വെല്ലിംഗ്ടൺ : ഭൂമിയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള ഭൂഖണ്ഡമായ അന്റാർട്ടിക്കയിൽ ഇപ്പോൾ മഞ്ഞുകാലമാണ്. എന്നാൽ, സാധാരണയായി കാണാറുള്ള ഇരുണ്ട ആകാശത്തിന് പകരം അതിമനോഹരമായ ഒരു ഗ്രാഫിക് ലോകത്തെ സ്മരിപ്പിക്കും വിധം നിറങ്ങൾ വാരി വിതറിയ പ്രതീതിയാണ് ഇപ്പോൾ അന്റാർട്ടിക്കയിൽ.
തിളങ്ങുന്ന പർപ്പിൾ, പിങ്ക്, ഓറഞ്ച് നിറങ്ങൾ ചേർന്ന ഒരു മായക്കാഴ്ചയാണ് ഇപ്പോൾ അന്റാർട്ടിക്കയിൽ. ജനുവരിയിൽ ടോംഗ ദ്വീപിലുണ്ടായ അഗ്നിപർവത സ്ഫോടനമാണ് ഈ നിറങ്ങൾക്ക് പിന്നിൽ. ടോംഗയിൽ നിന്ന് 7,000 കിലോമീറ്റർ അകലെയാണ് മഞ്ഞുമൂടിയ അന്റാർട്ടിക്കയെങ്കിലും അഗ്നിപർവത സ്ഫോടനത്തിന്റെ ഫലം ഇവിടെയും പ്രതിഫലിച്ചിരിക്കുകയാണ്. എന്നാൽ, കണ്ണിനെ വിസ്മയിപ്പിക്കുന്ന കാഴ്ചയിലൂടെയാണെന്ന് മാത്രം.
ഇപ്പോൾ ഗവേഷണാർത്ഥം അന്റാർട്ടിക്കയിലെ സ്കോട്ട് ബേസിലുള്ള ന്യൂസിലൻഡ് സ്വദേശിയായ സയൻസ് ടെക്നീഷ്യൻ സ്റ്റുവർട്ട് ഷാ പകർത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അന്റാർട്ടിക്കയുടെ അന്തരീക്ഷത്തിലെ സ്ട്രാറ്റോസ്ഫിയർ പാളിയിലെ എയറോസോൾ നിക്ഷേപമാണ് പർപ്പിൾ കലർന്ന ആകാശത്തിന് കാരണം.
ടോംഗയിലെ അഗ്നിപർവത സ്ഫോടനത്തിന് പിന്നാലെ പുറന്തള്ളിയ എയറോസോളുകളാണിവ. മാസങ്ങളോളം അന്തരീക്ഷത്തിൽ തങ്ങി നിൽക്കാൻ കഴിവുള്ള ഇവ സൂര്യപ്രകാശത്തിനനുസരിച്ചാണ് നിറങ്ങളുടെ വർണ വിസ്മയം തീർക്കുന്നത്.
അന്റാർട്ടിക്കയിൽ പ്രത്യക്ഷപ്പെട്ടത് പോലെ പർപ്പിൾ നിറത്തിലെ ആകാശം കഴിഞ്ഞ മാസം ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും കാണപ്പെട്ടിരുന്നതായി ന്യൂസിലൻഡിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വാട്ടർ ആൻഡ് അറ്റ്മോസ്ഫെറിക്സ് പറഞ്ഞു.
തെക്കൻ പസഫിക് ദ്വീപ് രാജ്യമായ ടോംഗയിലെ ഫോനുവഫോ ദ്വീപിൽ നിന്ന് 30 കിലോമീറ്റർ തെക്ക് കിഴക്കായുള്ള ' ഹംഗ - ടോംഗ - ഹംഗ - ഹാപായി " എന്ന സജീവ അഗ്നിപർവതത്തിൽ ജനുവരി 15നുണ്ടായ ശക്തമായ പൊട്ടിത്തെറിയ്ക്ക് പിന്നാലെ തലസ്ഥാനമായ നുകുഅലോഫയ്ക്ക് സമീപം 4 അടിയോളം ഉയരത്തിൽ സുനാമിത്തിര ആഞ്ഞടിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |