട്ട് ഇറക്കുമതി ചെയ്യണമെങ്കിൽ തീരുവ കൊടുക്കണം. എന്നാൽ, ശ്രീലങ്കയിലേക്കുള്ള ഇറക്കുമതിക്ക് തീരുവയില്ല. അതേസമയം ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്കും തീരുവയില്ല. ഈ സാഹചര്യം മുതലെടുത്ത് ശ്രീലങ്ക വഴി വിയറ്റ്‌നാം കുരുമുളക് വ്യാപകമായി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. ഇവയ്ക്ക് വില കുറവായതിനാൽ ഇന്ത്യയിൽ വിപണിയുമുണ്ട്. ഇന്ത്യൻ കുരുമുളക് പ്രധാനമായും വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ആഫ്രിക്ക, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. കേരളത്തിൽ നിന്നുള്ള കുരുമുളകിന് വടക്കേ ഇന്ത്യയിലും വിപണിയുണ്ടായിരുന്നു. നിലവിൽ ഈ വിപണിയും ഇടിഞ്ഞ നിലയിലാണ്. ഇന്ത്യൻ കുരുമുളകിന് 485 രൂപ വില വരുമ്പോൾ ഇറക്കുമതി ചെയ്യുന്നവയ്ക്ക് 400 രൂപയേയുള്ളൂ.
പ്രതികൂല കാലാവസ്ഥ പ്രശ്നമായി.
നവംബർ, ഡിസംബർ, ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് കുരുമുളകിന്റെ വിളവെടുപ്പ് . എന്നാൽ, പ്രതികൂല കാലാവസ്ഥയിൽ കുരുമുളകിന്റെ ഉദ്പാദനം പകുതിയായി കുറഞ്ഞു. ജൂൺ, ജൂലായ് മാസങ്ങളിലാണ് കുരുമുളകിന് തിരിയിടുന്നത്. തുടർച്ചയായി പെയ്യുന്ന മഴയും പ്രതികൂല കാലാവസ്ഥയും തിരി കൊഴിഞ്ഞു പോകുന്നതിന് ഇടയാക്കുന്നു. ഫംഗസ് രോഗങ്ങളും ഉദ്പാദനത്തെ ബാധിക്കുന്നു.
2015 ൽ വില 740 രൂപ.
നിലവിലെ വില 485 രൂപ.
കുരുമുളക് ഡീലറും ഇന്ത്യ പെപ്പർ ആൻഡ് സ്‌പൈസസ് അസോസിയേഷൻ മെമ്പറുമായ കുര്യൻ സക്കറിയ പറയുന്നു.
എല്ലാ രാജ്യങ്ങ്ളിൽ നിന്നുള്ള ഇറക്കുമതിക്കും തീരുവ ചുമത്തണം എങ്കിൽ മാത്രമേ ഇന്ത്യൻ കുരുമുളകിന് വിപണി ലഭിക്കുകയുള്ളൂ. കാലാവസ്ഥ വ്യതിയാനം മൂലം ഉദ്പാദനം കുറഞ്ഞ സാഹചര്യത്തിൽ കർഷകരെ സഹായിക്കാൻ സർക്കാർ മുന്നോട്ടുവരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |