തൃശൂർ: ജില്ലയിൽ ഇന്നലെയും വീശിയ മിന്നൽച്ചുഴലിയിൽ പാണഞ്ചേരി, പുത്തൂർ, നടത്തറ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെ നിരവധി വീടുകൾ തകർന്നു. നൂറുകണക്കിന് ഫലവൃക്ഷങ്ങൾ നിലംപൊത്തി. വീടുകളുടെ മേൽക്കൂരയിലെ ഷീറ്റുകൾ പറന്നുപോയി. ആർക്കും പരിക്കില്ല. ചെന്നായ്പ്പാറ കുരിശുപടി അരനയ്ക്കൽ പ്രദുലിന്റെ വീടിന്റെ മേൽക്കൂരയുടെ ഷീറ്റ് നിലംപതിച്ചു. ഈ സമയം പ്രദുലും അമ്മയും വീട്ടിലുണ്ടായിരുന്നു.
സമീപവീടുകളിലെ ഓടുകളും പറന്നുപോയി. വിവിധ പ്രദേശങ്ങളിൽ മരങ്ങൾ ഒടിഞ്ഞുവീണ് വ്യാപകമായ നഷ്ടം സംഭവിച്ചിട്ടുണ്ട്. നടത്തറ, ചേരുംകുഴി, മുളയം എന്നീ പ്രദേശങ്ങളിൽ കാറ്റ് നാശനഷ്ടങ്ങളുണ്ടാക്കി. വീടുകൾക്ക് മുകളിൽ മരങ്ങൾ വീണു. കൃഷിനാശവും ഉണ്ടായി. വൈദ്യുതി പോസ്റ്റും ഒടിഞ്ഞുവീണു. വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാൻ സമയമെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വ്യാഴാഴ്ച, ചേർപ്പ്, ഊരകം, ചാഴൂർ, ആലപ്പാട്, പുള്ള്, തൃപ്രയാർ, ചാവക്കാട്, തളിക്കുളം മേഖലകളിൽ ഉണ്ടായ മിന്നൽച്ചുഴലിയിൽ നൂറുകണക്കിന് വീടുകളാണ് നാശനഷ്ടം സംഭവിച്ചത്. ചേർപ്പ്, ഊരകം മേഖലകളിൽ മാത്രം 75ലേറെ വീടുകൾക്ക് നാശം സംഭവിച്ചിരുന്നു.
ഫാനും മേൽക്കൂരയും പറന്ന് അയൽവീട്ടിൽ
തൃശൂർ: നടത്തറ, പാണഞ്ചേരി, പുത്തൂർ മേഖലയിൽ വീശിയ അതിശക്തമായ ചുഴലിയിൽ വീടിൻ്റെ മേൽക്കൂരയിലെ ഷീറ്റും ഫാനും പറന്നുവീണത് അയൽവീടിൻ്റെ മേൽക്കൂരയിൽ. നടത്തറ ചേരുംകുഴിയിൽ രാവിലെ ആറരയോടെയുണ്ടായ ശക്തമായ കാറ്റിലാണ് വ്യാപക നാശ നഷ്ടമുണ്ടായത്. രാവിലെ അധികമാളുകൾ ഉണ്ടാവാതിരുന്നതിനാൽ അപകടം ഒഴിവായി. വൈദ്യുതി ലൈനുകൾ പൊട്ടിവീണതിനാൽ, ഏറെ നേരം വൈദ്യതി മുടങ്ങി. റബ്ബർ, തെങ്ങ്, ജാതി, പച്ചക്കറികൾ എന്നിവ നശിച്ചു. എട്ട് വീടുകൾക്ക് ഭാഗികമായി കേടുപാടുണ്ടായി. ഏതാനും മിനിറ്റു മാത്രം നീണ്ട കാറ്റ് മേഖലയിൽ വ്യാപക നാശം വിതയ്ക്കുകയായിരുന്നു. പുത്തൂർ പഞ്ചായത്തിലെ വെള്ളക്കാരിത്തടം, കൊളാക്കുണ്ട്, ചെന്നായ്പ്പാറ, പാണഞ്ചേരി പഞ്ചായത്തിലെ കുന്നത്തങ്ങാടി എന്നിവിടങ്ങളിലുണ്ടായ ചുഴലിക്കാറ്റിൽ കൃഷിനാശം നേരിട്ടു. കുന്നത്തങ്ങാടിയിൽ വീടുകൾക്കും മറ്റിടങ്ങളിൽ കാർഷിക വിളകൾക്കുമാണ് നാശനഷ്ടം ഉണ്ടായത്. കുന്നത്തങ്ങാടിയിൽ ആറ് വീടുകൾക്കാണ് കേടുപാടുണ്ടായത്.
ഉടൻ സാമ്പത്തിക സഹായം നൽകണമെന്ന് എം.പി.
നടത്തറ - ചെന്നായ്പാറ ചേരുംകുഴി, ഊരകം, ചേർപ്പ്, ചേനം അരിമ്പൂർ, മുല്ലശ്ശേരി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കഴിഞ്ഞദിവസമുണ്ടായ ശക്തമായ ചുഴലിക്കാറ്റിലും പേമാരിയിലും വ്യാപകമായ നാശ നഷ്ടമാണുണ്ടായിട്ടുള്ളതെന്നും നാശനഷ്ടം സംഭവിച്ചവർക്ക് അടിയന്തരമായി സാമ്പത്തിക സഹായം നൽകി സംരക്ഷിക്കണമെന്ന് റവന്യു മന്ത്രിയോടും ജില്ലാ കളക്ടറോടും ആവശ്യപ്പെട്ടതായും ടി.എൻ.പ്രതാപൻ എം.പി. പറഞ്ഞു. വീടുകൾ പൂർണ്ണമായും ഭാഗികമായും തകർന്നിട്ടുണ്ട്. ആരാധനാലയങ്ങൾക്കും നാശമുണ്ടായി. മുല്ലശ്ശേരിയിൽ കുന്നിടിഞ്ഞുവീണ് വീട് തകർന്ന ബാബുവിനേയും കുടുംബത്തേയും പുനരധിവസിപ്പിക്കണം.കടൽ ക്ഷോഭവും രൂക്ഷമാണ്. കളക്ടറും ഇറിഗേഷൻ വകുപ്പും പ്രദേശം സന്ദർശിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
മന്ത്രി ഇന്ന് സന്ദർശനം നടത്തും
തൃശൂർ: നടത്തറ, പാണഞ്ചേരി പഞ്ചായത്തുകളിൽ മിന്നൽച്ചുഴലി ബാധിച്ച പ്രദേശങ്ങൾ റവന്യൂമന്ത്രി കെ.രാജൻ ഇന്ന്
വൈകിട്ട് നാലിന് സന്ദർശിക്കും. കളക്ടർ അടക്കമുള്ള ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |