സംഭവം ചൊവ്വാഴ്ച പുലർച്ചെ ഒരു മണിക്ക്
പയ്യന്നൂർ: പയ്യന്നൂരിൽ ആർ.എസ്.എസ് കാര്യാലയത്തിന് നേരെ ബോംബേറ്. സ്ഫോടനത്തിൽ വരാന്തയിലെ ജനൽചില്ലുകളും കസേരകളും തകർന്നു. ഇരുമ്പ് ഗ്രില്ലിന്റെ കമ്പികൾ വളഞ്ഞു. മുകുന്ദ ആശുപത്രിക്ക് സമീപത്തെ രാഷ്ട്രമന്ദിറിന് നേരെ ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് ബോംബേറുണ്ടായത്.
സംഭവം നടക്കുമ്പോൾ ഓഫീസ് സെക്രട്ടറി ടി.പി.രഞ്ജിത്തും മറ്റ് രണ്ട് പ്രവർത്തകരും കാര്യാലയത്തിനകത്തുണ്ടായിരുന്നു. പുറത്ത് വരുമ്പോഴേക്കും അക്രമികൾ ബൈക്കിലും കാറിലും രക്ഷപ്പെട്ടതായും ഇവർ പറഞ്ഞു. സി.പി.എം. പ്രവർത്തകരാണ് ബോംബെറിഞ്ഞതെന്ന് സംശയിക്കുന്നതായും ഓഫീസ് സെക്രട്ടറി നൽകിയ പരാതിയിലുണ്ട്. സംഭവത്തിൽ പയ്യന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ബി.ജെ.പി.സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, ജില്ല പ്രസിഡന്റ് എൻ. ഹരിദാസ്, ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി തുടങ്ങിയ നേതാക്കൾ കാര്യാലയം സന്ദർശിച്ചു. ബോംബേറിനെ തുടർന്ന് കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഡിവൈ.എസ്.പി. കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. പയ്യന്നൂരിലെ പാർട്ടി ഓഫീസുകൾക്കെല്ലാം പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തിൽ പ്രതിഷേധിച്ച് സംഘപരിവാറിന്റെ നേതൃത്വത്തിൽ പ്രകടനം നടത്തി. ഗാന്ധി പാർക്കിൽ നടന്ന സായാഹ്ന ധർണ്ണ ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. സി.പി.എം. നേതാവ് രാമന്തളി കുന്നരുവിലെ സി.വി.ധനരാജിന്റെ ആറാത് രക്തസാക്ഷിത്വ വാർഷിക ദിനമായ തിങ്കളാഴ്ച വൈകിട്ട് കുന്നരുവിൽ റാലിയും അനുസ്മരണ സമ്മേളനവും നടന്നിരുന്നു. ധനരാജിന്റെ കൊലപാതകത്തിന്റെ തുടർച്ചയായി കൊല്ലപ്പെട്ട ബി.എം.എസ്. പ്രവർത്തകൻ അന്നൂരിലെ സി.കെ. രാമചന്ദ്രന്റെ ബലിദാനദിനാചരണം ഇന്നലെ നടക്കാനിരിക്കെയാണ് പുലർച്ചെ ആർ.എസ്.എസ് കാര്യാലയത്തിന് നേരെ ബോംബേറുണ്ടായത്.
സി.പി.എം നേതാക്കളുടെ അറിവോടെയാണ് ബോംബേറുണ്ടായതെന്ന് വത്സൻ തില്ലങ്കേരി ആരോപിച്ചു. അതെ സമയം ബോംബേറിൽ സമഗ്രാന്വേഷണം നടത്തണമെന്നാണ് സി.പി.എം പയ്യന്നൂർ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടത്. ക്രമസമാധാനം തകർക്കാനുള്ളചില സാമൂഹ്യവിരുദ്ധ ശക്തികളുടെ നീക്കത്തിന്റെ ഭാഗമാണിതെന്നും സി.പി.എം കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |