ടോക്കിയോ: ജപ്പാനിൽ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ അനുതാപ തരംഗം അലയടിച്ച പാർലമെന്റ് തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പാർട്ടിയും ഭരണകക്ഷിയുമായ ലിബറൽ ഡെമോക്രോറ്റിക് പാർട്ടി കോമിറ്റോ സഖ്യത്തിന് വൻവിജയം. പ്രധാനമന്ത്രി ഫുമിയോ കിഷിദ നയിച്ച ഭരണസഖ്യത്തിന് 125ൽ 76 സീറ്റുകൾ ലഭിച്ചു. നേരത്തെ 69 സീറ്റുകളാണുണ്ടായിരുന്നത്. വൻവിജയം നേടിയതോടെ ഉപരിസഭയിലെ 248 സീറ്റുകളിൽ 146ഉം ഭരണസഖ്യത്തിന് സ്വന്തമായി. ഇതോടെ 2025ൽ കാലാവധി തീരുന്നതുവരെ കിഷിദയ്ക്ക് അധികാരത്തിൽ തുടരാം. മാത്രമല്ല, തിരഞ്ഞെടുപ്പ് ഫലം പാർട്ടിയിൽ കിഷിദയുടെ സ്വാധീനം വർദ്ധിക്കുകയും ചെയ്തു. ദേശീയ സുരക്ഷ, സാമ്പത്തിക നയം, യു.എസ് തയ്യാറാക്കിയ യുദ്ധാനന്തര സമാധാന ഭരണഘടന ഭേദഗതി ചെയ്യൽ തുടങ്ങി എൽ.ഡി.പിയുടെയും കിഷിദയുടെയും ദീർഘകാല നീക്കങ്ങൾക്ക് വിജയം ശക്തിപകരും.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നാരാ നഗരത്തിലെ സ്ഥാനാർത്ഥിക്ക് വേണ്ടി വെള്ളിയാഴ്ച പ്രചാരണം നടത്തുന്നതിനിടെയായിരുന്നു ആബെ വെടിയേറ്റ് മരിച്ചത്. തെത്‌സുയാ യമഗാമിയെന്ന 41കാരനായിരുന്നു ആബെയ്ക്ക് നേരെ വെടിയുതിർത്തത്. ജപ്പാനിൽ ഏറ്റവുമധികം കാലം പ്രധാനമന്ത്രി പദവിയിലിരുന്നയാളെന്ന റെക്കാഡിനുടമയായ ആബെ, 2020ൽ ആരോഗ്യകാരണങ്ങളാൽ രാജിവച്ചെങ്കിലും എൽ.ഡി.പിയിൽ അദ്ദേഹത്തിന് നല്ല സ്വാധീനമുണ്ടായിരുന്നു.
അതേസമയം, ആബെയുടെ അഭാവത്തിൽ പാർട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകുകയെന്നതായിരിക്കും കിഷിദയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. മറ്റെന്തിനെക്കാളും പ്രധാനമാണ് പാർട്ടി ഐക്യമെന്ന് കഴിഞ്ഞ ദിവസം കിഷിദ ആവർത്തിച്ചിരുന്നു. കൊവിഡ്, യുക്രെയിനിലെ റഷ്യൻ അധിനിവേശം, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങൾക്കായിരിക്കും പ്രാഥമിക പരിഗണന നൽകുകയെന്ന് അഭിമുഖങ്ങളിൽ കിഷിദ വ്യക്തമാക്കിയിരുന്നു. ജപ്പാന്റെ ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഭരണഘടനാ ഭേദഗതിക്കും മുൻതൂക്കം നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |