റീട്ടെയിൽ നാണയപ്പെരുപ്പം ജൂണിൽ 7.01 ശതമാനമായി താഴ്‌ന്നു
ന്യൂഡൽഹി: സാമ്പത്തികലോകത്തിനും സാധാരണക്കാർക്കും ആശ്വാസംപകർന്ന് ജൂണിൽ ഉപഭോക്തൃവില (റീട്ടെയിൽ) സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം 7.01 ശതമാനമായി താഴ്‌ന്നു. ഏപ്രിലിൽ 7.79 ശതമാനവും മേയിൽ 7.04 ശതമാനവുമായിരുന്നു.
ഭക്ഷ്യവിലപ്പെരുപ്പം മേയിലെ 7.79 ശതമാനത്തിൽ നിന്ന് 7.75 ശതമാനത്തിലേക്ക് കുറഞ്ഞത് കഴിഞ്ഞമാസം നേട്ടമായി. പച്ചക്കറിവില 7.97 ശതമാനത്തിൽ നിന്ന് 17.37 ശതമാനമായും ഇന്ധനവില നെഗറ്റീവ് 9.54 ശതമാനത്തിൽ നിന്ന് 10.39 ശതമാനമായും ഉയർന്നത് ആശങ്കയായി തുടരുന്നു.
രൂപയുടെ മൂല്യത്തകർച്ചയും റഷ്യ-യുക്രെയിൻ യുദ്ധപശ്ചാത്തലത്തിൽ അസംസ്കൃതവസ്തുക്കളുടെ ക്ഷാമവും വിതരണശൃംഖലയിലെ തടസവും വിലക്കയറ്റവും വരുംമാസങ്ങളിൽ നാണയപ്പെരുപ്പം വീണ്ടും ഉയരാൻ വഴിയൊരുക്കിയേക്കും.
പലിശനിരക്ക് വർദ്ധന തുടർന്നേക്കും
റിസർവ് ബാങ്കിന്റെ നിയന്ത്രണരേഖയായ 6 ശതമാനത്തിൽ നിന്ന് ഇപ്പോഴും റീട്ടെയിൽ നാണയപ്പെരുപ്പം ഏറെ ഉയരത്തിൽ തുടരുന്നതിനാൽ ആഗസ്‌റ്റിലെ ധനനയ നിർണയയോഗത്തിലും മുഖ്യ പലിശനിരക്കുകൾ കൂട്ടാനുള്ള സാദ്ധ്യത നിലനിൽക്കുന്നു. കഴിഞ്ഞ രണ്ട് യോഗങ്ങളിലായി റിപ്പോനിരക്ക് റിസർവ് ബാങ്ക് 0.90 ശതമാനം കൂട്ടിയിരുന്നു.
തുടർച്ചയായ ആറാംമാസമാണ് റീട്ടെയിൽ നാണയപ്പെരുപ്പം 6 ശതമാനത്തിനുമേൽ തുടരുന്നത്.
ജനുവരി : 6.01%
ഫെബ്രുവരി : 6.07%
മാർച്ച് : 6.95%
ഏപ്രിൽ : 7.79%
മേയ് : 7.04%
ജൂൺ : 7.01%
വ്യാവസായിക വളർച്ച 19.6%
മേയിൽ ഇന്ത്യയുടെ വ്യാവസായിക ഉത്‌പാദന സൂചിക (ഐ.ഐ.പി) 19.6 ശതമാനം വളർന്നു. 2021 മേയ്ക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചയാണിത്. ഏപ്രിലിൽ 7.1 ശതമാനമായിരുന്നു. മാനുഫാക്‌ചറിംഗ് 20.6 ശതമാനം, ഖനനം 10.9 ശതമാനം, ഊർജം 23.5 ശതമാനം എന്നിങ്ങനെ ഉത്‌പാദനവളർച്ച നേടിയത് മേയിൽ നേട്ടമായി.
കൊവിഡിൽ കഴിഞ്ഞ രണ്ടുവർഷക്കാലം വ്യാവസായിക ഉത്‌പാദനം നിർജീവമായിരുന്നതിനാലാണ് ഇക്കുറി വളർച്ചാനിരക്ക് വലിയസംഖ്യയായി തോന്നാൻ കാരണം.
വിലക്കയറ്റം ഏറ്റവും കുറഞ്ഞ
സംസ്ഥാനങ്ങളിലൊന്നായി കേരളം
വിലക്കയറ്റം ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിൽ നാലാംസ്ഥാനത്ത് കേരളം. 5.41 ശതമാനമാണ് കേരളത്തിൽ കഴിഞ്ഞമാസം റീട്ടെയിൽ നാണയപ്പെരുപ്പം. 4.68 ശതമാനവുമായി ബീഹാറാണ് ഒന്നാമത്. ഡൽഹി (5.06 ശതമാനം), തമിഴ്നാട് (5.08 ശതമാനം) എന്നിവയും കേരളത്തിന് മുന്നിലാണ്. തെലങ്കാനയിലാണ് നാണയപ്പെരുപ്പം ഏറ്റവും കൂടുതൽ; 10.05 ശതമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |